ഖുറൈശി സദസ്സില്‍ നിന്ന് നബി(സ്വ) മടങ്ങി പോയ ശേഷം അബൂ ജഹ്ല്‍ അവരോടു ഒരു പ്രസംഗം നടത്തി.ഖുറൈശികളെ,മുഹമ്മദ് ഇപ്പോഴും നമ്മുടെ മതത്തെ ആക്ഷേപിക്കുന്നതും പിതാക്കളെ അവഹേളിക്കുന്നതും നമ്മെയെല്ലാം വിഡ്ഢികളാക്കുന്നതും നമ്മുടെ ദൈവങ്ങളെ ആക്ഷേപിക്കുന്നതും തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. ഇനി അവന്‍ സുജൂദില്‍ വീഴുമ്പോള്‍ അവന്റെ ശിരസ്സ് ഒരു പാറക്കല്ലുകൊണ്ട് എറിഞ്ഞുചതച്ചുകളയുമെന്ന് ഞാന്‍ അല്ലാഹുവോട് പ്രതിജ്ഞചെയ്തിട്ടുണ്ട്. തദവസരത്തില്‍ നിങ്ങളെല്ലാം എന്നെ സംരക്ഷിക്കണം. അതിന് ശേഷം അബ്ദുമനാഫ് കുടുംബം എന്തുവേണമെങ്കിലും ചെയ്തോട്ടെ. അവരൊന്നിച്ചു പറഞ്ഞു: 'താങ്കളെ ഞങ്ങളൊരിക്കലും കയ്യൊഴിക്കില്ല. താങ്കള്‍ ഉദ്ദേശിച്ചത് നിര്‍വഹിച്ചുകൊള്ളുക.'
കല്ലും ചുമന്ന് നബിയെ കാത്തിരുന്നു. പ്രഭാതനമസ്കാരത്തിന് നബി തിരുമേനി (സ) എത്തുകയും ചെയ്തു. അബൂജഹലിന്റെ കര്‍മം കാണാന്‍ ക്വുറൈശികളെല്ലാം സമ്മേളിച്ചിട്ടുണ്ട്. നബി(സ) തന്റെ നാഥന്‍റെ മുമ്പില്‍ സുജൂദില്‍ വീണപ്പോള്‍ ഒരു വലിയ കല്ല് ചുമന്ന് അബൂജഹല്‍ മുന്നോട്ട് വന്നു. പക്ഷെ, അവിടേക്കടുത്തപ്പോള്‍ വിവര്‍ണവിവശനായി അവന്‍ പിന്നോട്ടോടി. കല്ല് കൈയില്‍നിന്ന് താഴെ വീഴുകയും ചെയ്തു. ക്വുറൈശികള്‍ ഓടിവന്നുചോദിച്ചു. അബുല്‍ഹകം! താങ്കള്‍ക്കെന്തുപറ്റി? അവന്‍ പറഞ്ഞു: 'ഞാന്‍, ഇന്നലെ പറഞ്ഞതുപോലെ ചെയ്യാനായി അവനെ സമീപിച്ചപ്പോള്‍ എന്റെ മുമ്പില്‍ ഒരു പടുകൂറ്റന്‍ ഒട്ടകം പ്രത്യക്ഷപ്പെട്ടു. അതുപോലെ വലിയ തലയും കഴുത്തും തേറ്റയുമുള്ള ഒരു ഒട്ടകക്കൂറ്റനെ ഞാന്‍ കണ്ടിട്ടേയില്ല. അതുണ്ട് എന്നെ പിടിച്ചുവിഴുങ്ങാന്‍ വരുന്നു.' ഇബ്നു ഇസ്ഹാഖ് പറയുന്നു: റസൂല്‍(സ) പറഞ്ഞത്, അത് ജിബ്രീല്‍ ആയിരുന്നു. അവനെങ്ങാനും അടുത്തുവന്നിരുന്നെങ്കില്‍ അതവനെ പിടിച്ചേനെ.''