നബി(സ്വ)യോടുള്ള സമീപനം

അനുയായികളോട്‌ ഉള്ള സമീപനം അക്രമ രീതിയിലേക്ക് തിരിഞ്ഞപ്പോഴും നബി(സ്വ)യോട് ആ രീതിയില്‍ പെരുമാറാന്‍ അബൂ ത്വാലിബ്‌ ആയിരുന്നു അവര്‍ക്ക് തടസ്സം.തന്‍റെ സ്വന്തം ജനങ്ങള്‍ക്കിടയിലും മൊത്തം അറബികള്‍ക്കിടയില്‍തന്നെയും മഹനീയ സ്ഥാനത്ത് നില്ക്കുന്ന അബൂത്വാലിബിന്‍റെ സംരക്ഷണയിലുള്ള ഒരു വ്യക്തിക്ക് നേരെ തിരിയാന്‍ ;അതും അബൂ ത്വാലിബ്‌ തങ്ങളുടെ മതത്തില്‍ തന്നെ നില്‍ക്കുമ്പോള്‍, ഖുറൈശികള്‍ക്ക് ധൈര്യം ഉണ്ടായിരുന്നില്ല.ഈ ഊരാക്കുടുക്കില്‍നിന്ന് രക്ഷപ്പെടാവുന്ന ഒരു തീരുമാനത്തെക്കുറിച്ചവര്‍ ഗാഢചിന്തയിലാണ്ടു. ഇതിനവര്‍ കണ്ടെത്തിയ സുചിന്തിതമായ അഭിപ്രായമാണ് അനുരഞ്ജനത്തിന്റെതും അല്പം ഭീഷണിയുടേതുമായ സമീപനം. നബിയുടെ സംരംക്ഷകനായ അബൂത്വാലിബുമായി സംസാരിക്കുകതന്നെ.
അങ്ങിനെ അവര്‍ അബൂ ത്വാളിബിന്റെ അടുക്കല്‍ ചെന്ന് അവര്‍ പറഞ്ഞു:"അബൂത്വാലിബ്! താങ്കളുടെ സഹോദരപുത്രന്‍ ഞങ്ങളുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നു. മതത്തെ നിന്ദിക്കുന്നു. നമ്മെ വിഡ്ഢികളായി ചിത്രീകരിക്കുന്നു. നമ്മുടെ പൂര്‍വപിതാക്കളെ പിഴച്ചവരായികാണുന്നു. അതിനാല്‍ താങ്കള്‍ അവനെ തടയുക. അല്ലെങ്കില്‍ അവനെ ഞങ്ങളെ ഏല്പിക്കുക. താങ്കളാകട്ടെ ഞങ്ങളുടെ വഴിയില്‍ തന്നെയാണുതാനും.' മൃദുലവും സൌമ്യവുമായി പ്രതികരിച്ചുകൊണ്ട് അബൂത്വാലിബ് അവരെ തിരിച്ചയച്ചു. നബിതിരുമേനി അല്ലാഹുവിന്‍റെ മതം പ്രബോധനം ചെയ്തുകൊണ്ട് തന്റെ വഴിക്കു നീങ്ങുകയും ചെയ്തു.(13) ഇത് ഖുറൈശികള്‍ക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. അവര്‍ ഒരിക്കല്‍ കൂടി അബൂത്വാലിബിനെ സമീപിച്ച് കൂടുതല്‍ കര്‍ക്കശവും കര്‍ശനവുമായ രീതിയില്‍ സംസാരിക്കാന്‍ തീരുമാനിച്ചു.
ക്വുറൈശീ പ്രമുഖര്‍ അബൂത്വാലിബിനെ വീണ്ടും സമീപിച്ചു പറഞ്ഞു: "അബൂത്വാലിബ്! താങ്കള്‍ ഞങ്ങള്‍ക്കിടയില്‍ ആദരണീയനും മുതിര്‍ന്നവനുമാണ്. താങ്കളുടെ സഹോദരപുത്രനെ തടയാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതാണ്. പക്ഷേ, അതുണ്ടായില്ല. അല്ലാഹുവാണെ, ഞങ്ങള്‍ക്കിത് അസഹ്യമാണ്. ഞങ്ങളുടെ പൂര്‍വപിതാക്കന്മാരെ ആക്ഷേപിക്കുകയും ഞങ്ങളെ വിഡ്ഢികളാക്കുകയും ദൈവങ്ങളെ അധിക്ഷേപിക്കുകയും ചെയ്യുന്ന ഇവനെ താങ്കള്‍ തടയുക. അല്ലാത്തപക്ഷം, താങ്കളോടും അവനോടും ഞങ്ങള്‍ പോരാടുക തന്നെ ചെയ്യും. ഏതെങ്കിലുമൊരു കക്ഷി പരാജയപ്പെടുവോളം ഇത് ഞങ്ങള്‍ തുടരും.''
