നബിയെ വധിക്കാന്‍ ദാറുന്നദ് വ തീരുമാനിക്കുന്നു

മുസ്ലിംകള്‍ ഒന്നടങ്കം മദീന ലക്ഷ്യമാക്കി നീങ്ങുന്നത് കണ്‍ ക്വുറൈശികള്‍ അക്ഷരാര്‍ഥത്തില്‍ തന്നെ നടുങ്ങി. മുമ്പൊന്നുമുണ്ടാ യിട്ടില്ലാത്ത ദുഃഖവും ഉല്‍ക്കണ്ഠയും അവരെ ശക്തിയായി പിടികൂടി. അവരുടെ വിഗ്രഹപൂജയുടേയും സാമ്പത്തിക അസ്തിത്വത്തിന്റെയും നടുവൊടിച്ചു കളയുന്ന അപകട സാധ്യതകള്‍ അവരുടെ മുമ്പില്‍ തെളിഞ്ഞു. ശക്തമായ നേതൃപാടവമുള്ള മുഹമ്മദി (സ)ന്റെ സ്വാധീനശക്തിയെക്കുറിച്ചും തന്റെ അനുയായികളുടെ ദൃഢചിത്തതയേയും സമര്‍പ്പണബോധത്തെയും കുറിച്ചും ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്കുള്ള പ്രതിരോധശക്തിയെക്കുറിച്ചും, സുദീര്‍ഘമായ ആഭ്യന്തര യുദ്ധത്തിന്റെ കൈപ്പുനീരുകുടിച്ച ശേഷം ഐക്യത്തിന്റെയും രഞ്ജിപ്പിന്റെയും മാര്‍ഗം തേടിയ ഈ രണ്ടു ഗോത്രങ്ങളുടെ ബുദ്ധിമതികളായ നേതാക്കളെക്കുറിച്ചും വേണ്ടുവോളം അറിവുള്ളവരായിരുന്നു അവര്‍.

ഇതോടൊപ്പം ചെങ്കടല്‍ തീരം വഴി യമനിലേക്കും സിറിയയിലേക്കുമുള്ള കച്ചവടയാത്രയുടെ വഴിയില്‍ മദീനക്കുള്ള തന്ത്രപരമായ സ്ഥാനത്തെക്കുറിച്ചും ഇവര്‍ക്ക് ബോധ്യമുണ്ടായിരുന്നു. സിറിയയിലേക്ക് മാത്രമായി മക്കക്കാര്‍ ഒരു വര്‍ഷം രണ്‍ര ലക്ഷം സ്വര്‍ണദീനാറിന്റെ കച്ചവടയാത്രകള്‍ നടത്താറുണ്‍ായിരുന്നു. ത്വാഇഫുകാരുടെയും മറ്റും ഇതിനുപുറമേയാണ്. ഈ കച്ചവടയാത്രകളത്രയും നടത്തിയിരുന്നത് സുരക്ഷിതവും നിര്‍ഭയവുമായ ഈ വഴിയിലൂടെയായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ മദീനയില്‍ ഇസ്ലാം വളരുന്നത് അപകടമാണെന്നവര്‍ക്കറിയാമായിരുന്നു. ഈഅപകടം മനസ്സിലാക്കിയ ക്വുറൈശികള്‍ ഇതിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ മാര്‍ഗങ്ങളന്വേഷിക്കുക സ്വാഭാവികമാണ്.

പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 26ന് വ്യാഴാഴ്ച (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 ന്) അഥവാ രണ്ടാം അക്വബാ ഉടമ്പടിയുടെ രണ്ടു മാസത്തിനു ശേഷം ദാറുനദ് വയില്‍ ക്വുറൈശികളുടെ ഒരു പാര്‍ലമെന്റ് ചേര്‍ന്നു. ദാറുനദ് വയുടെ ചരിത്രത്തിലെ പരമപ്രാധാനമായ ഒരു സമ്മേളനമായിരുന്നു ഇത്. ഈ സമ്മേളനത്തില്‍ ക്വുറൈശ് ഗോത്രത്തിലെ എല്ലാ ശാഖകളുടെയും പ്രതിനിധികള്‍ സംബന്ധിക്കുകയുണ്ടായി. സമ്മേളനത്തിന്റെ അജണ്ട ഒന്നുമാത്രമായിരുന്നു. ഇസ്ലാമിനും അതിന്റെ സാരഥിക്കുമെതിരെ ഖണ്ഡിതവും അന്തിമവുമായ ഒരു തീരുമാനമെടുക്കുക. ക്വുറൈശികളിലെ ഓരോ ശാഖയിലേയും പൌരമുഖ്യന്മാര്‍ ഇതില്‍ സംബന്ധിച്ചു. അബൂജഹല്‍ ബിന്‍ ഹിശാം-മഖ്സും ശാഖ, ജുബൈര്‍ ബിന്‍ മുത്വ്ഇം, ത്വുഐമത്ത് ബിന്‍ അദിയ്യ്, അല്‍ ഹാരിഥ് ബിന്‍ ആമിര്‍- നൌഫല്‍ബിന്‍ അബ്ദുമനാഫ് ശാഖ-, റബീഅയുടെ രണ്‍് പുത്രന്മാരായ ശൈബയും ഉത്ബയും, അബൂസുഫ്യാന്‍- അബ്ദുശംസുബിന്‍ അബ്ദുമനാഫ് ശാഖ,നള്ര്‍ ബിന്‍ ഹാരിഥ്- നബിയുടെ ശിരസില്‍ കുടല്‍മാല ചാര്‍ത്തിയവന്‍-അബ്ദുദ്ദാര്‍ ശാഖ , അബുല്‍ ബഖ്ത്തരി ബിന്‍ ഹിശാം. സംഅബിന്‍ അല്‍അസ്വദ്, ഹകിംബിന്‍ ഹസാം. അസ്ദ്ബിന്‍ അബ്ദുല്‍ ഉസ്സ ഹജ്ജാജിന്റെ പുത്രന്മാര്‍ നുബൈഹും മുനബ്ബിഹും-സഹ്മ് ശാഖ , ഉമയ്യബിന്‍ ഖലഫ് - ജൂമഹ് ശാഖ എന്നിവര്‍ ഓരോ ഗോത്രത്തെയും പ്രതിനിധീകരിച്ചു.
എല്ലാവരും ദാറുന്നദ് വയില്‍ ഇബ് ലീസ് പരുക്കന്‍ വസ്ത്രങ്ങളണിഞ്ഞ് ഒരു വയോവൃദ്ധനായ ശൈഖിന്റെ രൂപത്തില്‍ പടിവാതുക്കല്‍ നില്‍ക്കുന്നു. അവന്‍ സ്വയം പരിചയപ്പെടുത്തി. 'നജ്ദില്‍ നിന്നുള്ള ശൈഖാണ്. നിങ്ങളുടെ പരിപാടിയില്‍ സംബന്ധിക്കാനും വിജയമാശംസിക്കാനുമായി എത്തിയതാണ്'' അതോടെ അവന് യോഗത്തില്‍ പ്രവേശനാനുമതി ലഭിച്ചു.
സദസ്സ് പൂര്‍ണമായപ്പോള്‍ പ്രശ്നത്തെ അധികരിച്ചുള്ള നീണ്ട ചര്‍ച്ചകളും അഭിപ്രായങ്ങളും നടന്നു. അബുല്‍ അസ്വദ് ആദ്യംതന്നെ തന്റെ അഭിപ്രായം മുന്നോട്ട് വച്ചു. "നമുക്കവനെ നാടുകടത്താം പിന്നീടവന്‍ എന്തായി എന്ന് നാം ഗൌനിക്കേണ്‍തില്ല. അതോടെ നമ്മുടെ പ്രശ്നം തീരും.'' ഉടനെ നജ്ദിയന്‍ ശൈഖ് ഇടപെട്ടു. 