ഇസ്റാഇന്‍റെയും മിഅറാജിന്‍റെയും സ്വാധീനം ഖുറൈശികളില്‍

ഇസ്റാഉം മിഅ’റാജും കഴിഞ്ഞു പ്രഭാതത്തിനു മുമ്പായി നബി(സ്വ) തിരിച്ചെത്തി.നേരം പുലര്‍ന്നപ്പോള്‍ വിവരം അബൂ ത്വാലിബിന്റെ മകളായ ഉമ്മു ഹാനിഇനോട് പറയുകയും താന്‍ ഈ ഇത് ജനങ്ങളോട് പറയാന്‍ പോവുകയാണ് എന്നും പറഞ്ഞു.അപ്പോള്‍ ഉമ്മു ഹാനിഉ നബിയെ തടുത്തു വെച്ച് കൊണ്ട് പറഞ്ഞു:പിതൃവ്യ പുത്രാ ,നീ ഇത് ഖുറൈശികളോട് പറയുകയാണോ?ഇത് പറഞ്ഞാല്‍ നിന്റെ സത്യ സന്ധതയില്‍ അവര്‍ സംശയിക്കും.അപ്പോള്‍ നബി(സ്വ) അവരെ തട്ടി മാറ്റി കൊണ്ട് അവിടെ നിന്ന് പുറപ്പെട്ടു.
അങ്ങിനെ ഖുറൈശി സദസ്സില്‍ ചെന്ന് വിവരം അവരോട് പറഞ്ഞു.ഇത് കേട്ട അവര്‍ ശക്തിയായി ഇതിനെ നിഷേധിക്കുകയും പരിഹസിക്കുകയും ചെയ്തു.ഒരു മാസത്തെ വഴി ദൂരമുള്ള ബയ്ത്തുല്‍ മുഖദ്ദസില്‍ ഒറ്റ രാത്രി കൊണ്ട് എത്തി എന്നത് അവര്‍ക്ക് ഒരിക്കലും വിശ്വസിക്കാനായില്ല.ഇത് കേട്ട ചില ദുര്‍ബല വിശ്വാസികള്‍ വരെ സംശയത്തിലായി.ഖുറൈശി പ്രധാനിയായ മുത്ഇം ഇബ്നു അദിയ്യ് പറഞ്ഞു:ഈ വാര്‍ത്ത വച്ച് നോക്കുമ്പോള്‍ ഇത് വരെ നീ പറഞ്ഞതെല്ലാം വളരെ നിസ്സാരമാണ്,നീ കള്ളനാണ് എന്ന് ഈ വൃത്താന്തം തെളിയിക്കുന്നു.ബയ്തുല്‍ മുഖദ്ദസില്‍ എത്താന്‍ ഒരു മാസവും തിരിച്ചു വരാന്‍ ഒരു മാസവും വേണം എന്നിരിക്കെ നീ ഒറ്റ രാത്രി കൊണ്ട് പോയി മടങ്ങി വന്നുവെന്നോ?ലാതയും ഉസ്സയും ആണേ സത്യം ഞാന്‍ ഒരിക്കലും നിന്നെ വിശ്വസിക്കില്ല.
വിശ്വാസികളെ മടക്കി കൊണ്ട് വരാന്‍ ഇത് നല്ല ഒരു അവസരമാണ് എന്ന് മനസ്സിലാക്കിയ ഖുറൈശികളില്‍ ഒരു വിഭാഗം ഉടന്‍ അബൂ ബകര്‍ (റ)ന്‍റെ അടുത്തു ചെന്ന് ഈ വൃത്താന്തത്തെ കുറിച്ച് പറഞ്ഞു( അബൂ ബകര്‍ (റ) ഈ വിവരം നേരത്തെ അറിഞ്ഞിട്ടുണ്ടായിരുന്നില്ല).ശേഷം അവര്‍ ചോദിച്ചു:ഇതിനെ കുറിച്ച് നിന്‍റെ അഭിപ്രായം എന്താണ് ?ഉടന്‍ അബൂ ബകര്‍ ചോദിച്ചു:മുഹമ്മദ്‌ (സ്വ) അങ്ങിനെ പറഞ്ഞോ?അവര്‍ പറഞ്ഞു:അതെ ,അപ്പൊള്‍ അബൂ ബകര്‍:അദ്ദേഹം അങ്ങിനെ പറഞ്ഞെങ്കില്‍ അത് സത്യം തന്നെയാണ്.അവര്‍ ചോദിച്ചു:ഒറ്റ രാത്രി കൊണ്ട് ഇതുനടന്നു എന്നതിനെ നീ വിശ്വസിക്കുമോ?അബൂ ബകര്‍ പറഞ്ഞു:അതിലും വിദൂരമാണ് എങ്കില്‍ പോലും ഞാന്‍ വിശ്വസിക്കും.
ഇതേ സമയം തന്നെ ഖുറൈശികള്‍ നബി(സ്വ)യെ പരീക്ഷിക്കാന്‍ തീരുമാനിച്ച് ബയ്തുല്‍ മുഖദ്ദസിന്റെ രൂപം വിവരിക്കാന്‍ ആവശ്യപ്പെട്ടു.(അവരില്‍ മുമ്പ് ബയ്തുല്‍ മുഖദ്ദസ് കണ്ട ആളുകള്‍ ഉണ്ടായിരുന്നു,നബിയാണെങ്കില്‍ മുമ്പ് അവിടെ പോയിട്ടും ഇല്ലായിരുന്നു).അപ്പോള്‍ അല്ലാഹു അത് നബി(സ്വ) മുമ്പില്‍ പ്രദര്‍ശിപ്പിച്ചു.നബി(സ്വ) ഓരോന്നും കൃത്യമായി വിവരിച്ചു കൊടുത്ത്.പിന്നീടവര്‍ അവരുടെ കച്ചവടസംഘം എവിടെയെത്തിയെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും ചോദിച്ചു. സമയം കൃത്യമായി പറഞ്ഞതിനു പുറമെ ആദ്യം എത്തുന്ന ഒട്ടകത്തക്കുറിച്ചും പറഞ്ഞുകൊടുത്തു.സംഭവങ്ങളെല്ലാം പറഞ്ഞതുപോലെത്തന്നെ പുലര്‍ന്നു. ഒന്നും നിഷേധിക്കാനാവാത്ത അവര്‍ വിശ്വസിക്കാന്‍ വിസമ്മതിച്ചു.ഇത് മായാ ജാലം ആണ് എന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. എല്ലാവരും ഇതത്രയും കളവാക്കുകയും തള്ളിപ്പറയുകയും ചെയ്തപ്പോള്‍ സംശയലേശമന്യേ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാലാണ് അബൂബക്കര്‍(റ)വിന് 'സിദ്ദീക്വ്' എന്ന് പേരുവന്നത്.
ഈ പ്രഭാതത്തില്‍ തന്നെ ജിബ്രീല്‍ നബി(സ്വ) അടുത്തു വരുകയും നിസ്കാരാത്തിന്റെ രൂപവും സമയവും പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.ഇതിനു മുമ്പ് ഇബ്രാഹീം നബി(അ) യുടെ നിസ്കാര രീതിയാണ് നബി(സ്വ) പിന്‍തുടര്‍ന്നിരുന്നത്.