ഉമര്‍ ഇസ്ലാമിലേക്ക്

ഹംസ(റ)ഇസ്ലാമിലേക്ക് വന്നതിന്‍റെ മൂന്നാം നാള്‍ 'അല്ലാഹുവേ, ഉമറുബിന്‍ ഖത്വാബോ അബൂജഹല്‍ ബിന്‍ഹിശാമോ, ഇവരില്‍ നീ ഇഷ്ടപ്പെടുന്ന ഒരാള്‍ ഇസ്ലാം സ്വീകരിച്ചുകൊണ്ട് ഇസ്ലാമിനെ നീ ശക്തിപ്പെടുത്തിത്തരേണമേ!''എന്ന് നബി(സ്വ)പ്രാര്‍ഥിച്ചിരുന്നു.അതില്‍ അല്ലാഹു ഇഷ്ടപ്പെട്ടത് ഉമര്‍ (റ)നെയായിരുന്നു.

മക്കക്കാരില്‍ അതി ധീരശാലിയായിരുന്നു ഉമര്‍(റ).ആര്‍ക്കും വഴങ്ങാത്ത പരുക്കന്‍ പ്രകൃതിയുടെ ഉടമയായിരുന്നു അദ്ദേഹം.തന്റെ വിശ്വാസത്തിനു എതിരായ ,തന്റെ ആശയത്തിന് എതിരായ എന്തെങ്കിലും കേട്ടാല്‍ ഉടന്‍ വാളെടുക്കുന്ന പ്രകൃതം ആയിരുന്നു അദ്ദേഹത്തിന്‍റെത്.ഉമറിന്റെ ആത്മാവ് വൈരുദ്ധ്യങ്ങളുടെ സംഘട്ടനമായിരുന്നു. പൂര്‍വപിതാക്കളുടെ സമ്പ്രദായങ്ങളോടും ആചാരങ്ങളോടുമുള്ള ആദരവും വിനോദങ്ങളോടും ലഹരിയോടുമുള്ള വിധേയത്വവും ഒരുഭാഗത്ത്, എന്നാല്‍ മുസ്ലിംകളുടെ ദൃഢമനസ്കതയിലും വിശ്വാസകാര്യങ്ങളില്‍ പരീക്ഷണങ്ങളെ അതിജീവിക്കാനുള്ള താല്പര്യങ്ങളോടുമുള്ള മതിപ്പ് മറുഭാഗത്തും. കൂടാതെ, ഏതൊരു വ്യക്തിയേയും സ്വാധീനിക്കുന്ന സംശയം, അതായത് ക്ഷണിക്കപ്പെടുന്ന ഇസ്ലാം മറ്റുള്ളതിനേക്കാളെല്ലാം ശ്രേഷ്ഠമാണെന്ന തോന്നല്‍.അത് കൊണ്ട് തന്നെ മുസ്ലിംകളെ അദ്ദേഹം വളരെ ക്രൂരമായാണ് മര്‍ദിച്ചിരുന്നത്.

ഒരു ദിവസം ഉമര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങി കഅബയില്‍ വന്നു. അപ്പോഴവിടെ നബി(സ) നിന്ന് നമസ്കരിക്കുന്നത് കണ്ടു. അവിടുന്ന് വിശുദ്ധ ക്വുര്‍ആനിലെ അല്‍ഹാക്ക്വ ( അധ്യായം) പാരായണം ചെയ്തുതുടങ്ങി. ഉമര്‍ അത് ശ്രദ്ധിച്ചുകേട്ടു. അതദ്ദേഹത്തിന്റെ മനസ്സിലേക്ക് സാവധാനത്തില്‍ ഇറങ്ങിച്ചെന്നുകൊണ്ടിരുന്നു. അപ്പോഴദ്ദേഹം ക്വുറൈശികള്‍ പറയുന്നതുപോലെ ഇദ്ദേഹമൊരു കവിയാണ്, ജ്യോത്സ്യനാണ് എന്നെല്ലാം പറയാന്‍ തുടങ്ങി. നബിതിരുമേനി തുടര്‍ന്ന് പാരായണം ചെയ്തു:

"തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കുതന്നെയാകുന്നു. ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്സ്യന്റെ വാക്കുമല്ല. വളരെ കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു.'' തുടര്‍ന്ന് അധ്യായം മുഴുവന്‍ പാരായണം ചെയ്തു. ഉമര്‍ പിന്നീട് പറഞ്ഞു : അന്ന് ഇസ്ലാം എന്റെ മനസ്സില്‍ സ്ഥാനം പിടിച്ചതാണ്.

പക്ഷെ, അജ്ഞാനകാലഘട്ടത്തിന്റെ പ്രേരകങ്ങളും വിഭാഗീയമായ അനുകരണങ്ങളും, പിതാക്കളുടെ മതത്തോടുള്ള ആദരവും യാഥാര്‍ഥ്യബോധത്തെ അതിജയിക്കുകയും മനസ്സില്‍ മന്ത്രിക്കുകയും ചെയ്തുകൊണ്ടിരുന്നു. അതുകാരണം, ജാഹിലിയ്യത്തിന്റെ പുറംതൊലിക്ക് താഴെ ഒളിഞ്ഞിരുന്ന ഈ വികാരത്തെ അവഗണിച്ചുകൊണ്ട് ഇസ്ലാമിനുനേരെ പ്രവര്‍ത്തിക്കാന്‍ തന്നെ തുനിഞ്ഞു.അബ്സീനിയയിലേക്ക് ഹിജ്റ പോയവരില്‍ ഒരാളായ ലൈല പോകാനൊരുങ്ങുമ്പോള്‍ ഉമറിനെ കണ്ടു മുട്ടി,അപ്പോള്‍ ചോദിച്ചു:നീ എങ്ങോട്ടാണ്?അവള്‍ പറഞ്ഞു:നിങ്ങളുടെ അക്രമം കാരണം ഞാന്‍ നാട് വിടുകയാണ്.അപ്പോള്‍ ഉമര്‍ പറഞ്ഞു:അല്ലാഹു നിങ്ങളോട് കൂടെയുണ്ടാകും.ഉമറില്‍ നിന്നുണ്ടായ ഈ നല്ല പെരുമാറ്റം ലൈല ഭര്‍ത്താവിനോട് പറഞ്ഞു: അപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു:ഉമര്‍ മുസ്ലിമാകുമെന്നു നീ വിചാരിക്കുന്നോ?അല്ലാഹുവാണേ,ഉമറിന്റെ കഴുത മുസ്ലിം ആയാലും ഉമര്‍ ആവില്ല.( ഉമറിന്‍റെ കഠിന മനസ്സും അക്രമവും മനസ്സിലാക്കിയാണ് അദ്ദേഹം അങ്ങിനെ പറഞ്ഞത്).