'ഇതൊരഭിപ്രായമേയല്ല, അവന്റെ വാക്ചാതുരിയിലും സംഭാഷണ വൈദഗ്ധ്യത്തിലും അകപ്പെട്ടു ഏതെങ്കിലും ഗോത്രങ്ങളെ സംഘടിപ്പിച്ചു അവന്‍ നിങ്ങള്‍ക്കെതിരില്‍ തിരിയും. മറ്റേതെങ്കിലും അഭിപ്രായമുണ്ടോ എന്നന്വേഷിക്കുക' ഉടനെ അബുല്‍ ബഖ്തരി തന്റെ അഭിപ്രായം രേഖപ്പെടുത്തി. "അവനെ ചങ്ങലയില്‍ ബന്ധിച്ചു ഒരു മുറിയിലിട്ടു പൂട്ടുക. എന്നിട്ട് മുമ്പ് അവന്റേത് പോലുള്ള രോഗം ബാധിച്ചിരുന്ന സുഹൈര്‍ നാബിഗ പോലുള്ള കവികള്‍ക്ക് ബാധിച്ചത് പോലുള്ളത് ബാധിക്കുന്നത് വരെ കാത്തിരിക്കുക'' നജ്ദിയന്‍ ശൈഖ് വീണ്ടും: "ഇതും ഒരഭിപ്രായം തന്നെയല്ല. നിങ്ങള്‍ പറയുന്നത് പോലെ അവനെ ചങ്ങലയില്‍ബന്ധിച്ചു മുറിയിലിട്ടു പൂട്ടിയെന്ന് വെയ്ക്കുക. എന്നാലും വിവരം അവന്റെ ആളുകളുടെ അടുക്കല്‍ എത്തും. അവര്‍ നിങ്ങളെ ആക്രമിച്ച് അവനെ തട്ടിയെടുക്കും. നിങ്ങളെ അവര്‍ കീഴടക്കുകയും ചെയ്യും. മറ്റേതെങ്കിലും അഭിപ്രായം ആരായുക''
ഈ രണ്‍ഭിപ്രായങ്ങളും തിരസ്കരിക്കപ്പെട്ടപ്പോള്‍ മൂന്നാമതൊരഭിപ്രായം രംഗത്ത് വന്നു. അതിന്മേല്‍ എല്ലാവരും ഏകീകരിക്കുകയും ചെയ്തു. ഇത് മുന്നോട്ട് വെച്ചത് മക്കയിലെ കുപ്രസിദ്ധനായ അബൂജഹല്‍ തന്നെയായിരുന്നു. അവന്‍ പറഞ്ഞു തുടങ്ങി. 'ദൈവത്താണേ, എനിക്ക് ചില അഭിപ്രായങ്ങളെല്ലാമുണ്ട്. ഇതുവരെ നിങ്ങളാരും പറഞ്ഞിട്ടില്ലാത്ത അഭിപ്രായം.' സദസ്സ് ഒന്നടങ്കം അങ്ങോട്ട് തിരിഞ്ഞു. എന്നിട്ട് ചോദിച്ചു: 'എന്താണത്?' അവന്‍ വിശദീകരിച്ചു. 'നമ്മുടെ ഓരോ ഗോത്രത്തില്‍ നിന്നും ധീരരും ശക്തരുമായ ഓരോ യുവാക്കളെ തെരഞ്ഞെടുക്കുക. അവരുടെ കൈകളിലെല്ലാം മൂര്‍ച്ചയുള്ള വാള്‍കൊടുക്കുക. എന്നിട്ട് എല്ലാവരും ചേര്‍ന്ന് ഒന്നായി അവനെ വെട്ടുക. അതോടെ അവന്റെ പ്രശ്നം നമുക്കവസാനിപ്പിക്കാം. ഇങ്ങനെ ചെയ്താല്‍ എല്ലാവരോടും ഒന്നിച്ച് പകരം ചോദിക്കാന്‍ അബ്ദുമനാഫ് ഗോത്രത്തിന് കഴിയുകയില്ല......... അവര്‍ പ്രായശ്ചിത്തത്തുക അംഗീകരിക്കാന്‍ തയ്യാറാകും. അത് നമുക്ക് നല്കുകയുമാവാം'' നജ്ദിയന്‍ ശൈഖ്: "ഇതാണ് ശരിയായ അഭിപ്രായം. ഇതല്ലാതെ മറ്റൊരഭിപ്രായമേ ഞാന്‍ കാണുന്നില്ല.'' ഈ കൊടും പാതകം എത്രയും വേഗം നടപ്പാക്കാനുള്ള ഏകകണ്ഠ തീരുമാനവുമായി അവര്‍ പിരിഞ്ഞു.