കടുത്ത ഈ ഭീഷണി അബൂത്വാലിബിന് പ്രയാസകരമാവുകതന്നെ ചെയ്തു. അദ്ദേഹം നബി തിരുമേനിയെ വിളിച്ചു പറഞ്ഞു: "സഹോദര പുത്രാ! നിന്റെ ജനങ്ങള്‍ എന്നെ സമീപിച്ചു. അവര്‍ ചില കാര്യങ്ങളെല്ലാം പറഞ്ഞു. അതിനാല്‍ നീ എന്‍റെയും നിന്‍റെയും കാര്യത്തില്‍ അല്പം കനിവുകാണിക്കണം. എന്നാലാവാത്തത് എന്നെ നീ വഹിപ്പിക്കരുത്'' തന്‍റെ പിതൃവ്യന്‍ തന്നെ കയ്യൊഴിക്കുകയാണെന്ന് മനസ്സിലാക്കിയ റസൂല്‍(സ) പറഞ്ഞു: 'പിതൃവ്യാ! അല്ലാഹുവാണെ സത്യം! അവരെന്‍റെ വലതുകൈയില്‍ സൂര്യനും ഇടതുകൈയില്‍ ചന്ദ്രനും വെച്ചുതന്നാല്‍പോലും ഞാനിതില്‍നിന്ന് വിരമിക്കുന്ന പ്രശ്നമില്ല. ഒന്നുകില്‍ ഇത് വിജയിക്കുക. അല്ലെങ്കില്‍ ഈ മാര്‍ഗത്തില്‍ ഞാന്‍ മരിച്ചു വീഴുക.'' ഇത് പറഞ്ഞ് കരഞ്ഞുകൊണ്ട് അവിടുന്ന് പുറത്തേക്കിറങ്ങി. ഉടനെ അബൂത്വാലിബ് തിരികെ വിളിച്ചുകൊണ്ട് പറഞ്ഞു. സഹോദരപുത്രാ! നീ പോയി നിനക്കിഷ്ടമുള്ളത് പറഞ്ഞോളൂ. ഒരു കാരണവശാലും നിന്നെ ഞാന്‍ കയ്യൊഴിക്കില്ല.
പ്രവാചകന്‍ തന്‍റെ ദൌത്യത്തില്‍തന്നെ മുന്നേറുകയാണെന്നും അബൂത്വാലിബ് അദ്ദേഹത്തെ കയ്യൊഴിക്കാന്‍ തയ്യാറില്ലെന്നും മനസ്സിലാക്കിയ ഖുറൈശികള്‍ ഉമാറബിന്‍ അല്‍വലീദുബിന്‍ മുഗീറ എന്ന യുവാവിനെയും കൊണ്ട് അബൂത്വാലിബിനെ സമീപിച്ചു. അവര്‍ പറഞ്ഞു: "അബൂത്വാലിബ്, ഇവന്‍ ഖുറൈശികളിലെ അഴകും ശക്തിയുമുള്ള യുവാവാണ്. താങ്കള്‍ക്ക് സഹായിയും പുത്രനുമായി ഇവനെ സ്വീകരിക്കുക. താങ്കളുടെയും പിതാക്കളുടെയും മതത്തെ എതിര്‍ക്കുകയും സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുകയും അവരെ വിഡ്ഢികളായി ചിത്രീകരിക്കുകയും ചെയ്യുന്ന താങ്കളുടെ സഹോദര പുത്രനെ ഞങ്ങള്‍ക്കേല്പിക്കുക. അവനെ വധിച്ചോളാം. താങ്കള്‍ക്കു പകരത്തിനുപകരവുമായി.'' അദ്ദേഹം ആക്രോശിച്ചു: 'എന്തൊരു ദുഷിച്ച വിലപേശലാണിത്?! നിങ്ങളുടെ മകനെ ഞാന്‍ പോറ്റുക എന്റെ മകനെ വധിക്കാന്‍ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരികയും ചെയ്യുക! അല്ലാഹുവാണേ, ഇത് ഒരിക്കലും നടക്കുന്ന