നബി(സ്വ)മദീനയിലേക്ക് (ഭാഗം-2)

സുറാഖത് തിരിച്ചു പോയതോടെ നബി(സ്വ)യും കൂട്ടരും യാത്ര തുടര്‍ന്നു.രാത്രി മുഴുവന്‍ യാത്ര തുടര്‍ന്നു.പിറ്റേന്ന് മദ്ധ്യാഹ്നം ആയപ്പോള്‍ കടുത്ത ചൂട് അനുഭവപ്പെട്ടു. ആരും വഴി നടക്കുന്നില്ല. അപ്പോള്‍ അവര്‍ക്ക് വലിയൊരു പാറയുടെ തണല്‍ കിട്ടി. അവിടെ വൃത്തിയാക്കി തിരുമേനിക്ക് ഉറങ്ങാന്‍ അബൂ ബകര്‍ (റ)സൌകര്യം ചെയ്തുകൊടുത്തു.പിന്നീട് അബൂ ബകര്‍ പുറത്തിറങ്ങി.അപ്പോള്‍ ഒരു ഇടയന്‍ തണലുമന്വേഷിച്ചു വരുന്നത്കണ്ട അബൂ ബകര്‍(റ) വനോദ് ചോദിച്ചു:'നീയാരുടേതാണ് മോനേ?'' "ഞാന്‍ മക്കയിലോ അതോ മദീനയിലോ ഉള്ള ഒരാളുടേതാണെ''ന്ന് അവന്‍ മറുപടി പറഞ്ഞു. "പാലുണ്ടോ ആടിന്'' അബൂ ബകര്‍(റ) ചോദിച്ചു. "ഉണ്ടല്ലോ'' അവന്‍ മറുപടി പറഞ്ഞു. അങ്ങനെ ആടിന്റെ അകിടെല്ലാം വൃത്തിയാക്കി പാല്‍ കറന്നെടുത്തു. അല്പം വെള്ളം ചേര്‍ത്ത് തണുപ്പിച്ച് റസൂല്‍(സ)ക്ക് നല്കി. ക്ഷീണം മാറിയ ശേഷം അവര്‍ യാത്ര തുടര്‍ന്നു.
യാത്രയില്‍ അബൂബക്കര്‍ (റ) നബിതിരുമേനിയുടെ പിന്നിലായിരുന്നു സഞ്ചരിച്ചിരുന്നത്. വഴിയില്‍ വച്ചു കാണുന്നവര്‍ അബൂബക്കറിനോട് ചോദിക്കുമായിരുന്നു. 'ആരാണ് ഈ മുന്നില്‍ നടക്കുന്ന മനുഷ്യന്‍?' അബൂബക്കര്‍ (റ) പറഞ്ഞു. 'ഇതെനിക്ക് ശരിയായ വഴി കാണിക്കുന്ന ഒരാളാണ്.' കേള്‍ക്കുന്നവന്‍ ധരിക്കും യാത്രക്കുള്ള വഴികാണിക്കുകയാണെന്ന്, അബൂബക്കര്‍ ഉദ്ദേശിക്കുന്നതോ സന്മാര്‍ഗവും.
സംഘം മുന്നോട്ട് നീങ്ങി. അവര്‍ ഖുസാഅ ഗോത്രക്കാരി ഉമ്മു മഅ്ബദിന്റെ കൂടാരത്തിനു സമീപമെത്തി. ഇവര്‍, വഴിയാത്രക്കാര്‍ക്ക് അന്നപാനീയങ്ങളും സൌകര്യങ്ങളും ചെയ്തുകൊടുക്കുന്ന ഒരു ധര്‍മിഷ്ഠയും ധീരയുമായ വനിതയായിരുന്നു. കൂടാരത്തിനുമുന്നില്‍ അവര്‍ എന്നുമുപവിഷ്ഠയാകും. ഇവിടെയെത്തിയപ്പോള്‍ എന്തെങ്കിലുമുണ്ടോ എന്നന്വേഷിച്ചു. വരള്‍ച്ച ബാധിച്ചതുകാരണം ഭക്ഷ്യസാധനങ്ങളൊന്നുമില്ല. ആടുകള്‍ക്ക് പാലുമില്ല, ഉണ്ടെങ്കില്‍ നിങ്ങളെ പ്രയാസപ്പെടുത്തുമായിരുന്നില്ല എന്നവര്‍ പറഞ്ഞു.

കൂടാരത്തിന്റെ മൂലയില്‍ കെട്ടിയിട്ടിരുന്ന കറവയില്ലാത്ത ഒരാടിനെ ചൂണ്ടി റസൂല്‍(സ) കറക്കാന്‍ അനുമതി ചോദിച്ചു. അവള്‍ പറഞ്ഞു. 'പാലുണ്ടെങ്കില്‍ കറക്കുന്നതിന് വിരോധമൊന്നുമില്ല.' നബി(സ) ബിസ്മി ചൊല്ലി പ്രാര്‍ഥിച്ചുകൊണ്‍് തന്റെ കരങ്ങള്‍ക്കൊണ്‍് ആടിന്റെ അകിടുതടവി. ഉടനെ അത് പാലുചുരത്തി. പാല്‍ ഒരു പാത്രത്തിലേക്ക് കറന്നെടുത്തു. അവരും അവളും മതിവരുവോളം കുടിച്ചു. വീണ്ടും പാത്രം നിറയെ കറന്നെടുത്തു അവള്‍ക്ക് നല്കി അവര്‍ യാത്രയായി.