നബി(സ)യെ വധിക്കാനുള്ള ഗൂഢമായ തീരുമാനമായിക്കഴിഞ്ഞപ്പോള്‍ അല്ലാഹുവിന്റെ കല്പനയുമായി ജീബ്രീല്‍ പ്രവാചകനെ സമീപിച്ചു. ക്വുറൈശികളുടെ ഗൂഢാലോചനയും പലായനത്തിനുള്ള അല്ലാഹുവിന്റെ അനുമതിയും അറിയിച്ചുകൊണ്‍് ജിബ്രീല്‍ പറഞ്ഞു: "താങ്കള്‍ സാധാരണ ഉറങ്ങുന്ന വിരിപ്പില്‍ ഇന്നുറങ്ങരുത്''
മധ്യാഹ്ന സമയത്ത് നബി(സ) യാത്രയുടെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ സ്നേഹിതന്‍ അബൂബക്കറിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.വീട്ടില്‍ പ്രവേശിച്ച നബി(സ്വ)തനിക്ക് പാലായനത്തിനു അനുമതി കിട്ടി എന്ന് അറിയിച്ചു.അപ്പോള്‍ അബൂ ബകര്‍ (റ) ചോദിച്ചു:എനിക്കും പോരാമോ?നബി(സ്വ).നിനക്കും പോരാം.പലായനത്തിനുള്ള പദ്ധതികളാവിഷ്കരിച്ച ശേഷം റസൂല്‍(സ) വീട്ടിലേക്ക് മടങ്ങി.
ദൈനംദിനപ്രവര്‍ത്തനങ്ങളില്‍ സാധാരണപോലെ മുഴുകിയ ക്വുറൈശി പ്രമുഖര്‍ പാതിരാവും പ്രതീക്ഷിച്ചിരിക്കുകയാണ്, എടുത്ത തീരുമാനം നടപ്പാക്കാന്‍. പതിനൊന്ന് പേരെ ഇതിനായി തെരഞ്ഞെടുത്തു. (1) അബൂജഹല്‍ (2) അല്‍ഹകം ബിന്‍ അബില്‍ ആസ് (3) ഉഖ്ബത്തു ബിന്‍ അബീ മുഐത് (4) അന്നള്ര്‍ ബിന്‍ അല്‍ ഹാരിഥ് (5) ഉമയ്യ ബിന്‍ ഖലഫ് (6) സംഅ ബിന്‍ അല്‍അസ്വദ് (7) ത്വഐമ ബിന്‍ അദിയ്യ് (8) അബൂലഹബ് (9) ഉബയ്യ് ബിന്‍ ഖലഫ് (10) നുബൈഹ് ബിന്‍ അല്‍ ഹജ്ജാജ് (11) സഹോദരന്‍ മുനബ്ബിഹ് ബിന്‍ അല്‍ ഹജ്ജാജ്.

മുന്‍ തീരുമാനമനുസരിച്ച് രാത്രിയില്‍ എല്ലാം ശാന്തമായിരിക്കെ മുന്‍പറഞ്ഞ എല്ലാവരും നബി(സ)യുടെ വീടിന്റെ മുമ്പില്‍ എത്തി. അവിടുന്ന് പുറത്തിറങ്ങുന്നതും പ്രതീക്ഷിച്ചു അവര്‍ വാതില്‍ക്കല്‍ നിന്നു. ഈ തന്ത്രം പൂര്‍ണമായും വിജയിക്കുമെന്ന പ്രതീക്ഷയില്‍ അവര്‍ കഴിച്ചുകൂട്ടി. ഇതിനിടക്ക് വീട് വളഞ്ഞവരുടെ മുമ്പില്‍ ദുഷ്ടനായ അബൂജഹല്‍ തികഞ്ഞ അഹങ്കാരത്തോടെയും പരിഹാസത്തോടെയും പ്രഖ്യാപിച്ചു.: "മുഹമ്മദ് വീമ്പിളക്കുന്നത്, നിങ്ങള്‍ അവനെ പിന്‍തുടര്‍ന്നാല്‍ അറബികളുടെയും അനറബികളുടെയും രാജാക്കള്‍ നിങ്ങളാകുമെന്നും മരണശേഷം നിങ്ങളെ പുനരുജ്ജീവിപ്പിച്ച് നിങ്ങള്‍ക്ക് ജോര്‍ദ്ദാനിലെ തോട്ടങ്ങള്‍ പോലെ തോട്ടങ്ങള്‍ നല്കുമെന്നും, അനുസരിക്കാത്തവരെ അറുകൊല നടത്തുമെന്നും പരലോകത്ത് അഗ്നിക്കിരയാക്കുമെന്നുമാണ്?!''