എന്നാല്‍ നബി(സ്വ)യുടെ പ്രാര്‍ത്ഥന കാരണം ഉമറിന്‍റെ മനസ്സില്‍ മാറ്റങ്ങള്‍ വന്നു തുടങ്ങി.ഒരിക്കല്‍ നബി(സ്വ)വധിക്കുക എന്നാ ലക്ഷ്യത്തോടെ വാളുമേന്തി ഉമര്‍ പുറപ്പെട്ടു,വഴിയില്‍ നൂഐംബിന്‍ അബ്ദുല്ല അന്നഹാം അല്‍അദ്വിയെ കണ്ടുമുട്ടി.(അദ്ദേഹം രഹസ്യമായി മുസ്ലിം ആയിരുന്നു),ഉമറിന്‍റെ പോക്കില്‍ പന്തികേട് തോന്നിയ അദ്ദേഹം ഉമറിനോട് എങ്ങോട്ടാണ് യാത്ര എന്ന് ചോദിച്ചു.അപ്പോള്‍ ഉമര്‍ പറഞ്ഞു:"ഞാന്‍ മുഹമ്മദിനെ വധിക്കാന്‍ പോവുകയാണ്.''അപ്പോള്‍ നൂഐംബിന്‍ അബ്ദുല്ല ചോദിച്ചു:"മുഹമ്മദിനെ വധിച്ചശേഷം ഹാശിം ഗോത്രവും സഹ്റ ഗോത്രവും നിന്നെ വെറുതെ വിടുമെന്നാണോ ധരിക്കുന്നത്?'' അപ്പോള്‍ ഉമര്‍ പറഞ്ഞു: "സ്വപിതാക്കളുടെ മതം ഉപേക്ഷിച്ച് താനും പുതിയ മതം സ്വീകരിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്? അപ്പോള്‍ നൂഐം പറഞ്ഞു:നിനക്ക് ഞാനൊരു അത്ഭുതം കാണിച്ചുതരട്ടെ ഉമറേ! നിന്റെ സഹോദരിയും ഭര്‍ത്താവും ഇസ്ലാം ആശ്ളേഷിച്ചിരിക്കുന്നു. നിന്റെ മതം അവര്‍ കയ്യൊഴിക്കുകയും ചെയ്തിരിക്കുന്നു. കേട്ടപാടെ, ഉമര്‍ ധൃതിയില്‍ അങ്ങോട്ടു കുതിച്ചു. അവിടെ അപ്പോള്‍ ഖബ്ബാബ് ബിന്‍ അറതുമുണ്ടായിരുന്നു. അവരുടെ കൂടെ വിശുദ്ധ ക്വുര്‍ആനിലെ ത്വാഹാ എന്ന അദ്ധ്യായത്തിന്റെ ലിഖിതവുമുണ്ട്. ഉമറിന്റെ ആഗമനം മനസ്സിലാക്കിയ ഖബ്ബാബ് വീട്ടില്‍ ഒളിച്ചു. സഹോദരി ഫാത്വിമ ആ ലിഖിതവും ഒളിപ്പിച്ചു. ഉമര്‍ വീടിനോടടുത്തപ്പോള്‍ ഖബ്ബാബിന്റെ പാരായണം കേട്ടതായിരുന്നു. അകത്തു കടന്ന ഉമര്‍ ഗര്‍ജിച്ചു. ഞാന്‍ കേട്ട ആ മൂളല്‍ എന്തായിരുന്നു? രണ്ടുപേരും പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചതല്ലാതെ ഒന്നുമില്ല. ഉമര്‍ പറഞ്ഞു. നിങ്ങള്‍ രണ്ടുപേരും മതം മാറിയിട്ടുണ്ടല്ലോ? സഹോദരി ഭര്‍ത്താവ് പറഞ്ഞു: ഉമര്‍ നിന്റേതല്ലാത്ത മതമാണ് സത്യമെങ്കില്‍? ഉടനെ ഉമര്‍ അദ്ദേഹത്തിന്റെ മേല്‍ ചാടിവീണ് ശക്തിയായി അടിച്ചു. പ്രതിരോധിക്കാന്‍ എത്തിയ സഹോദരിയേയും പ്രഹരിച്ചു. അവളുടെ മുഖത്ത് നിന്ന് രക്തം പൊടിഞ്ഞു. കോപിഷ്ഠയായി അവള്‍ പ്രഖ്യാപിച്ചു: "ഉമര്‍, സത്യം നിന്റെ മതത്തിലല്ലെങ്കില്‍, ഞാനിതാ അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുന്നു.''

