ഊരു വിലക്കും പീഢനവും(ഭാഗം-2)
ഉപരോധം കാരണം ശിഅ്ബ് അബൂത്വാലിബില്‍ ആയിരുന്ന ഹാഷിം ,മുത്വലിബ് കുടുംബങ്ങളുമായുള്ള എല്ലാ ബന്ധങ്ങളും മറ്റുള്ളവര്‍ വിഛേദിച്ചു. മക്കയിലെത്തുന്ന ഭക്ഷ്യവസ്തുക്കളും കച്ചവടസാധനങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതിന് മുമ്പെ മുശ്രിക്കുകള്‍ നേരത്തെ ചെന്ന് കയ്യടക്കി. കഷ്ടപ്പാട് അതികഠിനമായപ്പോള്‍ അവര്‍ പച്ചിലകളും തോലും ഭക്ഷിക്കാന്‍ തുടങ്ങി. പട്ടിണിയുടെ കാഠിന്യം സഹിക്കവയ്യാതെ പിഞ്ചുമക്കളും സ്ത്രീകളും വാവിട്ടുകരയാന്‍ തുടങ്ങി. അവരുടെ ദീനരോദനം താഴ്വരയെ ശബ്ദമുഖരിതമാക്കി. വളരെ രഹസ്യമായി എത്തുന്ന സാധനങ്ങള്‍ മാത്രമായിരുന്നു അവര്‍ക്ക് ലഭിച്ചിരുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിലല്ലാതെ സാധനങ്ങള്‍ വാങ്ങാന്‍ അവര്‍ പുറത്തിറങ്ങിയില്ല. മക്കയ്ക്ക് പുറത്തുനിന്ന് വിപണിയിലേക്ക് സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നവരില്‍നിന്ന് ഇവര്‍ അവശ്യസാധനങ്ങള്‍ വാങ്ങി. പക്ഷെ, മക്കക്കാര്‍ വിലവര്‍ധിപ്പിക്കുക കാരണം അതു വാങ്ങാന്‍ കഴിയാതായി. ഒരിക്കല്‍, ഹകീമുബ്നു ഹസ്സാം തന്റെ പിതൃസഹോദരി ഖദീജ(റ)ക്ക് അല്പം ഗോതമ്പ് സ്വകാര്യമായി എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അബൂജഹല്‍ അതു മുടക്കാന്‍ ശ്രമിച്ചു. അബുല്‍ ബുഖ്തരി ഇടപെട്ടു അതെത്തിക്കാന്‍ സൌകര്യം ചെയ്തുകൊടുത്തു.റസൂല്‍(സ)യുടെ കാര്യത്തില്‍ അബൂത്വാലിബ്നു ഭയമായിരുന്നു. എല്ലാവരും ഉറങ്ങിക്കഴിഞ്ഞാല്‍ നബിതിരുമേനിയെ അദ്ദേഹം തന്‍റെ വിരിപ്പില്‍ കിടത്തും തന്‍റെ മക്കളെയൊ സഹോദരങ്ങളെയോ റസൂല്‍ (സ)യുടെ വിരിപ്പിലും അവരുടെ വിരിപ്പ് നബി(സ)ക്ക് നല്കുകയും ചെയ്യും. നബി(സ)യും അനുയായികളും ഹജ്ജ് മാസങ്ങളില്‍ പുറത്തിറങ്ങി ജനങ്ങളുമായി സന്ധിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ഉപരോധം പിന്‍വലിക്കുന്നു
കാര്യങ്ങള്‍ ഈ രീതിയില്‍ മൂന്നു വര്‍ഷം പിന്നിട്ടു.പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം മുഹര്‍റത്തില്‍ ഈ ഉപരോധവിളംബരപത്രിക ദുര്‍ബലപ്പെടുത്തപ്പെട്ടു. കാരണം, ഖുറൈശികളില്‍ ഇതിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടായിരുന്നു. പ്രതികൂലിക്കുന്നവരാണ് ഇതിന് ശ്രമം നടത്തിയത്.