നബി(സ്വ) മദീനയുടെ തെരുവീഥിയിലൂടെ

സാലിം ബിന്‍ ഔഫ്കാരുടെ താഴ്വരയിലുണ്ടാ യിരുന്ന പള്ളിയില്‍ വെച്ച് ജുമുഅ നമസ്കാരം നിര്‍വഹിച്ച ശേഷം നബിതിരുമേനി മദീനയില്‍ പ്രവേശിച്ചു. അന്നുമുതല്‍ യസ് രിബ് മദീനത്തുര്‍ റസൂല്‍ (ദൈവദൂതരുടെ പട്ടണം) ആയിമാറി.മദീനാവാസികളുടെ ചരിത്രത്തിലെ അനര്‍ഘ നിമിഷങ്ങളായിരുന്നു അത്. വീടുകളും തെരുവീഥികളും തക്ബീറുകളാലും സ്തുതിവാക്യങ്ങളാലും ശബ്ദമുഖരിതമായി. അന്‍സാരി പെണ്‍കുട്ടികള്‍ ആഹ്ളാദാവേശത്താല്‍ പാടി.
"അല്‍വദാഅ് മലയിടുക്കുകളിലൂടെയതാ ഞങ്ങള്‍ക്ക് മീതെ പൌര്‍ണമി ഉദയം ചെയ്തിരുക്കുന്നു! അല്ലാഹുവിലേക്കുള്ള വിളിയാളം നിലക്കാത്ത കാലമത്രയും ഞങ്ങളിതിന് നന്ദികാണിക്കാന്‍ ബാധ്യസ്ഥരത്രെ! ഞങ്ങളിലേക്ക് നിയുക്തരായവരേ! അങ്ങയുടെ കല്പനകള്‍ അനുസരിക്കപ്പെടുന്നതാണ്.!!''

ഏറെ സമ്പന്നരല്ലാതിരുന്നിട്ടും അന്‍സ്വാറുകള്‍ ഓരോരുത്തരും പ്രവാചകന്‍ തന്റെ അതിഥിയായെങ്കില്‍ എന്നാഗ്രഹിച്ചു. ഒട്ടകം അന്‍സ്വാറുകളുടെ കൊച്ചുവീടുകള്‍ക്കിടയിലൂടെ അടിവെച്ചുനീങ്ങിയപ്പോള്‍ ഓരോ വീട്ടുകാരും അതിന്റെ കടിഞ്ഞാണ്‍ പിടിച്ചുവലിച്ചുകൊണ്‍് പറഞ്ഞു. "ഞങ്ങള്‍ അഭയവും സംരക്ഷണവും നല്കാം. ഞങ്ങളുടെ കൂടെ താമസിക്കണം'' അതെല്ലാം അവിടുന്ന് സ്നേഹപൂര്‍വ്വം നിരസിച്ചു. അവിടുന്ന് പറഞ്ഞു: "ഒട്ടകത്തെ വിട്ടേക്കൂ. അതിന് കല്പന ലഭിച്ചിട്ടുണ്ട് '' ഒട്ടകം പിന്നേയും മുന്നോട്ടു നീങ്ങി . അത് ഇന്ന് മദീനാ പള്ളി സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ മുട്ടുകുത്തി. അവിടെ റസൂല്‍(സ) ഇറങ്ങിയില്ല. ഒട്ടകം എഴുന്നേറ്റു വീണ്ടും അല്പം മുന്നോട്ടു നീങ്ങി തിരിഞ്ഞു ആദ്യത്തെസ്ഥലത്ത് മുട്ടുകുത്തി. അപ്പോള്‍ റസൂല്‍(സ) താഴേയിറങ്ങി. ഇത് നബി(സ)യുടെ അമ്മാവന്‍ നജ്ജാര്‍ ഗോത്രക്കാരുടെ സ്ഥലമായിരുന്നു. അല്ലാഹുവിന്റെ വിധിയനുസരിച്ച് തന്റെ അമ്മാവന്മാരുടെ സ്ഥലംതന്നെ തെരെഞ്ഞെടുത്തതില്‍ അവിടുന്ന് അതിയായി സന്തോഷിച്ചു. അന്‍സ്വാറുകള്‍ ഓരോരുത്തരും നബിതിരുമേനിയെ തങ്ങളുടെ കൊച്ചുവീടുകളിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്തുകൊണ്ടിരുന്നു. നബി(സ) 'ആരുടെ വീടാണ് ഏറ്റം അടുത്തുള്ളത്?. എന്നന്വേഷിച്ചപ്പോള്‍ അബൂഅയ്യൂബ് അല്‍അന്‍സ്വാരി പറഞ്ഞു: "എന്റേത് ദൈവദൂതരേ! ഇതാണ് എന്‍റെ വീട്. ഇതാണ് വാതില്‍ '' എന്നാല്‍ ചെന്ന് സ്ഥലം ശരിയാക്കൂ.