ആശയറ്റ ഉമര്‍, തന്റെ സഹോദരിയുടെ മുഖത്തെ രക്തപ്പാടുകള്‍ കണ്ടപ്പോള്‍ ദുഃഖിക്കുകയും ലജ്ജിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: നിങ്ങള്‍ പാരായണം ചെയ്ത ലിഖിതം എന്നെയൊന്ന് കാണിക്കൂ. ഞാനൊന്ന് പാരായണം ചെയ്യട്ടെ. സഹോദരി പറഞ്ഞു: നീ മലിനമാണ്. വൃത്തിയില്ലാതെ ഇത് സ്പര്‍ശിച്ചുകൂടാ. കുളിച്ചുവരൂ. കുളിച്ചുവന്ന് അതെടുത്ത് പരായണം ചെയ്തു. "പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍:'' ഹാ എന്തൊരു നല്ല നാമങ്ങള്‍! തുടര്‍ന്ന് ത്വാഹാ അധ്യായം ആദ്യം മുതല്‍ പരായണം ചെയ്തു. "തീര്‍ച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ഒരു ദൈവവുമില്ല. അതിനാല്‍ എന്നെ നീ ആരാധിക്കുകയും എന്നെ ഓര്‍മിക്കുന്നതിനായി നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും ചെയ്യുക.'' (20:1-14) എന്നതുവരെയെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: "ഇതെത്ര സുന്ദരമായ വാക്യങ്ങളാണ്. മുഹമ്മദ് എവിടെയെന്ന് എനിക്ക് കാണിച്ചുതരൂ.''

ഇതുകേട്ടപ്പോള്‍ ഖബ്ബാബ് വീട്ടില്‍ നിന്ന് പുറത്തുവന്നു. സന്തോഷിക്കൂ ഉമര്‍! പ്രവാചകന്റെ ബുധനാഴ്ച രാത്രിയിലെ പ്രാര്‍ഥന താങ്കള്‍ക്ക് ലഭിച്ചിരിക്കുന്നുവെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

