നബി(സ്വ)മദീനയിലേക്ക് (ഭാഗം-1)

മദീനയിലേക്കുള്ള പാലായനത്തിനു ഒരുങ്ങാന്‍ നിര്‍ദ്ദേശം കിട്ടിയപ്പോള്‍ അബൂ ബകര്‍ സിദ്ധീഖ് (റ) തയ്യാറെടുപ്പുകളെല്ലാം പൂര്‍ത്തിയാക്കി.അവിശ്വാസി ആയിരുന്നെങ്കിലും വിശ്വസ്തനും വഴിയെ കുറിച്ചു നല്ല അറിവുള്ള അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥിയെ വഴികാട്ടിയായി ഏര്‍പ്പാട് ചെയ്തു യാത്രക്ക് വേണ്ടി നേരത്തെ തയ്യാറാക്കിയിരുന്ന രണ്ടു വാഹനങ്ങള്‍ അവനെ ഏല്പിച്ചു മൂന്ന് രാത്രിക്ക് ശേഷം സൌര്‍ ഗുഹയില്‍ എത്താന്‍ അവന് നിര്‍ദേശവും നല്കി.

നബി(സ) തന്റെ വീട് വിടുന്നത് പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍മാസം 27ന് രാത്രിയാണ്. (ക്രിസ്താബ്ദം 622 സെപ്തംബര്‍ 12 നോ 13നോ ആണ്) തുടര്‍ന്ന് നേരിട്ട് അബൂബക്കറിന്റെ വീട്ടിലെത്തി വീടിന്റെ പിന്നിലൂടെ അതിദ്രുതം രക്ഷപ്പെട്ടു. ക്വുറൈശികള്‍ തന്നെ അന്വേഷിക്കുമെന്ന് അറിയാവുന്നതുകൊണ്‍് മദീനയിലേക്ക് പോകുന്ന വടക്ക് ഭാഗത്തുള്ള പ്രധാന വഴിയിലൂടെ പ്രവേശിക്കാതെ തന്ത്രപരമായി യമന്‍ ഭാഗത്തേക്ക് പോകുന്ന തെക്ക് ഭാഗത്തുള്ള വഴിയില്‍ പ്രവേശിച്ചു. ഏകദേശം അഞ്ചുമൈലോളം നടന്നു സൌര്‍ മലയില്‍ ഒരു ഗുഹയില്‍ എത്തിച്ചേര്‍ന്നു. കല്ലും മുള്ളും നിറഞ്ഞ ഏറെ പ്രയാസകരമായ ഈ വഴിയും കുത്തനെയുള്ള മലയും ചവിട്ടി റസൂല്‍ (സ)യുടെ കാല്‍പൊട്ടി. നടന്നു പോകുമ്പോള്‍ കാല്‍പ്പാടുകള്‍ പതിയാതിരിക്കാന്‍ നബി(സ) വിരലുകളില്‍ നടക്കുകയും മലയിലെത്തിയപ്പോള്‍ അബൂബക്കര്‍ (റ) അദ്ദേഹത്തെ ചുമലിലേല്ക്കുകയും ചെയ്തുവെന്ന് പറയപ്പെടുന്നു.ഗുഹയില്‍ ആദ്യം അബൂബക്കര്‍(റ) പ്രവേശിച്ചുകൊണ്ട് അതിന്റെ ഉള്‍ഭാഗം തൂത്തുവാരി വൃത്തിയാക്കി. ദ്വാരങ്ങളില്‍ തുണിയിട്ടടച്ചു. അവശേഷിച്ച രണ്ടെണ്ണത്തില്‍ തന്റെ കാല്‍വെക്കുകയും ചെയ്തു.