രണ്ടു നിലയുള്ള വീടായിരുന്നു അത്.അദ്ദേഹം നബി(സ്വ)യോട് ചോദിച്ചു:നബിയെ അങ്ങ് മുകളിലെ നിലയാണോ താഴത്തെ നിലയാണോ ഇഷ്ടപ്പെടുന്നത്?അങ്ങയുടെ മുകളില്‍ താമസിക്കുന്നതിനെ ഞാന്‍ വെറുക്കുന്നു.അപ്പോള്‍ നബി(സ്വ):എനിക്കും എന്നെ സന്ദര്‍ശിക്കുന്നവര്‍ക്കും സൗകര്യം താഴത്തെ നിലയാണ്.അത് കാരണം അബൂ അയ്യൂബ് (റ)മുകളില്‍ തന്നെ താമസിച്ചു,പക്ഷെ മുകളിലേക്ക് കയറുമ്പോള്‍ നബിക്ക് ബുദ്ധിമുട്ടാകുമെന്നു കരുതി വളരെ പതുക്കെയാണ് കയറിയിരുന്നത്.നബിയുടെ റൂമിലേക്ക്‌ വെള്ളം ആകുമോ എന്ന് പേടിച്ചു മുകളില്‍ ഒരു തുള്ളി വെള്ളം പോലും പോകാതെ ശ്രദ്ധിക്കുമായിരുന്നു.
നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.പിന്നീട് അവിടെ പള്ളി നിര്‍മിച്ചു.
ശേഷം മക്കയില്‍ ഉള്ള തന്‍റെ കുടുംബക്കാരെ കൊണ്ട് വരാനായി സൈദ്‌ ബിന്‍ ഹാരിസയെയും അബൂ റാഫിഇനെയും
അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായും പറഞ്ഞയച്ചു.പ്രവാചക പത്നി സൌദയും മക്കളായ ഉമ്മുകുത്സുവും സൈദിന്റെ പുത്രന്‍ ഉസാമയും ഉമ്മുഐമനും എത്തിച്ചേര്‍ന്നു. ഇവരുടെ കൂടെ അബൂബക്കറിന്റെ കുടുംബത്തേയും കൂട്ടി പുത്രന്‍ അബ്ദുല്ലയുമുണ്ടയിരുന്നു. കൂടെ ആയിശയും. പ്രവാചകപുത്രി സൈനബ് ഭര്‍ത്താവ് അബുല്‍ ആസിന്റെ അരികെത്തന്നെ അവശേഷിച്ചു. അബുല്‍ആസ് അന്ന് മുസ്ലിമല്ലാത്തത് കാരണം അവരെ വിട്ടില്ല. പിന്നീട് ബദ്ര്‍ യുദ്ധത്തിന് ശേഷമാണ് അവര്‍ മദീനയിലേക്ക് ഹിജ്റ പോയത്.സുബൈര്‍ ബിന്‍ അവ്വാമിന്റെ ഭാര്യ അസ്മായും ഈ സംഘത്തില്‍ ഉണ്ടായിരുന്നു.അസ്മാ അപ്പോള്‍ അബ്ദുല്ലാഹി ബിന്‍ സുബൈറിനെ ഗര്‍ഭം ചുമന്നിരുന്നു.മുഹാജിറുകളില്‍ നിന്ന് ആദ്യം ജനിച്ച കുഞ്ഞ് അബ്ദുല്ലാഹി ബിന്‍ സുബൈര്‍ ആയിരുന്നു.ആഇഷ മദീനയില്‍ എത്തി പിതാവിന്റെ കൂടെയാണ് ആദ്യം താമസിച്ചത്.നബി(സ്വ)അബൂ ബകര്‍ (റ) വീട്ടില്‍ വെച്ചാണ് ആദ്യമായി ആഇശയുമായി ബന്ധപ്പെടുന്നത്.പിന്നീട് പള്ളിയുടെ സമീപം ഉണ്ടാക്കിയ തന്‍റെ വീട്ടിലേക്കു കൂട്ടി കൊണ്ട് വന്നു.പള്ളിയുടെ സമീപത്തായി ഭാര്യ സൌദക്കും ആഇഷക്കും വെവ്വേറെ വീടുകള്‍ ഉണ്ടാക്കിയിരുന്നു.
മദീനയിലെത്തിയതോടെ പലര്‍ക്കും രോഗം പിടിപെട്ടു.ഇതിനെ തുടര്‍ന്ന് നബി(സ്വ)അല്ലാഹുവോട് പ്രാര്‍ഥിച്ചു."അല്ലാഹുവേ ശൈബ ബിന്‍ റബിഅ, ഉത്ബ ബിന്റബീഅ, ഉമയ്യബിന്‍ ഖലഫ് എന്നിവരെ, നീ ശപിക്കേണമെ, അവരാണല്ലോ ഈ സാംക്രമിക രോഗമുള്ള നാട്ടിലേക്ക് ഞങ്ങളെ നാടുകടത്തിയത്''

"അല്ലാഹുവേ! മക്ക ഞങ്ങള്‍ക്ക് പ്രിയങ്കരമായത് പോലെയോ അതിനപ്പുറമോ മദീനയും ഞങ്ങള്‍ക്ക് നീ പ്രിയപ്പെട്ടതാക്കണേ. മദീനയെ നീ സുഖക്ഷേമകരമാക്കുകയും അവിടുത്തെ ഭക്ഷണത്തില്‍ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ. ഇവിടുത്തെ രോഗം നീ ജുഹ്ഫ മരുഭൂമിയിലേക്ക് നീക്കണേ'.പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു. പാറിപ്പറന്ന മുടിയുമായി ഒരു കറുത്ത പെണ്ണ്, മദീനയില്‍ നിന്നും പുറപ്പെട്ട് ജൂഹ്ഫയിലെ മഹ്യഅയില്‍ ചെന്നിറങ്ങുന്നതായി അവിടുത്തേക്ക് സ്വപ്നദര്‍ശനമുണ്ടായി. മദീനയില്‍നിന്നും രോഗം ജൂഹുഫയിലേക്ക് മാറുന്നതിന്റെ സൂചനയായിരുന്നു അത്. ഇതോടെ പ്രവാസിമുസ്ലിംകളുടെ ആ വിഷമം തീര്‍ന്നു.