കാര്യമല്ല'' അപ്പോള്‍ കൂട്ടത്തിലുണ്ടായിരുന്ന മുത്വ്ഇംബിന്‍ അദിയ്യ് പറഞ്ഞു: അബൂത്വാലിബ് താങ്കളുടെ ജനത താങ്കളോട് നീതിയാണ് കാണിച്ചത്. താങ്കള്‍ തന്നെ വെറുക്കുന്ന ഒരു കാര്യത്തില്‍നിന്ന് അവര്‍ താങ്കളെ രക്ഷപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതിലൊന്നും താങ്കള്‍ സ്വീകരിക്കുന്നതായി കാണുന്നില്ലല്ലോ.' വീണ്ടുമദ്ദേഹം ആക്രോശിച്ചു. "നിങ്ങളെന്നോട് നീതിയല്ല കാണിച്ചത്. എന്നല്ല, എന്നെ കയ്യൊഴിക്കാനും ജനങ്ങളെ എനിക്കുനേരെ തിരിച്ചുവിടാനുമാണ് തയ്യാറായിട്ടുള്ളത്. നിനക്ക് തോന്നിയതുപോലെ ചെയ്യാം
ഖുറൈശികളുടെ ഈ ദൌത്യവും പരാജയപ്പെട്ടു. അബൂത്വാലിബിനെ തൃപ്തിപ്പെടുത്തി റസൂല്‍(സ)യെ തടയാമെന്ന പ്രതീക്ഷയുമില്ലാതായി. അങ്ങനെ അവര്‍ മറ്റൊരു മാര്‍ഗം തേടി. നബിതിരുമേനിയെ വധിച്ചു കളയുകതന്നെ.
പ്രബോധനരംഗം വിജയിച്ചുവരുന്നത് ഏറെ ക്ഷമയോടെ കണ്ടിരിക്കാന്‍ ക്വുറൈശി പ്രമാണിമാര്‍ക്കാകുമായിരുന്നില്ല. കടുത്ത പരിഹാസവും നിന്ദയും അപഹാസവുമെല്ലാം തുടരുന്നതിനിടക്ക്തന്നെ നബിതിരുമേനിയെ കയ്യേറ്റം ചെയ്യാനും അവര്‍ ധൃഷ്ടരായി. ഇതിന്റെ മുന്‍പന്തിയില്‍ അബൂലഹബുണ്ടാവുകയെന്നത് സ്വാഭാവികം മാത്രം. കാരണം ഹാശിം കുടുംബത്തിലെ നേതാക്കളില്‍ ഒരുവനും ഇസ്ലാമിന്റെ കഠിന ശത്രുക്കളില്‍ പ്രമുഖനുമായിരുന്നു, അയാള്‍ ഇസ്ലാമിന്‍റെ പ്രാരംഭഘട്ടം മുതലേ നബിതിരുമേനിയുടെ ശത്രുവായി മാറിയിരുന്നു. അയാള്‍ ക്വുറൈശികള്‍ ചിന്തിച്ചു തുടങ്ങുന്നതിന് മുമ്പേ നബിതിരുമേനിക്കെതിരെ കയ്യേറ്റം നടത്തിത്തുടങ്ങിയിരുന്നു. ഹാശിം ഗോത്രത്തിന്‍റെ സദസ്സില്‍വെച്ചും സ്വഫാതാഴ്വരയില്‍ വെച്ചും ഇയാള്‍ ചെയ്തത് നാം നേരത്തെ വായിച്ചുവല്ലോ.

അബൂലഹബ് തന്റെ രണ്ടു മക്കളായ ഉത്ബയേയും ഉതൈബയേയുംകൊണ്ട്, പ്രവാചകത്വത്തിനുമുമ്പ് നബിതിരുമേനിയുടെ രണ്ട് പെണ്‍മക്കളായ റുക്വിയ്യ ഉമ്മുകുത്സൂം എന്നിവരെ വിവാഹം കഴിപ്പിച്ചതാണ്. പക്ഷേ, പ്രവാചകത്വത്തിനുശേഷം കര്‍ക്കശമായ നിലപാടെടുത്ത് വിവാഹമോചനം നടത്തിക്കുകയും ചെയ്തു.
