ഇസ്ലാം മദീനയിലേക്ക്

ഖുറൈശികളുടെ കഠിനമായ എതിര്‍പ്പും അഹങ്കാരവും കാരണം പ്രവാചകത്വ ദൌത്യം വിജയിക്കണമെങ്കില്‍ മറ്റു ഗോത്രങ്ങളുടെയോ നാട്ടുകാരുടെയോ സഹായം അനിവാര്യമാണ് എന്ന് മനസ്സിലാക്കിയ നബി(സ്വ) മക്കയില്‍ ഹജ്ജിനും മറ്റുമായി വരുന്നവരെ സമീപിച്ചു തുടങ്ങി.ചിലര്‍ വളരെ മോശമായ രീതിയില്‍ പ്രതികരിച്ചപ്പോള്‍ മറ്റു ചിലര്‍ വളരെ നല്ല രീതിയില്‍ തന്നെ പ്രതികരിച്ചു.മുസൈലിമതുല്‍ കദ്ദാബിന്റെ ആളുകളായ ബനൂ ഹനീഫയാണ് ഏറ്റവും മോശമായി പെരുമാറിയത്.ഈ പ്രവര്‍ത്തനത്തിന്‍റെ ഇടയ്ക്കായിരുന്നു ചരിത്രം തന്നെ മാറ്റി മറിച്ചു മദീനക്കാര്‍ ഇസ്ലാമില്‍ കടന്നു വന്നത്.
മക്കയുടെയും സിറിയയുടെയും ഇടക്കുള്ള പ്രദേശമായിരുന്നു മദീന,അന്ന് യസ് രിബ് എന്നാണു അറിയപ്പെട്ടിരുന്നത്.ഔസ് ,ഖസ്റജ് എന്നീ രണ്ടു ഗോത്രങ്ങള്‍ ആണ് അവിടെ ഉണ്ടായിരുന്നത്.അവിടുത്തെ അധികാരം ഇവരുടെ കയ്യിലായിരുന്നു.മദീനയുടെ അടുത്തായി ബനൂ ഖൈനുഖാ,ബനൂ ഖുറൈള,ബനൂ നളീര്‍ എന്നീ മൂന്നു ജൂത ഗോത്രങ്ങള്‍ താമസിച്ചിരുന്നു .അറബികളും അവരും തമ്മില്‍ പലപ്പോഴും യുദ്ധം നടന്നിരുന്നു.യുദ്ധത്തില്‍ പരാജയം സംഭവിക്കുമ്പോള്‍ ഭാവിയില്‍ വരുന്ന പ്രവാചകന്റെ(മുഹമ്മദ്‌ നബി(സ്വ)യുടെ വരവിനെ കുറിച്ചു മുന്‍ ഗ്രന്ഥത്തില്‍ അവര്‍ അറിഞ്ഞിരുന്നു) കൂടെ നിങ്ങളെ നേരിടുമെന്ന് ജൂതര്‍ അറബികളെ ഭീഷണിപ്പെടുത്തുമായിരുന്നു.എന്നാല്‍ ഔസും ഖസ്രജും തമ്മില്‍ ഉള്ള ശത്രുത വര്‍ദ്ധിക്കുകയും നിരന്തരം യുദ്ധം നടക്കുകയും ചെയ്തപ്പോള്‍ അവര്‍ ജൂതരുമായി സഖ്യത്തിലായി.അങ്ങിനെ ഔസ് ബനൂ ഖുറൈളയുമായും ഖസ്രാജ് ബനൂ ഖൈനുഖാ ,ബനൂ നളീര്‍ എന്നിവരുമായും സഖ്യത്തിലായി.അവസാനമായി അവര്‍ തമ്മില്‍ നടന്ന യുദ്ധമായ ബുആസോടെ ഖസ്രജില്‍ നിന്ന് അബ്ദുല്ലഹിബ്നു ഉബയ്യ് ഇബ്നു സുലൂല്‍,ഔസില്‍ നിന്ന് അബൂ ആമിര്‍ റാഹിബ് അല്ലാത്ത എല്ലാ നേതാക്കളും മരണപ്പെട്ടു.ഇതോടെ ഔസുകാര്‍ ഖുറൈശികളുമായി സഖ്യമുണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.അതിനു വേണ്ടി സംസാരിക്കാനായി ഇയാസ് ഇബ്ന്‍ മുആദ്,അബുല്‍ ഹയ്സര്‍ എന്നിവര്‍ ഒരു സംഘത്തോടൊപ്പം മക്കയില്‍ ചെന്നു.അവരെ കണ്ടു മുട്ടിയ നബി(സ്വ)ഇസ്ലാം അവര്‍ക്ക് പരിജയപ്പെടുത്തി.ഇതുകേട്ടപാടെ മനസ്സില്‍ സ്വാധീനിച്ച ഇയാസ് പറഞ്ഞു: ജനങ്ങളേ! നിങ്ങള്‍വന്ന ആവശ്യത്തേക്കാള്‍ മെച്ചപ്പെട്ടത് ഇതാണ്. ഇതുകേട്ട് അബുല്‍ഹൈസര്‍ അനസ്ബിന്‍ റാഫിഅ് ഒരുപിടി മണ്ണുവാരി അവന്റെ മുഖത്തെറിഞ്ഞു. എന്നിട്ട് പറഞ്ഞു. ഇവനെ ഒഴിവാക്കുക. ഇതിനല്ലല്ലോ നാം ഇവിടെ വന്നത്. ഇയാസ് മൌനിയായി. റസൂല്‍(സ) എഴുന്നേറ്റു പോവുകയും ചെയ്തു. അവരുടെ ദൌത്യം വിജയം കണ്ടെത്താതെ അവര്‍ മദീനയിലേക്ക് തിരിച്ചു.