ക്വുറൈശികള്‍ അവരുടെ ഈ നീചകൃത്യം നിര്‍വഹിക്കാന്‍ സന്നദ്ധമായ ആ കരാള നിമിഷങ്ങളില്‍ റസൂല്‍(സ) തന്റെ കൂടെയുണ്ടാ യിരുന്ന അലി (റ)വിനോട് പറഞ്ഞു."നീ എന്റെ വിരിപ്പില്‍ ഉറങ്ങുക. എന്റെ പച്ചപ്പുതപ്പ് പുതക്കുകയും ചെയ്യുക. നിനക്കൊരപകടവും അവരില്‍ നിന്നേല്‍ക്കില്ല''
ഇത് പറഞ്ഞ് റസൂല്‍ (സ) പുറത്തിറങ്ങി. ഒരു പിടിമണ്ണുവാരി."അവരുടെ മുന്നില്‍ ഒരു തടവും പിന്നില്‍ ഒരു തടവും നാം വെച്ചിരിക്കുന്നു. അങ്ങനെ നാം അവരെ മൂടിക്കളഞ്ഞു. അതിനാല്‍ അവര്‍ക്ക് കാണാന്‍ കഴിയില്ല.'' (36:9) എന്ന ക്വുര്‍ആന്‍ സൂക്തവും പരായാണം ചെയ്ത് മണ്ണ് അവരുടെ തലക്കുമുകളിലെറിഞ്ഞ് അവരുടെ നിരകള്‍ക്കിടയിലൂടെ പുറത്ത് കടന്ന് നേരിട്ട് അബൂബക്കര്‍ (റ) വിന്റെ വീട് ലക്ഷ്യമാക്കി നീങ്ങി.
വീട് വളഞ്ഞവര്‍, പുലരുന്നതും പ്രതീക്ഷിച്ചിരുന്നു. പുലര്‍ച്ചയുടെ തൊട്ടുമുമ്പ് അവര്‍ വിഭ്രാന്തരായി കാണപ്പെട്ടു. പുറത്തുനിന്നുവന്ന ഒരാള്‍ അവര്‍ വാതില്‍ക്കല്‍ നില്ക്കുന്നത് കണ്‍് ചോദിച്ചു: 'എന്താണ് നിങ്ങള്‍ പ്രതീക്ഷിച്ചു നില്ക്കുന്നത്?''. "മുഹമ്മദിനെ'' അവര്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞു. "കഷ്ടം! കഷ്ടം! അദ്ദേഹം നിങ്ങളുടെ ശിരസ്സില്‍ മണ്ണിട്ട് കടന്നുകളഞ്ഞിരിക്കുന്നു.'' "ഞങ്ങളവനെ ക ണ്ടില്ലല്ലോ?'' അവര്‍ പറഞ്ഞു. അവര്‍ ശിരസ്സില്‍ നിന്നും മണ്ണ് തട്ടിയെഴുന്നേറ്റു. വാതില്‍പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോള്‍ പുതച്ചുകിടക്കുന്ന അലിയെകണ്ട് നബി (സ)യാണെന്ന് ധരിച്ച് പുലരുവോളം അവര്‍ കാത്തിരുന്നു. അല്പം കഴിഞ്ഞു അലി പുതപ്പുമാറ്റി എഴുന്നേറ്റ് വരുന്നത് കണ്‍് അവര്‍ തികച്ചും സ്ത്ബിധരായി. അവര്‍ അദ്ദേഹത്തോട് നബിയെക്കുറിച്ച് ചോദിച്ചു. "എനിക്കറിയില്ല'' അലി(റ) വിന്റെ മറുപടി.
തങ്ങളുടെ പദ്ധതി പൊലിഞ്ഞത് മനസ്സിലാക്കിയ അവര്‍ നബി(സ്വ)അന്വേഷിച്ചു നാല് പാടും ആളെ വിട്ടു.