ഗുഹയില്‍ പ്രവേശിച്ച ഉടന്‍ അബൂബക്കര്‍ (റ)വിന്റെ മടിയില്‍ ശിരസ്സ് താഴ്ത്തി പ്രവാചകന്‍ ഉറങ്ങി. ഇതിന്നിടയില്‍ അബൂബക്കര്‍(റ)വിന്റെ കാലില്‍ എന്തോ വിഷജീവികൊത്തി. പ്രവാചകനെ ഉണര്‍ത്താതെ അടങ്ങിയിരുന്ന അബൂബക്കര്‍ (റ)വിന്റെ കണ്ണീര്‍കണങ്ങള്‍ അവിടുത്തെ തിരുമുഖത്ത് പതിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു: "എന്താണ് അബൂബക്കര്‍?''. " എന്നെ എന്തോ കടിച്ചു'' ഉടനെ പ്രവാചകന്‍ അവിടെ തന്റെ ഉമിനീര്‍ പുരട്ടി. അതോടെ അബൂബക്കര്‍ (റ)വിന് ആശ്വാസമായി.

മൂന്ന് രാത്രി-വെള്ളി, ശനി, ഞായര്‍- അവര്‍ ഗുഹയില്‍ കഴിച്ചുകൂട്ടി. ഇതിന്നിടയില്‍ അബൂബക്കര്‍ (റ)വിന്റെ ബുദ്ധിമാനായ പുത്രന്‍ അബ്ദുല്ല പകല്‍ മക്കയില്‍ നിന്നും വാര്‍ത്തകള്‍ ശേഖരിച്ച് രാത്രിയില്‍ അവര്‍ക്കെത്തിച്ചുകൊണ്ടിരുന്നു. അബൂബക്കര്‍ (റ)വിന്റെ ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറ ആടുകളെ മേയ്ച് അവിടെയെത്തി. അവര്‍ക്ക് കഴിക്കാന്‍ പാല്‍ നല്‍കിക്കൊണ്ടുമിരുന്നു. പുലരുന്നതിനു മുമ്പ് മക്കയിലേക്ക് തിരിക്കുന്ന അബ്ദുല്ലയുടെ പിന്നില്‍ ആടുകളെ തെളിച്ച് അവന്റെ കാല്പ്പാടുകള്‍ ആമിര്‍ മായ്ചു കളയുകയും ചെയ്യും.

റസൂല്‍(സ), തങ്ങളുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ടതോടെ ക്വുറൈശികള്‍ ഭ്രാന്തമായ അവസ്ഥയിലെത്തി. അവര്‍ അലിയെ പിടിച്ചു മര്‍ദിക്കുകയും വലിച്ചിഴച്ച് കഅബയില്‍ കൊണ്ടു പോയി അല്പനേരം ബന്ധിക്കുകയും ചെയ്തു. അലിയില്‍ നിന്നും എന്തെങ്കിലും വിവരം ലഭിക്കുമെന്ന പ്രതീക്ഷയോടെ. ഒരു വിവരവും അവര്‍ക്ക് ലഭിച്ചില്ല. ഉടനെ അവര്‍ അബൂബക്കര്‍ (റ)വിന്റെ വീട്ടിലേക്ക് കുതിച്ചു വാതില്‍ മുട്ടി തുറന്നു. അവിടെയുണ്ടായിരുന്ന പുത്രി അസ്മാഇനോട് പിതാവിനെപ്പറ്റി അന്വേഷിച്ചു. തനിക്കറിഞ്ഞുകൂടെന്ന് പറഞ്ഞ അവരെ, ദുഷ്ടനും ക്രൂരനുമായ അബൂജഹല്‍ മുഖത്തടിച്ചു. അടിയുടെ ശക്തികാരണം അവരുടെ കമ്മല്‍ തെറിച്ചുപോയി.ഉടനെ ക്വുറൈശികള്‍ നാനാവഴിക്കും അന്വേഷണം വ്യാപിപ്പിച്ചു. ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊണ്ടുവരുന്നവര്‍ക്ക് നൂറ് ഒട്ടകങ്ങള്‍ വീതം ഇനാം പ്രഖ്യാപിക്കുകയും ചെയ്തു.