ഒരു രാത്രി അബൂബക്കര്‍, അലി എന്നിവരുമായി ദുഹ്ല്‍, ശൈബാന്‍ബിന്‍ഥഅ്ലബ എന്നിവര്‍ താമസിക്കുന്നിടത്ത് ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അബൂബക്കറിന്റെയും ഒരു ദുഹ്ല്‍ ഗോത്രക്കാരന്റെയും ഇടയില്‍ ആകര്‍ഷകമായ സംഭാഷണങ്ങള്‍ നടന്നു. ശൈബാന്‍കാര്‍ പ്രതീക്ഷാനിര്‍ഭരമായ മറുപടിയും നല്കി. പക്ഷെ, ഇസ്ലാം സ്വീകരണത്തിന്റെ കാര്യം അവര്‍ തല്ക്കാലം നിര്‍ത്തിവെച്ചു.

പിന്നീട് റസൂല്‍(സ) മിനയില്‍ അക്വബയുടെ അരികെ പോകുമ്പോള്‍ അവിടെ ഏതാനു പുരുഷന്മാര്‍ സംസാരിക്കുന്നത് കേട്ടു. ഉടനെ അവരുമായി സന്ധിച്ചു. അവര്‍ യസ്രിബിലെ ഖസ്റജ് ഗോത്രക്കാരായ ആറു യുവാക്കളായിരുന്നു. ഇവര്‍; അസ്അദ്ബിന്‍ സുറാറ, ഔഫ്ബിന്‍ ഹാരിഥ്, റാഫിഅ്ബിനു മാലിക്, ഖുത്വ്ബ ബിന്‍ ആമിര്‍, ഉഖ്ബബിന്‍ ആമിര്‍, ജാബിര്‍ ബിന്‍ അബ്ദുല്ല എന്നിവരായിരുന്നു.


മദീനയില്‍ താമസിച്ചിരുന്ന ജൂതന്മാരില്‍നിന്ന്, ഒരു പ്രവാചകന്റെ നിയോഗത്തെക്കുറിച്ച് മദീനക്കാര്‍ കേട്ടിരുന്നു. അദ്ദേഹം പ്രത്യക്ഷപ്പെട്ടാല്‍ അദ്ദേഹത്തോടൊപ്പം ചേര്‍ന്ന് ആദ്, ഇറം ഗോത്രങ്ങളേയെന്നപോലെ നിങ്ങളെ വധിച്ചുകളയുമെന്ന് അവര്‍ പറയാറുണ്ടായിരുന്നു.

ഇവരെ കണ്ടപ്പോള്‍, 'നിങ്ങള്‍ ഏത് ഗോത്രക്കാരാണ്?' റസൂല്‍ (സ) ചോദിച്ചു. 'ഖസ്റജ്' അവര്‍ മറുപടി പറഞ്ഞു. 'ജൂതന്മാരുമായി സഖ്യത്തിലുള്ളവരാണോ? നബി(സ) അന്വേഷിച്ചു. അതെ, അവര്‍ പറഞ്ഞു: അല്പസമയം ഇരിക്കാമോ എനിക്ക് ചിലതെല്ലാം സംസാരിക്കാനുണ്ട്? നബി(സ) ചോദിച്ചു. വിരോധമില്ല. അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തി. ക്വുര്‍ആന്‍ പാരായണം ചെയ്തു കേള്‍പ്പിച്ചു, ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു. ജനങ്ങളേ നിങ്ങള്‍ക്കറിയുമോ? നിങ്ങളെ ജൂതന്മാര്‍ ഭീഷണിപ്പെടുത്തിയ ആ പ്രവാചകനാണിത്. അവര്‍ വിശ്വസിക്കുന്നതിന് മുമ്പ് നമുക്കിദ്ദേഹത്തെ വിശ്വസിക്കാം. അതോടെ അവരെല്ലാം വിശ്വസിച്ചു.ഇത് ഒന്നാം അഖബ എന്നാ പേരില്‍ അറിയപ്പെടുന്നു.

ബുദ്ധിമാന്മാരായ ഈ നവമുസ്ലിംകള്‍ നബി(സ)യോടു പറഞ്ഞു."ഞങ്ങളുടെ ജനത ആഭ്യന്തര യുദ്ധങ്ങളാല്‍ പരസ്പരം ശത്രുതയില്‍ വര്‍ത്തിക്കുന്നവരാണ്. ഒരുപക്ഷേ, താങ്കള്‍ മുഖേന അല്ലാഹു അവരെ ഏകീകരിച്ചേക്കാം. ഞങ്ങള്‍, അവരിലേക്ക് തിരിച്ചുചെന്ന് താങ്കളുടെ കാര്യം അവരോട് സംസാരിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യാം. താങ്കള്‍ മുഖേന അവരെ അല്ലാഹു ഏകീകരിക്കുകയാണെങ്കില്‍ താങ്കളേക്കാള്‍ പ്രതാപവാനായി ആരുംതന്നെ ഉണ്ടാവില്ല.'' ഇസ്ലാമുമായി അവര്‍ യസ് രിബിലേക്ക് തിരിച്ചു.