നബിതിരുമേനിയുടെ ദ്വിതീയ പുത്രനായ അബ്ദുല്ല മരിച്ച വിവരമറിഞ്ഞ് സന്തോഷത്തോടെ അബൂലഹബ് തന്റെ കൂട്ടുകാരുടെയടുക്കലേക്ക് തിരിച്ചു, മുഹമ്മദ് ആണ്‍മക്കളില്ലാതെ മുരടറ്റവനാണെന്ന് പ്രഖ്യാപിക്കാന്‍.
അബൂലഹബിന്റെ ഭാര്യ ഹര്‍ബ്ബിന്‍ ഉമയ്യയുടെ പുത്രിയും അബൂസുഫ് യാന്‍റെ സഹോദരിയുമായ ഉമ്മുജമീല്‍ അര്‍വ നബി (സ)യോടുള്ള ശാത്രവത്തില്‍ ഒട്ടും കുറവു വരുത്തിയിരുന്നില്ല. അവള്‍ മുള്ളുകള്‍ ശേഖരിച്ച് അവിടുത്തെ നടവഴികളിലും പടിവാതുക്കലും രാത്രിയില്‍പോയി ചിതറുമായിരുന്നു. വായാടിയായിരുന്ന അവള്‍ തന്റെ മൂര്‍ച്ചയേറിയനാവ് നബിതിരുമേനിക്കെതിരെ നിര്‍ലോഭം പ്രയോഗിച്ചു. അതുവഴി കളവാരോപണങ്ങളും ചതിപ്രയോഗങ്ങളും നടത്തി കുഴപ്പം ആളിക്കത്തിക്കുകയും നബിക്കെതിരില്‍ നാനാതലങ്ങളിലും ഒരു പോരാട്ടം തന്നെ ഇളക്കി വിടുകയും ചെയ്തു. ഇതുകാരണം ക്വുര്‍ആന്‍ അവളെ 'വിറകു ചുമട്ടുകാരി' എന്ന് വിശേഷിപ്പിച്ചു.

തന്നെയും ഭര്‍ത്താവിനെയും കുറിച്ച് ക്വുര്‍ആന്‍ അവതരിച്ചത് കേട്ടു, കോപാന്ധയായി കൈയില്‍ ഒരു പിടി കല്ലുവാരി കഅബയുടെ തണലില്‍ വിശ്രമിക്കുകയായിരുന്ന നബി(സ)യുടെയും അബൂബക്കറിന്‍റെയും നേരെ അവള്‍ കുതിച്ചു. അവരുടെ മുന്നിലെത്തിയ അവള്‍ അബൂബക്കറിനെയല്ലാതെ കാണുന്നില്ല. അവളുടെ കാഴ്ചശക്തി അല്ലാഹു തട്ടിയെടുത്തുകളഞ്ഞു! അവള്‍ കോപം കൊണ്ടു ഗര്‍ജ്ജിച്ചു: അബൂബക്കര്‍! എവിടെ നിന്‍റെ കൂട്ടുകാരന്‍? അവനെന്നെ അധിക്ഷേപിച്ചുവല്ലെ? അവനെന്‍റെ കണ്ണില്‍ പെട്ടാല്‍ ഈ പിടി കല്ല് അവന്‍റെ വായില്‍ ഞാന്‍ എറിയും. നബി(സ)യെ കാണാതെ വന്നപ്പോള്‍ പക്ഷേ, എനിക്ക് കവിത ചൊല്ലാനറിയാമെന്ന് നബിക്കെതിരെ ഒരു കവിത പാടി തിരിച്ചു പോയി.അബൂബക്കര്‍(റ) തിരുമേനിയുടെ നേരെ തിരിഞ്ഞു ചോദിച്ചു: 'അല്ലാഹുവിന്‍റെ ദൂതരെ, അങ്ങയെ അവള്‍ കണ്ടില്ലേ?' അവിടുന്നു പറഞ്ഞു: 'അവളുടെ ദൃഷ്ടി എന്നില്‍നിന്ന് അല്ലാഹു തട്ടിയെടുത്തു.'