ഉമര്‍ തന്റെ ഖഡ്ഗവുമണിഞ്ഞ് അര്‍ക്വമിന്റെ വീടു ലക്ഷ്യമാക്കി നടന്നു. വാതിലില്‍ മുട്ടി. അകത്തുനിന്നൊരാള്‍ വാതില്‍ പാളിയിലൂടെ നോക്കുമ്പോള്‍ ഖഡ്ഗവുമണിഞ്ഞ് ഉമര്‍ പുറത്തുനില്‍ക്കുന്നു! വിവരം നബിയോട് പറഞ്ഞു. ജനങ്ങള്‍ സജ്ജരായി. ഹംസ ചോദിച്ചു: എന്താണ്? ഉമര്‍! അവര്‍ പറഞ്ഞു, ഹംസ: വാതില്‍ തുറന്നുകൊടുത്തേക്കൂ. സൌഹൃദത്തിലാണ് വരുന്നതെങ്കില്‍ നമുക്ക് സ്വീകരിക്കാം. മറിച്ചാണെങ്കില്‍ അവന്റെ വാളുകൊണ്ടുതന്നെ അവന്റെ തലകൊയ്യാം. റസൂല്‍(സ) പുതിയ അതിഥിയെ സ്വീകരിക്കാനെത്തി. തന്റെ വസ്ത്രങ്ങള്‍കൂട്ടി അദ്ദേഹത്തെ പിടിച്ചു. "നീ വലീദിനെപോലെ നിന്ദ്യനാകാന്‍ വേണ്ടി ആഗതനായതാണോ? അല്ലാഹുവേ, ഉമര്‍ ഇതാ, ഇദ്ദേഹത്തെക്കൊണ്ട് നീ ഇസ്ലാം ശക്തിപ്പെടുത്തേണമേ, അപ്പോള്‍ ഉമര്‍ പ്രഖ്യാപിച്ചു. 'അശ്ഹദുഅന്‍ലാ ഇലാഹ.........'' അതോടെ, കഅ്ബയിലുള്ളവര്‍ കേള്‍ക്കുമാറുച്ചത്തില്‍ എല്ലാവരും തക്ബീര്‍ മുഴക്കി.
മുസ്ലിമായ ശേഷം ഉമര്‍(റ) നബിയോട് ചോദിച്ചു:'ജീവിച്ചാലും മരിച്ചാലും നാം സത്യത്തില്‍ തന്നെയല്ലേ? നബി (സ) പറഞ്ഞു: അല്ലാതെ, എന്റെ ആത്മാവു ആരുടെ കൈകളിലാണോ അവന്‍ തന്നെ സത്യം! നിങ്ങള്‍ ജീവിച്ചാലും മരിച്ചാലും നിങ്ങള്‍ സത്യത്തില്‍ തന്നെ.'അപ്പോള്‍ ഉമര്‍(റ)ചോദിച്ചു:'പിന്നെയെന്തിനാണ് നാം ഇങ്ങിനെ ഒളിഞ്ഞിരിക്കുന്നത്? താങ്കളെ സത്യവുമായി നിയോഗിച്ചവനില്‍ സത്യം.ശേഷം അവര്‍ രണ്ടു വിഭാഗങ്ങളായി പുറത്തിറങ്ങി. ഒന്നിന് ഹംസയും അടുത്തതിന് ഉമറും നേതൃത്വം നല്‍കി. അങ്ങനെ ഞങ്ങള്‍ ഹറമില്‍ പ്രവേശിച്ചു.അത് ഖുറൈഷി കള്‍ക്ക് ഒരു വലിയ പ്രഹരം തന്നെയായിരുന്നു.
ഉമറിന്റെ ഇസ്ലാം സ്വീകരണം ബഹുദൈവാരാധകര്‍ക്ക് നിന്ദ്യതയും വിശ്വാസികള്‍ക്ക് പ്രതാപവും വര്‍ധിപ്പിക്കുകയുണ്ടായി. മുസ്ലിമായ ഉടന്‍ അദ്ദേഹം ചോദിച്ചു:മക്കയില്‍ നബിയോട് കൂടുതല്‍ ശത്രുത ഉള്ളവന്‍ ആരാണ്?അവര്‍ പറഞ്ഞു:അബൂ ജഹ്ല്‍ ആണ്.ഉടന്‍ ഉമര്‍ അബൂ ജഹ് ലിന്റെ വാതിലില്‍ മുട്ടി,വാതില്‍ തുറന്നു അദ്ദേഹം ചോദിച്ചു:സ്വാഗതം ,എന്തെ വന്നത്?ഉടന്‍ ഉമര്‍ പറഞ്ഞു:"അല്ലാഹുവിലും അവന്റെ ദൂതന്‍ മുഹമ്മദിലും അദ്ദേഹം കൊണ്ടുവന്നതിലും ഞാന്‍ വിശ്വസിച്ചിരിക്കുന്നുവെന്ന് നിന്നെ അറിയിക്കാന്‍'.ഇത് കേട്ട ഉടന്‍ അല്ലാഹു നിന്നെ നശിപ്പിക്കട്ടെ എന്ന് പറഞ്ഞു വാതില്‍ അബൂ ജഹ്ല്‍ കൊട്ടിയടച്ചു.
ഉമര്‍ ഇസ്ലാം സ്വീകരിച്ചപ്പോള്‍ ജുമൈല്‍ബിന്‍ മുഅമ്മര്‍ അല്‍ജംഹിയെ സമീപിച്ചു. താന്‍ മുസ്ലിമായെന്ന് അദ്ദേഹത്തെ അറിയിച്ചു. ഇദ്ദേഹം പള്ളിയില്‍ചെന്ന് ക്വുറൈശികള്‍ക്ക് വാര്‍ത്തകള്‍ എത്തിക്കുന്ന ആളാണ്. ഉടനെ ജുമൈല്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു: "ഖത്വാബിന്റെ പുത്രന്‍ മതം മാറിയിരിക്കുന്നു. അപ്പോള്‍ പിന്നില്‍ തന്നെയുണ്ടായിരുന്ന ഉമര്‍ പറഞ്ഞു: കളവ്! ഞാന്‍ ഇസ്ലാം സ്വീകരിക്കുകയാണ് ചെയ്തത്. എല്ലാവരും കൂടി അദ്ദേഹത്തിന്റെ നേരെ ചാടിവീണു. അവര്‍ പരസ്പരം ഏറ്റുമുട്ടി. സൂര്യന്‍ മധ്യാഹ്നത്തിലെത്തുവോളം ഏറ്റുമുട്ടിയതുകാരണം ഉമര്‍ തളര്‍ന്ന് ഇരുന്നു. അദ്ദേഹം അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് തോന്നിയതുപോലെ ചെയ്യുക. ഞാന്‍ അല്ലാഹുവില്‍ സത്യം ചെയ്തു പറയുന്നു: ഞങ്ങള്‍ മുന്നൂറ് പേര്‍ തികഞ്ഞാല്‍ ഇത്, ഒന്നുകില്‍ നിങ്ങള്‍ക്ക് അല്ലെങ്കില്‍ ഞങ്ങള്‍ക്ക്.

