സൌദ (റ),ആയിഷ (റ)എന്നിവരുമായുള്ള വിവാഹം

സംഅ ബിന്‍ ഖൈസിന്റെ മകള്‍ സൌദയും അവരുടെ ഭര്‍ത്താവ് സക് റാന്‍ ഇബ്നു അംറും ആദ്യകാലത്ത് തന്നെ ഇസ്ലാം സ്വീകരിച്ചവര്‍ ആണ്.രണ്ടാമത് അബ്സീനിയയിലെക്കുള്ള പലായനത്തില്‍ ഇവരും ഉണ്ടായിരുന്നു.അബ്സീനിയയില്‍ നിന്ന് തിരിച്ചെത്തിയപ്പോള്‍ (തിരിച്ചു വരുന്ന സമയത്താണ് എന്നും അഭിപ്രായം ഉണ്ട്) ഭര്‍ത്താവ് സക് റാന്‍ മരണപ്പെട്ടു.അതോടെ 55 വയസ്സുള്ള വിധവയായ സൌദ തീര്‍ത്തും ഒറ്റപ്പെട്ട പോലെയായി.കാരണം അവരുടെ പിതാവും സഹോദരനും അവിശ്വാസികള്‍ ആയിരുന്നു.
ഇതേ സമയം തെന്നെ നബി(സ്വ) തന്‍റെ പിതൃവ്യനും സഹ ധര്‍മ്മിണിയും മരണപ്പെട്ടത്തിന്റെ ദുഖത്തിലും ആയിരുന്നു.വീട്ടുകാര്യങ്ങള്‍ നോക്കാനും മക്കളെ പരിപാലിക്കാനും നബി(സ്വ)ബുദ്ധിമുട്ടുന്നത് അനുയായികളെ പ്രയാസത്തിലാക്കി.അവര്‍ മറ്റൊരു വിവാഹത്തിനു നബിയെ പ്രേരിപ്പിക്കാന്‍ ഉസ്മാന് ഇബ്നു മള്ഊനിനറെ ഭാര്യ ഖൌല ബിന്‍ത് ഹകീമിനെ നബിയുടെ അടുത്തേക്ക്‌ അയച്ചു.അവര്‍ ചെന്ന് നബിയോട് സംസാരിച്ചു.
അപ്പോള്‍ നബി(സ്വ)ചോദിച്ചു:ആരെയാണ് നീ ഉദ്ദേശിക്കുന്നത്.
ഖൌല:കന്യകയും കന്യകയല്ലാത്തവളും ഉണ്ട്.
നബി(സ്വ)ചോദിച്ചു:ആരാണത്?
ഖൌല:കന്യക അബൂ ബകറിന്റെ മകള്‍ ആയിഷയും കന്യകയല്ലാത്തവള്‍ സൌദയും.
അപ്പോള്‍ നബി(സ്വ):എന്നാല്‍ രണ്ടും അന്വേഷിച്ചോളൂ.
അങ്ങിനെ ഖൌല സൌദയുടെ അടുത്ത് ചെല്ലുകയും കാര്യങ്ങള്‍ സംസാരിക്കുകയും ചെയ്തു.അവള്‍ക്കു അത് സന്തോഷമായി ,തന്‍റെ പിതാവിനോട് കൂടെ അന്വേഷിക്കാന്‍ പറഞ്ഞു.അത് പ്രകാരം ഖൌല സൌദയുടെ പിതാവിന്റെ അടുത്തു ചെന്ന് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ അവര്‍ക്കും വളരെ ഇഷ്ടപ്പെട്ടു.അങ്ങിനെ നബി(സ്വ)യും സൌദ (റ)യും തമ്മിലുള്ള വിവാഹം നടന്നു.
കാണാന്‍ ഭംഗിയില്ലാത്ത,55 വയസ്സുള്ള വിധവയായ സൌദയെ സൌന്ദര്യത്തിന്റെ നിറകുടമായ നബി(സ്വ)വിവാഹം ചെയ്തത് ശത്രുക്കളെ ഞെട്ടിച്ചു.ഇസ്ലാം മതം സ്ത്രീക്ക് പ്രത്യാകിച്ചു വിധവയ്ക്ക് നല്‍കുന്ന ഉന്നത സ്ഥാനം അവരില്‍ പലരെയും ചിന്തിപ്പിച്ചു.ഇത് തീര്‍ത്തും മനുഷ്യത്വ പരമായ ഒരു കാല്‍ വെപ്പായി അവരെല്ലാം കണക്കാക്കി.
സൌദ വളരെ ധര്‍മിഷ്ടയായ സ്ത്രീയായിരുന്നു.ഊഴമനുസരിച്ച് നബി(സ്വ) യെ തനിക്ക് കിട്ടുന്ന ദിവസം പോലും ചെറുപ്പക്കാരിയായ ആയിഷക്കു വേണ്ടി മാറ്റി വെച്ച് കൊടുത്തിരുന്നു.ഉമര്‍(റ)വിന്റെ ഭരണകാലത്തിന്റെ അവസാനം ആണ് ഇവര്‍ മരണപ്പെട്ടത്.

ഖൌല സൌദയുടെ ആലോചനയുടെ കൂടെ തന്നെ ആയിഷയുടെ ഉമ്മയായ ഉമ്മു റൂമാനേ കണ്ടു നബി(സ്വ)യുമായി ആയിഷയെ വിവാഹം ചെയ്യുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.അന്ന് ആയിഷക്കു ഏഴു വയസ്സ് പ്രായമായിരുന്നു(ആറ് വയസ്സ് ആണ് എന്നും അഭിപ്രായമുണ്ട്) .അതിനു മുമ്പ് ആയിഷയെ ജുബൈര്‍ ഇബ്നു മുത്ഇമുമായി വിവാഹം ആലോചിച്ചിരുന്നു.നബി(സ്വ) യുമായുള്ള ആലോചന കേട്ട മാതാവ് വളരെ സന്തോഷിച്ചു,അബൂ ബകര്‍ വരുന്ന വരേക്കു കാത്തു നില്‍ക്കാന്‍ ആവശ്യപ്പെട്ടു.ശേഷം അബൂ ബകര്‍ വരുകയും അദ്ദേഹത്തിനു ഇത് വളരെ ഇഷ്ടപ്പെടുകയും നബി(സ്വ)യുമായി വിവാഹം ചെയ്തു കൊടുക്കുകയും ചെയ്തു.എന്നാല്‍ ആയിഷയുമായി നബി(സ്വ) ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മദീനയില്‍ ഹിജ്റ പോയ ശേഷമാണ്.അന്ന് ആയിഷക്കു ഒമ്പത് വയസ്സായിരുന്നു.