അബൂലഹബ് പിതൃവ്യനും അയല്‍ക്കാരനുമായിരിക്കെ ഇവ്വിധമെല്ലാം നബിതിരുമേനിയോടു ചെയ്തു. നബി(സ)യെ വീട്ടില്‍വെച്ച് ഉപദ്രവിക്കാന്‍ അബൂലഹബിനുപുറമെ, ഹികമുബ്നു അബില്‍ ആസ്വ്ബ്നു ഉമയ്യ, ഉഖ്ബബ്നു അബീമുഅയ്ത്വ്, അദിയ്യിബ്നു ഹംറാ അഥഖ്ഫീ, ഇബിന്‍ അല്‍അസ്വ്ദാഅ് അല്‍ഹുദ്ലീ എന്നിവരുമുണ്ടായിരുന്നു. ഇവരെല്ലാം അയല്‍ക്കാരുമായിരുന്നു. ഇവരില്‍ നിന്ന് ഹികം മാത്രമാണ് പിന്നീട് ഇസ്ലാമാശ്ളേഷിച്ചത്.
നബി(സ) കഅബയുടെ അരികെ നമസ്കരിക്കുമ്പോള്‍ അബൂജഹലും കൂട്ടരും അവിടെ ഇരിക്കുന്നുണ്ട്. അവര്‍ പരസ്പരം ചോദിച്ചു: 'ആരാണ് ഒരൊട്ടകത്തിന്‍റെ കുടല്‍മാല അവന്‍റെ ശിരസ്സില്‍ ചാര്‍ത്തുക' ദുഷ്ടനായ ഉഖ്ബത്തുബ്നു അബീ മുഅയ്ത്വ് അതിന് ധൃഷ്ടനായി തിരുമേനിയുടെ പിരടിയില്‍ അത് ചാര്‍ത്തുന്നത് കണ്ട ഞാന്‍ പറഞ്ഞു. 'എനിക്ക് ഇവനെ നേരിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍? ഇതുകേട്ട് അവര്‍ ആടിയാടി ചിരിച്ചു. ഇത് കണ്ട് അവിടുത്തെ പുത്രി ഫാത്വിമ വന്ന് അതെടുത്തുകളഞ്ഞു. അവിടുന്ന് ശിരസ്സുയര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് നബി(സ) പ്രാര്‍ഥിച്ചു. 'അല്ലാഹുവേ, ക്വുറൈശികളെ നീ പിടികൂടണേ.' മൂന്നുതവണ ഇതാവര്‍ത്തിച്ചു. തുടര്‍ന്ന്, അബൂജഹലിനെയും ഉത്ബതുബ്നു റബീഅയേയും ശൈബബിന്‍ റബീഅയെയും വലീദുബ്നു ഉത്ബയെയും ഉമയ്യബിന്‍ ഖലഫിനേയും ഉഖ്ബബിനു അബീമുഅയ്തിനേയും -ഏഴാമതൊരു പേരും കൂടി എണ്ണി-എല്ലാം നീ പിടികൂടി ശിക്ഷിക്കണേ എന്ന് പ്രാര്‍ഥിച്ചു. പ്രാര്‍ഥനയ്ക്ക് ഉത്തരം ലഭിക്കുന്ന സ്ഥാനത്തുവെച്ചുള്ള ഈ പ്രാര്‍ഥന അവര്‍ക്ക് വലിയ പ്രയാസമായി. ഇവരെല്ലാം ബദ്റിലെ പൊട്ടക്കിണറ്റില്‍ എറിയപ്പെടുകയാണ് ഉണ്ടായത്.