ഇതിന് നേതൃത്വം നല്‍കിയത് ഹിശാംബിന്‍ അംറ് ആണ്. ഇദ്ദേഹമായിരുന്നു പാതിരാവില്‍ സ്വകാര്യമായി അവര്‍ക്ക് ഭക്ഷണമെത്തിച്ചുകൊടുത്തിരുന്നത്. ഇദ്ദേഹം മഖ്സും ഗോത്രക്കാരനായ സുഹൈര്‍ബിന്‍ അബീഉമയ്യയെ- അബ്ദുല്‍ മുത്വലിബിന്റെ പുത്രി ആതികയുടെ പുത്രന്‍-സമീപിച്ചു പറഞ്ഞു: അല്ലയോ സുഹൈര്‍! നിന്‍റെ അമ്മാവന്‍മാര്‍ ഇവ്വിധം കഷ്ടപ്പെടുമ്പോള്‍ നീ തിന്നും കുടിച്ചും സംതൃപ്തനായിരിക്കുകയാണോ? ഉടനെ, സുഹൈര്‍ ചോദിച്ചു: നാശം! ഞാനൊറ്റക്ക് എന്ത് ചെയ്യാനാണ്? എന്‍റെ കൂടെ മറ്റൊരാളെയും കൂടി കിട്ടിയാല്‍ ഞാനാ വിളംബരം പിച്ചിച്ചീന്തുകതന്നെ ചെയ്യും. അല്ലാഹുവില്‍ സത്യം! ഹിശാം പറഞ്ഞു: 'താങ്കള്‍ക്കൊരാളെ ലഭിച്ചിരിക്കുന്നു' 'ആരാണത്?' 'ഞാന്‍ തന്നെ' ഹിശാം പറഞ്ഞു. 'നമുക്ക് മൂന്നാമതൊരാളെക്കൂടി ലഭിക്കുമോ?' 'സുഹൈര്‍ ചോദിച്ചു: അവര്‍ മുത്വഇംബിന്‍ അദിയ്യിനെ തേടിച്ചെന്നു. ഹാശിം, മുത്വലിബ് കുടുംബവുമായുള്ള ബന്ധം അദ്ദേഹത്തെ സ്മരിപ്പിച്ചശേഷം, ഈ കരാറുമായി യോജിച്ചതിന്‍റെ പേരില്‍ ആക്ഷേപിച്ചു സംസാരിച്ചപ്പോള്‍ അദ്ദേഹം ചോദിച്ചു: 'നാശം! ഞാനെന്തുചെയ്യാനാണ്? ഞാനൊരു മനുഷ്യനല്ലേയുള്ളൂ.' 'താങ്കള്‍ക്ക് രണ്ടാമതൊരാളും കൂടിയുണ്ട്.' 'ആരാണത്?' അദ്ദേഹം ചോദിച്ചു. 'ഞാന്‍' 'നമുക്ക് മൂന്നാമതൊരാളെ തേടാം.' അദ്ദേഹം പറഞ്ഞു. 'അത് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.' 'ആരാണത്?' 'സുഹൈര്‍ ബിന്‍ അബീ ഉമയ്യ:' നമുക്ക് നാലാമതൊരാളെ തേടാമെന്ന് പറഞ്ഞ് അബുല്‍ ബുഖ്തരിബിന്‍ ഹിഷാമിനെ സമീപിച്ചു. മുത്വഇമിനോട് പറഞ്ഞതുപോലെ അവനോടും, പറഞ്ഞു. അവന്‍ ചോദിച്ചു. 'ഇതിന് മറ്റാരെയെങ്കിലും ലഭിക്കുമോ?' 'അതെ,' അദ്ദേഹം മറുപടി പറഞ്ഞു. 'ആരെ?' വീണ്ടും ചോദിച്ചു: അദ്ദേഹം പറഞ്ഞു. സുഹൈര്‍ബിന്‍ അബീഉമയ്യ:, മുത്വ്ഇം, പിന്നെ ഞാനും. നമുക്ക് അഞ്ചാമതൊരാളെ കണ്ടെത്താം എന്ന് പറഞ്ഞു അവര്‍ സംഅബിന്‍ അല്‍ അസ്വദിനെ സമീപിച്ചു. കുടുംബബന്ധവും കടപ്പാടും അദ്ദേഹത്തെ അനുസ്മരിപ്പിച്ചശേഷം കാര്യം സംസാരിച്ചു. ഉടനെ ചോദിച്ചു. നിങ്ങളീപ്പറയുന്ന കാര്യത്തിനു യോജിച്ച മറ്റാരെയെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചുവോ? അദ്ദേഹം പറഞ്ഞു: 'അതെ' സഹകരണ വാഗ്ദാനം ചെയ്ത പേരുകള്‍ പറഞ്ഞുകൊടുത്തു. എല്ലാവരും സമ്മേളിച്ചു വിളംബര പത്രിക പിച്ചിച്ചീന്താന്‍ തീരുമാനിച്ചു. സുഹൈര്‍ പറഞ്ഞു, 'ഞാനായിരിക്കും ഇതിനെക്കുറിച്ച് ആദ്യം