അന്വേഷകസംഘം ഗുഹാമുഖത്തും എത്തി. അബൂബക്കര്‍ (റ) പറയുന്നു: 'ഞാന്‍ ശിരസുയര്‍ത്തി നോക്കുമ്പോള്‍ ശത്രുക്കളുടെ കാല്‍പാദങ്ങള്‍ കാണുന്നു. ഞാന്‍ പറഞ്ഞു."പ്രവാചകരേ! അവരെങ്ങാനും താഴോട്ട് നോക്കിയാല്‍ നമ്മെ കണ്ടതുതന്നെ!'' അപ്പോള്‍ അചഞ്ചലനായി റസൂല്‍ (സ) പറഞ്ഞു:"മൌനമായിരിക്കൂ അബൂബക്കര്‍! ഈ രണ്ടു പേരുടെ കൂടെ മൂന്നാമനായി അല്ലാഹു ഉണ്ട് .''ഗുഹക്കു എട്ടു കാലി വലകെട്ടിയതും രണ്ടു പ്രാവുകള്‍ ഗുഹ മുഖത്തു കൂട് കെട്ടിയതും ശത്രുക്കളെ ഗുഹയുടെ അകത്തു ആരും ഇല്ല എന്ന നിഗമനത്തില്‍ എത്തിച്ചു.അവര്‍ അവിടെ നിന്ന് മടങ്ങി പോവുകയും ചെയ്തു.
മൂന്ന് ദിവസത്തോടെ ഒരു പ്രയോജനവുമില്ലാതെ അന്വേഷണ യാത്രകളും ബഹളങ്ങളും കെട്ടടങ്ങി. അതോടെ റസൂല്‍ (സ)യും കൂട്ടുകാരനും മദീനയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചു.അബ്ദുല്ലാ ബിന്‍ ഉറൈഖിത്വ് അല്ലൈഥി തിങ്കളാഴ്ച രാത്രി ഹിജ്റ വര്‍ഷം ഒന്ന് റബീഉല്‍ അവ്വല്‍ ഒന്നിന് (ക്രി: 622 സെപ്തംബര്‍ 16) ഇരുവാഹനങ്ങളുമായി എത്തി.അസ്മാഅ് ഭക്ഷണവുമായെത്തി. അത് വാഹനപ്പുറത്ത് ബന്ധിക്കാന്‍ കയറില്ലാതെ വന്നപ്പോള്‍ തന്റെ അരപ്പട്ട രണ്ടായി പകുത്ത് ഒന്ന് കൊണ്‍് അത് വാഹനപ്പുറത്ത് ബന്ധിച്ചു. മറ്റേഭാഗം അരപ്പട്ടയാക്കുകയും ചെയ്തു. ഇത് കാരണം അവര്‍ പിന്നീട് 'ദാതുന്നിതാഖൈന്‍' (ഇരട്ടപട്ടക്കാരി) എന്ന പേരിലറിയപ്പെട്ടു.
റസൂല്‍(സ)യും അബൂബക്കറും ഭൃത്യന്‍ ആമിര്‍ ബിന്‍ ഫുഹൈറയും വഴികാട്ടി അബ്ദുല്ലാ ബിന്‍ ഉറൈഖിത്വും കൂടിയാത്രയായി. ഇവര്‍ ആദ്യം യമനിന്റെ നേരെ തെക്ക് ഭാഗത്തുകൂടെ പ്രവേശിക്കുകയും പിന്നീട് ചെങ്കടല്‍ തീരത്തേക്ക് പടിഞ്ഞാറ് ഭാഗത്തുകൂടെ തിരിക്കുകയും അങ്ങനെ മറ്റുള്ളവര്‍ക്കപരിചിതമായ വഴിക്ക് പ്രവേശിച്ച് വടക്കോട്ട് തിരിഞ്ഞ് ചെങ്കടല്‍ത്തീരത്തിന് സമാന്തരമായി യാത്ര തുടരുകയും ചെയ്തു. ഇത് അപൂര്‍വമായി മാത്രം സഞ്ചാരമുള്ള വഴിയാണ്.
