രാത്രിയുടെ മറവില്‍ നടന്ന ഈ ഉടമ്പടി ക്വുറൈശികള്‍ അറിഞ്ഞു. മുഹമ്മദും കൂട്ടരും തങ്ങള്‍ക്കെതിരില്‍ യുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്നവര്‍ക്ക് തോന്നി.ഈ വാര്‍ത്ത ലഭിച്ചപ്പോള്‍ അബ്ബാസ് ബിന്‍ ഉബാദ പ്രവാചകനോട് പറഞ്ഞു: "താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇവര്‍ക്കെതിരില്‍ നാളെ പ്രഭാതത്തില്‍ തന്നെ ഞങ്ങള്‍ വാളേന്തുന്നതാണ്'' റസൂല്‍ (സ) മറുപടി പറഞ്ഞു: "നാം അതിന് കല്പിക്കപ്പെട്ടിട്ടില്ല, അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ താമസസ്ഥലത്തേക്ക് മടങ്ങുക.'' അവര്‍ മടങ്ങി പുലരുവോളം അവിടെ ഉറങ്ങി.കരാര്‍ വാര്‍ത്ത ക്വുറൈശികളുടെ മനസ്സുകളെ അസ്വസ്ഥമാക്കി. ഇത്തരമൊരു കരാറിന്റെ ഭവിഷ്യത്ത് എന്തായിരിക്കുമെന്നവര്‍ ഊഹിച്ചു.
ഒട്ടും താമസിയാതെ മക്കയിലെ ഒരു വലിയ സംഘം ഇതിന്നെതിരെ അവരുടെ ശക്തിയായ പ്രതിഷേധം അറിയിക്കാനായി മദീനയെ ലക്ഷ്യമാക്കി നീങ്ങി, അവര്‍ പറഞ്ഞു: 'ഖസ്റജ് ഗോത്രക്കാരെ, നിങ്ങള്‍ മുഹമ്മദിനെ ഞങ്ങളുടെ നാട്ടില്‍ നിന്ന് പുറത്ത് കൊണ്ടുപോകാനും ഞങ്ങളുമായി യുദ്ധത്തിലേര്‍പ്പെടാനും അവനുമായി കരാറ് ചെയ്തതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചിരിക്കുന്നു. അല്ലാഹുവാണെ!! ഞങ്ങള്‍ക്കിടയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടാല്‍ നിങ്ങളെക്കാള്‍ ഞങ്ങള്‍ക്ക് ശത്രുതയുള്ള മറ്റൊരു അറബി ഗോത്രവുമുണ്ടാവുകയില്ല!!
അതിരഹസ്യമായി നടന്ന ഈ കരാറ് മദീനയിലെ മുശ്രിക്കുകള്‍ അറിഞ്ഞിരുന്നില്ല. അതിനാല്‍ ക്വുറൈശികളുടെ വാദം പൂര്‍ണ്ണമായും അവര്‍ തള്ളിക്കളഞ്ഞു. അവര്‍ സത്യം ചെയ്തു പറഞ്ഞു. 'ഇത്തരമൊരു സംഭവം നടന്നിട്ടില്ല. ഞങ്ങള്‍ക്കൊട്ടറിയുകയുമില്ല' അവസാനം ക്വുറൈശികള്‍ അബ്ദുല്ല ബിന്‍ ഉബയ്യ് ബിന്‍ സൂലുലിനെ സമീപിച്ചു. അദ്ദേഹം പറഞ്ഞു. ഇതു ശരിയല്ല, അങ്ങനെയൊന്നുണ്ടായിട്ടില്ല, ഞാന്‍ മദീനയിലുണ്ടായിരിക്കെ എന്റെയാളുകള്‍ എന്നോട് കൂടിയാലോചിക്കാതെ ഇതൊന്നും തീരുമാനിക്കില്ല.എന്നാല്‍ മുസ്ലിംകള്‍ പുര്‍ണ മൌനത്തിലാണ്ടു. നിഷേധിച്ചോ, ശരിവച്ചോ അവരാരും ഒന്നും ഉരിയാടിയില്ല.മദീനയിലെ മുശിരിക്കുകള്‍ പറഞ്ഞത് സത്യമാവാം എന്ന ധാരണയില്‍ നേതാക്കള്‍ മക്കയിലേക്ക് തന്നെ മടങ്ങി.
പക്ഷെ അവര്‍ അന്വേഷണം തുടര്‍ന്നു, അവസാനം സംഭവം നടന്നതായി അവര്‍ മനസ്സിലാക്കി. ഇതുപക്ഷെ, യസ് രിബുകാര്‍ ഹജ്ജ് കഴിഞ്ഞ് നാട്ടിലേക്കു മടങ്ങിയ ശേഷമായിരുന്നു. അശ്വഭടന്മാര്‍ ഇവരെ തുരത്താന്‍ വേണ്ടി പുറപ്പെട്ടെങ്കിലും എല്ലാവരും സ്ഥലം വിട്ട് കഴിഞ്ഞിരുന്നതിനാല്‍ അവര്‍ക്ക് രണ്ടുപേരെ മാത്രമാണ് കിട്ടിയത്. സഅ്ദ് ബിന്‍ ഉബാദയെയും, മുര്‍ദിര്‍ ബിന്‍ അംറിനേയും. മുര്‍ദിര്‍ അവരെയും വെട്ടിച്ചു ഓടി രക്ഷപ്പെട്ടു. സഅ്ദിനെ പിടിച്ചു കൈകള്‍ പിരടിയിലേക്ക് ബന്ധിച്ചു മുടിയില്‍ പിടിച്ചു വലിച്ചിഴച്ച് അവര്‍ മക്കയിലെത്തിച്ചു. അപ്പോള്‍ മുത്വ്ഇം ബിന്‍ അദിയ്യും ഹാരിഥ് ബിന്‍ ഹര്‍ബും രംഗത്ത് വന്നു. അദ്ദേഹത്തെ രക്ഷപ്പെടുത്തി. കാരണം സഅ്ദായിരുന്നു മദീനാവഴി പോകുന്ന ഇവരുടെ യാത്രാ സംഘത്തിന് സംരക്ഷണം നല്‍കിയിരുന്നത്. ഈ സന്ദര്‍ഭത്തില്‍ സഅ്ദിനെ നഷ്ടപ്പെട്ട അന്‍സ്വാറുകള്‍ അന്വേഷിച്ചുകൊണ്ട് തിരിച്ചുവരികയായിരുന്നു. വഴിക്കുവെച്ച് അദ്ദേഹത്തെ കണ്ടെത്തുകയും എല്ലാവരും കൂടി മദീനയിലേക്ക് തിരിക്കുകയും ചെയ്തു.