പിന്നീടൊരിക്കല്‍ ബഹുദൈവാരാധകര്‍ ഉമറിനെ വധിക്കാനായി അദ്ദേഹത്തിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി. അദ്ദേഹം വീട്ടിനകത്ത് ഭയന്നുകഴിഞ്ഞുകൂടുകയായിരുന്നു. യമനീ ശൈത്യവസ്ത്രവും പട്ടുകൊണ്ട് കഫ്ഫുമുള്ള കുപ്പായവുമണിഞ്ഞ് ആസ്വ്ബിന്‍ വാഇല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ഇദ്ദേഹം സഹ്മ് ഗോത്രക്കാരനാണ്. ജാഹിലിയ്യത്തില്‍ ഉമറിന്റെ സഖ്യകക്ഷിയാണ്. അദ്ദേഹം ചോദിച്ചു: "നിനക്കെന്താണ് ഉമര്‍?' 'നിന്റെ ജനങ്ങള്‍ ഞാന്‍ മുസ്ലിമായതിന്റെ പേരില്‍ എന്നെ വധിക്കുമെന്നാണ് പറയുന്നത്.' അദ്ദേഹം പറഞ്ഞു. 'അത് ഒരിക്കലും സാധ്യമല്ല. ഞാന്‍ നിനക്ക് സംരക്ഷണം നല്കിയിരിക്കെ.' ഇതുപറഞ്ഞ് അദ്ദേഹം പുറത്തിറങ്ങിയപ്പോള്‍ ജനങ്ങളൊന്നാകെ താഴ്വരയിലൂടെ ഒഴുകുന്നതുകണ്ട് അദ്ദേഹം ചോദിച്ചു: നിങ്ങള്‍ എവിടെപോകുന്നു? മതം മാറിയ ഉമറിനെ നേരിടാന്‍. അദ്ദേഹം പറഞ്ഞു: 'അതിനൊരു വഴിയുമില്ല.' ഇതുകേട്ട ജനങ്ങളെല്ലാം തിരിച്ചുപോയി.

"ഉമര്‍ ഇസ്ലാം സ്വീകരിച്ചതോടെ ഇസ്ലാം വിജയിച്ചു. പരസ്യമായി ജനങ്ങളെ ക്ഷണിച്ചുതുടങ്ങി. ഞങ്ങള്‍ കഅബക്ക് ചുറ്റുമിരിക്കുകയും ത്വവാഫ് നിര്‍വഹിക്കുകയും ചെയ്തു. ഞങ്ങളെ മര്‍ദിക്കുന്നവര്‍ക്ക് പകരം നല്‍കാനും തുടങ്ങി.