ഒരിക്കല്‍ നബിയുടെ ഒരു അയല്‍വാസിയായിരുന്ന ഉഖ്ബത് ഇബ്നു അബീ മുഐത് ഒരു സദ്യ ഉണ്ടാക്കി അതിലേക്കു നബി(സ്വ)യെ ക്ഷണിച്ചു,അതില്‍ സന്നിഹിതനായ നബി(സ്വ) താങ്കള്‍ അല്ലാഹുവില്‍ വിശ്വസിച്ചാലല്ലാതെ സദ്യ കഴിക്കില്ലെന്ന് പറഞ്ഞപ്പോള്‍ ഉഖ്ബത് ഇബ്നു അബീ മുഐത് ശഹാദത് ചൊല്ലി.അദ്ദേഹത്തിന്‍റെ സ്നേഹിതന്‍ ഉമയ്യത് ഇബ്നു ഖലഫ് ഇതറിഞ്ഞപ്പോള്‍ ഉഖ്ബയെ പരിഹസിച്ചു.അപ്പോള്‍ ഉഖ്ബത് പറഞ്ഞു:എന്‍റെ സദ്യയില്‍ നിന്ന് ഒരു മാന്യന്‍ വിട്ടു നില്കുന്നത് എനിക്ക് ബുദ്ധിമുട്ടായത് കൊണ്ടാണ് ഞാനങ്ങിനെ ചെയ്തത്.മുഹമ്മദിന്റെ മുഖത്ത് നീ കാര്‍ക്കിച്ചു തുപ്പുന്നത് വരെ നീയുമായി ഇനി ഞാന്‍ മിണ്ടില്ല എന്ന് ഉമയ്യത് പറഞ്ഞപ്പോള്‍ ഉഖ്ബത് ഇബ്നു അബീ മുഐത് അത് പോലെ തന്നെ ചെയ്തു,നബി(സ്വ) കണ്ടപ്പോള്‍ മുഖത്ത് കാര്‍ക്കിച്ചു തുപ്പി.
ഖുറൈശികളുടെ സമ്പത്തും സ്ഥാനവും കൂടിയ ആളായിരുന്നു അബൂജഹല്‍.അദ്ദേഹം ചിലപ്പോള്‍ പ്രവാചകന്റെ അരികെ വന്നു ക്വുര്‍ആന്‍ ശ്രവിച്ച്, അതിനോട് തീര്‍ത്തും വിമുഖത കാണിച്ച് തരിച്ചുപോകും. ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് പ്രതിരോധിക്കുകയും ചെയ്തുകൊണ്ട് അഹങ്കാരപൂര്‍വം നടന്നു നീങ്ങും. ഈ ചെയ്തതത്രയും ഒരു വന്‍ കാര്യമാണ് എന്ന നിലയ്ക്ക്.നബി ഹറമില്‍ നമസ്കരിക്കുന്നത് അബൂജഹല്‍ നേരത്തെ തടഞ്ഞിരുന്നു. ഒരിക്കല്‍ മക്വാമു ഇബ്റാഹീമിന്റെ അരികെ നബി നമസ്കരിക്കുന്നത് കണ്ട് അബൂജഹല്‍ ആക്രോശിച്ചു. 'മുഹമ്മദ്, ഇവിടെ നമസ്കരിക്കുന്നത് നിന്നെ ഞാന്‍ വിരോധിച്ചതല്ലേ? "ഭീഷണിപ്പെടുത്തിയപ്പോള്‍ തിരുമേനി തിരിച്ചും പരുഷഭാവത്തില്‍ പെരുമാറുകയും തിരിച്ചും ഭീഷണിപ്പെടുത്തുകയും ചെയ്തു. അവന്‍ ചോദിച്ചു.'' "മുഹമ്മദ്! എന്തുകണ്ടാണ് നീ എന്നെ ഭീഷണിപ്പെടുത്തുന്നത്?
ഇതൊന്നും അബൂജഹലിന് ബോധോദയമുണ്ടാക്കിയില്ല. എന്നല്ല, പൂര്‍വോപരി ശക്തിയായി അക്രമത്തില്‍ മുഴുകുകയാണ് അവന്‍ ചെയ്തത്. ഒരിക്കലവന്‍ ജനങ്ങളോട് ചോദിച്ചു:' മുഹമ്മദ് നിങ്ങളുടെ മുമ്പില്‍വെച്ച് സുജൂദില്‍ വീഴുമോ? ആരോ പറഞ്ഞു: അതെ, അബൂജഹല്‍: ലാത്തയും ഉസ്സയും തന്നെ സത്യം! ഞാനത് കണ്ടാല്‍ അവന്റെ പിരടിക്ക് ചവിട്ടുകയും അവന്റെ മുഖം മണ്ണില്‍ പൂഴ്ത്തുകയും ചെയ്യും. "ചവിട്ടാന്‍വേണ്ടി നബിയെ സമീപിച്ച അവന്‍ കൈകൊണ്ട് തടുത്തു പിന്തിരിഞ്ഞോടുന്നതാണ് കണ്ടത്. കണ്ടുനിന്നവര്‍ ചോദിച്ചു: 'എന്തുപറ്റി അബുല്‍ഹകം? 'എന്റെയും അവന്റെയുമിടയില്‍ അഗ്നിയാലുള്ള ഒരു കിടങ്ങ്. മലക്കുകളുടെ ചിറകുകളും' അവന്‍ പറഞ്ഞു. റസൂല്‍(സ) പറഞ്ഞു: അവന്‍ എന്നെ സമീപിച്ചിരുന്നുവെങ്കില്‍ അവന്റെ ഓരോ അവയവങ്ങളും മലക്കുകള്‍ തട്ടിയെടുക്കുമായിരുന്നു.
