സഹായം തേടി ത്വാഇഫിലേക്ക്

അബൂ ത്വാലിബിന്റെ മരണ ശേഷം ശത്രുക്കളുടെ പീഡനം വര്‍ധിച്ചപ്പോള്‍ പ്രബോധന സഹായം തേടി കൊണ്ട് മക്കയുടെ അടുത്ത നാടായ ത്വാഇഫിലെ സഖീഫ് ഗോത്രക്കാരെ സമീപിക്കാന്‍ നബി(സ്വ)തീരുമാനിച്ചു.ഹാഷിം ഇബ്നു അബ്ദു മനാഫിന്റെ ഉമ്മ ആത്വിഖയുടെ കുടുംബമായ ബനൂ സലിം സഖീഫിന്റെ സഖ്യക്കാര്‍ ആയിരുന്നതിനാല്‍ അവരില്‍ നിന്ന് സഹായം നബി(സ്വ)പ്രതീക്ഷിച്ചു.അങ്ങിനെ സൈദ്‌ ഇബ്നു ഹാരിസയുടെ കൂടെ ത്വാഇഫിലേക്ക് പോയി.അവിടെ എത്തി അംര്‍ ബിന്‍ ഉമൈര്‍ സഖഫിയുടെ മക്കളായ അബ്ദു യാലീല്‍ ,മാസ്ഊദ്,ഹബീബ് എന്നിവരെ കണ്ടു മുട്ടി.അവരോട് കാര്യങ്ങള്‍ സംസാരിച്ചു.തന്നെ സഹായിക്കണം എന്നാവശ്യപ്പെട്ടു.പക്ഷെ അവര്‍ നബി(സ്വ)യെ പരിഹസിക്കുകയും അഭ്യാര്‍തന നിരസിക്കുകയും ചെയ്തു.അപ്പോള്‍ നബി(സ്വ) ഈ കാര്യം രഹസ്യമാക്കണം എന്ന് ആവശ്യപ്പെട്ടു.(കാരണം തന്‍റെ നാട്ടുകാര്‍ക്കെതിരെ സഹായം തേടിയത് അവര്‍ അറിഞ്ഞാല്‍ അത് വലിയ പ്രശ്നമാകും).എന്നാല്‍ അതും അവര്‍ നിരസിക്കുകയും മറ്റുള്ളവരെ കൂടെ വിവരമറിയിക്കുകയും ചെയ്തു.ഇതോടെ അവര്‍ അവരിലെ ചെറിയ കുട്ടികളെയും വിഡ്ഢികളെയും നബിക്കെതിരില്‍ തിരിച്ചു വിട്ടു.അവര്‍ നബി(സ്വ)യെയും സൈദിനെയും കല്ലെറിഞ്ഞു ഓടിച്ചു.കല്ലേറ് കാരണം നബിയുടെ ശരീരത്തില്‍ നിന്ന് രക്തം പൊടിഞ്ഞു.അവസാനം ക്ഷീണിതരായി അവര്‍ രണ്ടു പേരും കൂടെ ഒരു മരത്തിന്റെ തണലില്‍ ചെന്നിരുന്നു.അത് റബീഅയുടെ മക്കളായ ഉത്ബത്തിന്റെയും ശൈബത്തിന്റെയും തോട്ടത്തിന്റെ അടുത്തായിരുന്നു.അവിടെ നിന്ന് നബി(സ്വ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു.

റബീ അയുടെ മക്കള്‍ നബി(സ്വ)യെ കണ്ടപ്പോള്‍ അവര്‍ക്ക് അലിവു തോന്നി.അവര്‍ ഒരു പിടി മുന്തിരി എടുത്തു അവരുടെ അടിമയായ അദ്ദാസിനോട്‌ നബി(സ്വ)ക്ക് കൊണ്ട് പോയി കൊടുക്കാന്‍ പറഞ്ഞു.അദ്ദാസ് അത് നബി(സ്വ)ക്ക് കൊണ്ട് പോയി കൊടുത്തു.അത് ഭക്ഷിക്കുമ്പോള്‍ നബി(സ്വ):ബിസ്മില്ലാഹി (അല്ലാവിന്റെ നാമത്തില്‍) എന്ന് ചൊല്ലിയത് കേട്ട അദ്ദാസ് പറഞ്ഞു:ഇത് ഈ നാട്ടുകാര്‍ പറയുന്ന വാക്കല്ല.
അപ്പോള്‍ നബി(സ്വ):നീ ഏതു നാട്ടുകാരന്‍ ആണ്?
അദ്ദാസ്:ഞാന്‍ നിനെവയില്‍ നിന്നുള്ള നസ്രാണി ആണ്.
നബി(സ്വ):സച്ചരിതനായ യൂനുസിന്‍റെ നാട്ടുകാരന്‍ അല്ലെ?
അദ്ദാസ്:യൂനുസിനെ നിങ്ങള്‍ക്ക് എങ്ങിനെ അറിയാം?
നബി(സ്വ): യൂനുസ് പ്രവാചകന്‍ ആയിരുന്നു,ഞാനും പ്രവാചകന്‍ ആണ്.ശേഷം ഖുര്‍ആനിലെ യൂനുസ് ചരിത്രം ഓതി കേള്‍പിച്ചു.
ഇത് കേട്ട അദ്ദാസ് നബിയുടെ തലയിലും കൈകാലിലും ചുംബിച്ചു,ശേഷം മുസ്ലിമായി.ഇത് കണ്ട റബീ അയുടെ മക്കള്‍ക്ക്‌ ദേഷ്യം വന്നു.അദ്ദാസ് തിരിച്ചു വന്നപ്പോള്‍ അവര്‍ ചോദിച്ചു:നീ എന്തിനാണ് അയാളെ ചുംബിച്ചത്?അദ്ദാസ് പറഞ്ഞു:ഭൂമുഖത്ത് അദ്ദേഹത്തോളം നല്ല മനുഷ്യന്‍ വേറെ ഇല്ല,പ്രവാചകര്‍ക്ക്‌ മാത്രം അറിയാവുന്ന കാര്യമാണ് അദ്ദേഹം എന്നോട് സംസാരിച്ചത്.