വിളംബരം ചെയ്യുക. സുഹൈര്‍ പിറ്റേന്ന് വസ്ത്രമണിഞ്ഞ് കഅബയെ ഏഴുതവണ പ്രദക്ഷിണം ചെയ്തശേഷം ജനങ്ങളെ അഭിമുഖീകരിച്ചു:'മക്കാ നിവാസികളേ! ഹാശിം കുടുംബം വാങ്ങാനോ വില്ക്കാനോ കഴിയാതെ നശിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം ഉണ്ണുകയും അണിയുകയുമാണോ? അല്ലാഹുവാണേ! ബന്ധങ്ങള്‍ തകര്‍ക്കുന്ന അക്രമിയായ ഈ പത്രിക പിച്ചിച്ചീന്തപ്പെടുന്നതുവരെ ഞാന്‍ അടങ്ങിയിരിക്കില്ല.' പള്ളിയുടെ ഒരു മൂലയിലിരിക്കുകയായിരുന്ന അബൂജഹല്‍ ഉടന്‍ പ്രതികരിച്ചു. 'കള്ളം! അതാര്‍ക്കും പിച്ചിച്ചീന്താനാവില്ല.' ഉടനെ സംഅ പറഞ്ഞു: 'നീയാണ് പെരും കള്ളന്‍! അതെഴുതപ്പെട്ട അന്നേ ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. അപ്പോള്‍ അബുല്‍ ബുഖ്തുരി അതിനെ പിന്താങ്ങിക്കൊണ്ട് പറഞ്ഞു: സംഅ പറഞ്ഞതാണ് ശരി. ഞങ്ങള്‍ക്ക് ഇഷ്ടമല്ലായിരുന്നു. ഞങ്ങളത് അംഗീകരിക്കുകയുമില്ല.' മുത്വ്ഇമും ഇതുതന്നെ പറഞ്ഞു 'ആ പത്രികയിലെ വരികളില്‍ നിന്ന് ഞങ്ങളിതാ ഞങ്ങളുടെ നിരപരാധിത്വം അല്ലാഹുവിലേക്ക് സമര്‍പ്പിക്കുന്നു.' ഹിശാമും ഇത് ഏറ്റുപറഞ്ഞപ്പോള്‍ അബൂജഹല്‍ പറഞ്ഞു: 'ഇത് രാത്രിയില്‍ നടത്തിയ ഒരു ഗൂഢാലോചനയാണ്.'
ഈ സമയം അബൂത്വാലിബ് പള്ളിയുടെ ഒരു മൂലയില്‍ ഇരിക്കുന്നുണ്ടായിരുന്നു, അദ്ദേഹം വന്നത്, നബി(സ)ക്ക് പത്രികയുടെ കാര്യത്തില്‍ അല്ലാഹുവില്‍നിന്ന് കിട്ടിയ വിവരം മക്കക്കാരെ അറിയിക്കാനായിരുന്നു. പത്രികയിലെ അക്രമപരമായ എല്ലാ ഭാഗങ്ങളും- അല്ലാഹുവിന്‍റെ നാമം ഒഴികെ-ചിതല്‍ തിന്നിരിക്കുന്നു. അദ്ദേഹം ഖുറൈശികളോട് പറഞ്ഞു: അവന്‍ പറയുന്നത് കളവാണെങ്കില്‍ അവനെ നിങ്ങള്‍ക്ക് ഏല്പിച്ചു തരാം. മറിച്ചാണെങ്കില്‍ ഞങ്ങളോടുള്ള ഈ അക്രമത്തില്‍നിന്ന് നിങ്ങള്‍ പിന്‍മാറുക . അവര്‍ പറഞ്ഞു: താങ്കള്‍ പറഞ്ഞത് ഒരു മര്യാദയാണ്.
അബൂജഹലിന്‍റെയും അവരുടേയും ഇടയിലെ സംസാരത്തിനുശേഷം മുത്വ്ഇം പത്രിക പിച്ചിച്ചീന്താനായി ചെന്നപ്പോള്‍ അതെല്ലാം ചിതല്‍ തിന്നുകഴിഞ്ഞതായിട്ടാണ് കണ്ടത്. 'അല്ലാഹുവേ നിന്‍റെ നാമത്തില്‍' എന്നത് ഒഴികെ.ഉപരോധം അതോടെ പൂര്‍ണമായി അവസാനിച്ചു. റസൂല്‍(സ)യും സഹചാരികളും താഴ്വരയില്‍നിന്നു പുറത്ത് കടന്നു. മുശ്രിക്കുകള്‍ക്ക് നബി(സ)യുടെ പ്രവാചകത്വം ബോധ്യമാകുമാറ് ഒരു വലിയ അടയാളം അല്ലാഹു കാണിച്ചുകൊടുത്തുവെങ്കിലും അവര്‍ പഴയ പടിതന്നെ തുടര്‍ന്നുപോയി