അബൂ ജഹലില്‍ നിന്ന് ഒറ്റക കച്ചവടം നടത്തിയ വകയില്‍ വില കിട്ടാനുണ്ടായിരുന്ന ആള്‍ അത് വാങ്ങി തരാന്‍ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് ഖുറൈഷി സദസ്സില്‍ വന്നു,അപ്പോള്‍ അവര്‍ നബി(സ്വ)യെ പരിഹസിക്കാനെന്ന വണ്ണം അയാളോട് പറഞ്ഞു:മുഹമ്മദിനോട് പറയുക,നിന്റെ അവകാശം അയാള്‍ വാങ്ങി തരും.ഖുറൈഷികളുടെ പരിഹാസവും അവിടത്തെ അവസ്ഥകളും അറിയാത്ത ആ മനുഷ്യന്‍ നബിയോട് ചെന്ന് സങ്കടം പറഞ്ഞു.അപ്പോള്‍ നബി(സ്വ) അദ്ദേഹത്തെയും കൂട്ടി അബൂ ജഹ് ലിന്റെ അടുക്കല്‍ പോയി,വാതില്‍ മുട്ടി.പുറത്തു വന്ന അബൂ ജഹ് ലിനോട് നബി(സ്വ) ഈ മനുഷ്യന്റെ അവകാശം കൊടുക്കൂ എന്ന് കല്പിച്ചു.അബൂ ജഹ്ല്‍ അധികം താമസിയാതെ അത് കൊടുത്തു വീട്ടുകയും ചെയ്തു.ഇതറിഞ്ഞ ഖുറൈശികള്‍ അബൂ ജഹ് ലിനോട് ചോദിച്ചു:ഓ അബുല്‍ ഹകം ,താങ്കള്‍ക്കെന്തു പറ്റി?അബൂ ജഹ് ല്‍ പറഞ്ഞു:മുഹമ്മദ്‌ വാതിലില്‍ മുട്ടി ഞാന്‍ പുറത്തു വന്നപ്പോള്‍ അദ്ദേഹത്തിന്റെ തോളില്‍ ഒരു കൂറ്റന്‍ ഒട്ടകം വാ പൊളിച്ചു നില്‍ക്കുന്നതാണ് ഞാന്‍ കണ്ടത്,അത് കണ്ടു പേടിച്ചാണ് ഞാന്‍ അങ്ങിനെ ചെയ്തത്.
അല്ലാഹുവിന്റെ ആളുകളും ഹറം നിവാസികളുമെന്ന് അവകാശപ്പെട്ടിരുന്ന മുശ്രിക്കുകളില്‍നിന്ന് റസൂല്‍(സ)യും വിശ്വാസികളും അനുഭവിച്ച കിരാതവും അത്യധികം ക്രൂരവുമായ പീഡന മര്‍ദനങ്ങളുടെ ഒരു ലഘുചിത്രമാണിത്.
ഈ സാഹചര്യങ്ങളുടെയെല്ലാം സ്വാഭാവിക താല്പര്യമെന്നോണം, നവ മുസ്ലിംകളുടെ സുരക്ഷക്കുവേണ്ടിയും, പ്രബോധനരംഗത്ത് പരമാവധി പ്രയാസരാഹിത്യം സൃഷ്ടിച്ചെടുക്കുകയെന്ന ഉദ്ദേശ്യത്തോടെയും നബിതിരുമേനി സുപ്രധാങ്ങളായ രണ്ടു തീരുമാനങ്ങളെടുക്കുകയുണ്ടായി.

1. മഖ്സും ഗോത്രക്കാരന്‍ അര്‍ഖംബിന്‍ അബില്‍ അര്‍ക്വമിന്റെ വീട് പ്രബോധനത്തിനും അനുയായികള്‍ക്ക് ശിക്ഷണം നല്കുന്നതിനുമുള്ള കേന്ദ്രമായി തെരഞ്ഞെടുക്കുക.