ഈ സമയത്ത് സുറാഖത് ഇബ്നു മാലിക് ബനൂ മുദ് ലജ് ഗോത്രത്തില്‍ പെട്ട ചിലരോട് കൂടെ ഇരിക്കുമ്പോള്‍ അവിടെ ഒരാള്‍ വന്നു ഇപ്രകാരം പറഞ്ഞു:തീരത്ത്‌ കൂടെ ഒരു സംഘം പോകുന്നത് ഞാന്‍ കണ്ടു,അത് മുഹമ്മദ്‌ ആണെന്ന് തോന്നുന്നു.ഖുറൈശികള്‍ പ്രഖ്യാപിച്ച ഇനാമിനെ കുറിച്ച് അറിയാവുന്ന സുറാഖത് തന്ത്ര പൂര്‍വ്വം അത് മുഹമ്മദ്‌ അല്ല എന്നും വേറെ രണ്ടാളുകള്‍ ആണെന്ന് പറയുകയും ശേഷം നബിയെ പിന്തുടരുകയും ചെയ്തു.വഴിയില്‍ വെച്ച് സുറാഖത് നബിയെ കണ്ടു മുട്ടി.അപ്പോള്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.ഉടന്‍ സുറാഖത്തിന്റെ ഒട്ടകത്തിന്റെ കാല്‍ ഭൂമിയില്‍ ആണ്ടു പോയി.അപ്പോള്‍ സുറാഖത് നബിയോട് സഹായം അഭ്യര്‍ഥിച്ചു.ഒട്ടകം നിവര്‍ന്നു നിന്നപ്പോള്‍ സുറാഖത് വീണ്ടും നബിക്കെതിരെ തിരിഞ്ഞു.അപ്പോള്‍ ഒട്ടകത്തിന്റെ കാല്‍ കൂടുതല്‍ ആണ്ടു പോയി,ആകെ ഭയ ചകിതനായ സുറാഖത് ഞാന്‍ ഇനി നിങ്ങള്‍ക്കെതിരെ തിരിയില്ലെന്നും തന്നെ രക്ഷപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ത്തിച്ചത് പ്രകാരം ഒട്ടകം രക്ഷപ്പെട്ടു.ശേഷം അദ്ദേഹം നബിയെ കുറിച്ച് വിവരം ആര്‍ക്കും നല്‍കില്ലെന്നും അന്വേഷകരെ എല്ലാം മടക്കി അയക്കുമെന്നും കരാര്‍ ചെയ്തു.നബിയെ പിടിച്ചാല്‍ ഇനാം കിട്ടുമെന്ന് ആഗ്രഹിച്ചു വന്ന സുറാഖതിനോട് കിസ് റയുടെ വള നീ അണിയുന്നതിനെ കുറിച്ച് എന്ത് പറയുന്നു എന്ന് നബി(സ്വ) ചോദിച്ചു.അപ്പോള്‍ അദ്ദേഹം ചോദിച്ചു:രാജാവായ കിസ് റയുടെയോ.നബി(സ്വ):അതെ.(ഉമര്‍ (റ)വിന്‍റെ കാലത്ത് ഈ പ്രവചനം പുലരുകയും കിസ് റയെ കീഴടക്കി വള സുറാഖയെ ധരിപ്പിക്കുകയും ചെയ്തു.) ശേഷം തിരിച്ചു പോയി. സുറാഖത് വഴിയില്‍ നബിയെ അന്വേഷിച്ചു നടക്കുന്ന ചിലരെ കണ്ടപ്പോള്‍ അവിടെ ആരുമില്ല എന്ന് പറഞ്ഞു മടക്കി അയച്ചു.