ഈ സമയം തന്നെ ജിബ് രീല്‍ നബി(സ്വ) യുടെ അടുത്തു വന്നു പറഞ്ഞു:ഈ ജനത താങ്കളോട് ചെയ്‌ത അക്രമത്തിനു താങ്കള്‍ പറയുന്ന പോലെ ചെയ്യാന്‍ അല്ലാഹു എന്നെ നിയോഗിച്ചിരിക്കുന്നു.ഉടന്‍ നബി(സ്വ)അല്ലാഹുവേ എന്റെ ജനതയ്ക്ക് നീ സന്മാര്‍ഗ്ഗം നല്‍കണേ ,അവര്‍ അറിവില്ലാത്തവര്‍ ആണ്.

ശേഷം അവിടെ നിന്ന് നബി(സ്വ) മടങ്ങി.മടക്ക മദ്ധ്യേ ബത്നു നഖ് ല യില്‍ വെച്ച് നിസ്കാരത്തില്‍ ഖുര്‍ആന്‍ ഓതുന്നത്‌ കേട്ട ഒരു സംഘം ജിന്നുകള്‍(ഏഴു പേര്‍ ആണെന്ന് പറയപ്പെടുന്നു) അത് ശ്രദ്ധിച്ചു.അത് കേട്ടപ്പോള്‍ ഇത് സത്യമാണെന്ന് മനസ്സിലായി അവര്‍ ഇസ്ലാം സ്വീകരിച്ചു.നമ്മുടെ ദൃ‌ഷ്ടികള്‍ ക്ക് ഗോചരമല്ലാത്ത തീ കൊണ്ട് സൃ‌ഷ്ടിക്കപ്പെട്ട ഒരു തരം ജീവികളാണ് ജിന്നുകള്‍ .(ഗോചരമല്ലെന്ന് പറഞ്ഞത് അവരുടെ ശരിയായ രൂപത്തില്‍ കാണാനാവില്ലെന്നാണ്. അതേസമയം മറ്റു പലതായും അവര്‍ രൂപാന്തരപ്പെടുകയും അപ്പോള്‍ നമുക്ക് കാണന്‍ സാധിക്കുകയും ചെയ്യും. സക്കാത്തിന്റെ ധനം കളവ് നടത്തി കാവല്‍ ക്കാരനായ അബൂഹുറൈറ”(റ)നെ പറ്റിക്കാന്‍ മനുഷ്യ കോലത്തില്‍ വന്ന ഇബ് ലീസിന്റെ കഥ ഹദിസു ഗ്രന്ഥങ്ങള്‍ വിവരിച്ചിട്ടുണ്ടല്ലോ).
ശേഷം മക്കയില്‍ പ്രവേശിക്കാന്‍ നബി(സ്വ)ക്ക് .പേടിയായി.കാരണം മക്കക്കാര്‍ക്കെതിരെ സഹായം തേടാന്‍ വേണ്ടിയാണല്ലോ നബി(സ്വ)പോയത്.അത് കൊണ്ട് തന്നെ ഒരാളുടെ സംരക്ഷണയില്‍ ആയെ അവിടെ ചെല്ലാന്‍ പറ്റൂ എന്ന് മനസ്സിലാക്കി അഖ്നസ് ബിന്‍ ശരീഖിന്റെ അടുത്തേക്ക് വഴിയില്‍ വെച്ച് കണ്ടു മുട്ടിയ ഒരാളെ വിട്ടു.അഖ്നസ് വിസമ്മതിച്ചപ്പോള്‍ സുഹൈല്‍ ബിന്‍ അംറിന്റെ അടുത്തേക്ക് ആളെ വിട്ടു.അദ്ദേഹവും വിസമ്മതിച്ചപ്പോള്‍ മുത്ഇം ബിന്‍ അദിയ്യിന്റെ അടുത്തേക്ക് ആളെ വിട്ടു.അദ്ദേഹം സമ്മതിക്കുകയും ചെയ്തു.അത് പ്രകാരം മുത് ഇമും തന്‍റെ മക്കളും സഹോദരന്റെ മക്കളും ആയുധ ധാരികളായി നാബിയെയും കൊണ്ട് കഅബയില്‍ ചെന്ന്.അപ്പോള്‍ അബൂ ജഹ്ല്‍ ചോദിച്ചു:നീ അവനെ പിന്‍ പറ്റിയവണോ അഭയം നല്‍കിയവനൊ?മുത്ഇം:ഇല്ല ,അഭയം മാത്രം.അബൂ ജഹ് ല്‍ :എന്നാല്‍ പ്രശ്നമില്ല.