2. മുസ്ലിംകളോട് എത്യോപ്യയി(ഹബ്ശ)ലേക്ക് പലായനം ചെയ്യാന്‍ നിര്‍ദേശിക്കുക.
അര്‍ക്വമിന്റെ വീട് ഈ ധിക്കാരികളുടെ ദൃഷ്ടിയില്‍നിന്ന് മറഞ്ഞ് സ്വഫാ മലയുടെ കീഴെ ഒരു സ്ഥലത്തായിരുന്നു. അതിനാല്‍നബി(സ) രഹസ്യമായി സന്ധിക്കാന്‍ ഈ വീട് തെരഞ്ഞെടുത്തു. അവിടെ നിര്‍ഭയത്തോടെ ക്വുര്‍ആന്‍ പഠന-സംസ്കരണ പരിപാടികള്‍ നടന്നു. പുതുതായി ഇസ്ലാം സ്വീകരിക്കുന്നവര്‍ക്ക് സുരക്ഷിതമായ ഒരു സ്ഥാനവുമായിരുന്നു ഇത്.

പരമരഹസ്യമായിട്ടായിരുന്നു റസൂല്‍(സ) ഇവിടെ എത്തിയിരുന്നത്. പരസ്യമായ ഒരു സമീപനമായിരുന്നു സ്വീകരിച്ചിരുന്നതെങ്കില്‍ തികഞ്ഞ പാരുഷ്യത്തോടെ മുസ്ലിംകളുടെ പഠന-സംസ്കരണ പരിപാടികള്‍ക്ക് മുശ്രിക്കുകള്‍ വിഘ്നം സൃഷ്ടിക്കുമായിരുന്നു. ഇത് ചിലപ്പോള്‍ ഒരു സംഘട്ടനത്തിന് തന്നെ വഴിതെളിയിക്കുകയും ചെയ്തേക്കാം. എന്നല്ല, അത്തരമൊന്ന് സംഭവിക്കുകതന്നെ ചെയ്തു. അത്, മുസ്ലിംകളില്‍ ചിലര്‍ താഴ്വരകളില്‍ സമ്മേളിച്ച് രഹസ്യമായി നമസ്കരിക്കുന്നത് ചില ക്വുറൈശി നിഷേധികളുടെ ദൃഷ്ടിയില്‍പെട്ടു. അവര്‍ മുസ്ലിംകളെ അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തു. അപ്പോള്‍ സഅദ്ബിനു അബീവഖാസ് ഒരൊട്ടകത്തിന്റെ താടിയെല്ലെടുത്ത് അവരില്‍ ഒരാളെ അടിച്ചു. അവന്റെ ശരീരത്തില്‍നിന്ന് രക്തമൊലിച്ചു. ഇസ്ലാമിക ഘട്ടത്തില്‍ ആദ്യമായുണ്ടായ രക്തച്ചൊരിച്ചില്‍ ഇതായിരുന്നു.

സംഘട്ടനങ്ങളുടെ ആധിക്യം മുസ്ലിംകളുടെ നാശത്തിനും തിരോധാനത്തിനും കാരണമാകുമെന്നുള്ളത് വ്യക്തമാണല്ലോ. അതിനാല്‍ ഏറെ സ്വഹാബികളും അവരുടെ ഇസ്ലാം സ്വീകരണവും പ്രബോധന പ്രവര്‍ത്തനങ്ങളും ആരാധനാകര്‍മങ്ങളും സമ്മേളനവുമെല്ലാം അതീവ രഹസ്യമായിട്ടായിരുന്നു നടത്തിയിരുന്നത്. എന്നാല്‍, നബി തിരുമേനി എല്ലാം അവഗണിച്ച് മുശ്രിക്കുകളുടെ മുമ്പില്‍ തന്നെയായിരുന്നു എല്ലാ കാര്യങ്ങളും നിര്‍വഹിച്ചിരുന്നത്. പക്ഷെ, മുസ്ലിംകളുടെ സമ്മേളനസ്ഥലത്ത് അദ്ദേഹം എത്തിയിരുന്നത് രഹസ്യമായിത്തന്നെയായിരുന്നു ഇത് തന്റെ അനുയായികളുടെ നന്മയിലും ഗുണത്തിലുമുള്ള താല്പര്യവും ആശയും കൊണ്ടുമാത്രമായിരുന്നു.