അല്പം കഴിഞ്ഞ് അവളുടെ ഭര്‍ത്താവ് മെലിഞ്ഞൊട്ടിയ ആടുകളെയും തെളിച്ചു കയറിവന്നു. പാല്‍ കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹം ചോദിച്ചു: "ഇതെവിടെ നിന്നും കിട്ടി? ആടിന് കറവയില്ലല്ലോ, വീട്ടില്‍ വേറെ പാലുമില്ലല്ലോ?'' അവള്‍ നടന്ന സംഭവം വിശദീകരിച്ചു. റസൂല്‍ (സ)യെ ഏറെ കൌതുകകരവും ഹൃദ്യവുമായ ശൈലിയില്‍ അവള്‍ അദ്ദേഹത്തിന് പരിചയപ്പെടുത്തി. ഇത് കേട്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: "അല്ലാഹുവാണേ, ഇതാണ് ക്വുറൈശികള്‍ പറയുന്ന ആ മനുഷ്യന്‍! അദ്ദേഹത്തെ കണ്‍െത്തിയാല്‍ ഞാനദ്ദേഹവുമായി സഹവസിക്കും!
യാത്രക്കിടയില്‍ നബി(സ) ബുറൈദബ്നുഅല്‍ഹുസ്വൈബിനെ കണ്ടുമുട്ടി. അദ്ദേഹത്തോടൊപ്പം ഏകദേശം എണ്‍പതുകുടുംബങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇസ്ലാം സ്വീകരിക്കുകയും പ്രവാചകന് പിന്നില്‍നിന്ന് ഇശാനമസ്കാരം നിര്‍വഹിക്കുകയും ചെയ്തു. തന്റെ ജനങ്ങള്‍ക്കിടയില്‍ തന്നെ കഴിച്ചുകൂട്ടിയ ബുറൈദ പിന്നീട് ഉഹ്ദു യുദ്ധാനന്തരം തിരുസന്നിധിയില്‍ വരികയുണ്ടായി.
അബീ ഔസ് തമീംബിന്‍ ഹജര്‍ എന്നോ അബി തമീം ഔസ് ബിന്‍ ഹജര്‍അല്‍അസ്ലമി എന്നോ പേരുള്ള ഒരാളുടെ അരികിലൂടെ റസൂല്‍(സ) പോയി. ഇദ്ദേഹം അല്‍ അറജിലെ ജൂഹ്ഫക്കും ഹര്‍ശക്കും ഇടയിലെ ഖഹ്ദാവാത് എന്ന സ്ഥലത്തായിരുന്നു. റസൂല്‍(സ)യുടെ ഒരൊട്ടകം പിന്തിയതുകാരണം റസൂലും അബൂബക്കറും ഒരൊറ്റ വാഹനപ്പുറത്തായിരുന്നു വന്നിരുന്നത്. ഔസ് ഒരാണൊട്ടകത്തെയും മസ്ഊദ് എന്ന സേവകനേയും അവര്‍ക്ക് നല്കി. മദീനവരെയുള്ള വഴി കാണിച്ചുകൊടുക്കാന്‍ മസ്ഊദിനെ ചുമതലപ്പെടുത്തുകയും ചെയ്തു. അങ്ങനെ അവരുമായി അദ്ദേഹം മദീനയിലെത്തി. അവരെ തിരിച്ചറിയാനുള്ള ഒരടയാളമെന്ന നിലയില്‍ കുതിരയുടെ കഴുത്തില്‍ അണിയിക്കുന്ന വളയങ്ങള്‍ ഒട്ടകത്തിന്റെ കഴുത്തില്‍അണിയിക്കാന്‍ ഔസിനോട് പറയണമെന്ന് ഏല്‍പ്പിച്ച്കൊണ്‍് നബി(സ) അദ്ദേഹത്തെ യജമാനന്റെ അടുക്കലേക്ക് തിരിച്ചയച്ചു. പിന്നീട്, മുശ്രിക്കുകള്‍ ഉഹ്ദില്‍ വന്ന ദിവസം അവരെകക്കുറിച്ച് റസൂലിനെ വിവരമറിയാക്കാന്‍ ഔസ് തന്റെ അടിമ മസ്ഊദിനെ അറജില്‍ നിന്ന് കാല്‍നടയായി പ്രവാചകന്റെ അടുക്കലേക്ക് പറഞ്ഞയക്കുകയുണ്ടായി. ഇദ്ദേഹം നബിയുടെ മദീനാ ഗമനാന്തനരം ഇസ്ലാം ആശ്ളേഷിച്ചു.
വഴിയില്‍ റിം താഴ്വരയില്‍ വെച്ച് സുബൈറിനെനെ കണ്ടുമുട്ടി. അദ്ദേഹം ശാമില്‍ നിന്ന് മടങ്ങുന്ന ഒരു മുസ്ലിം കച്ചവടസംഘത്തിന്റെ നേതാവായിരുന്നു. അവര്‍ നബി(സ)യേയും അബൂബക്കര്‍ (റ)നേയും വെള്ള പുതപ്പണിയിച്ചു ഹൃദ്യമായി സ്വീകരിച്ചു.
അങ്ങിനെ ആ യാത്ര പ്രാവാചകത്വത്തിന്റെ പതിനാലാം വര്‍ഷം റബീഉല്‍ അവ്വല്‍ എട്ടിന് തിങ്കളാഴ്ച ക്രി: 622 സെപ്തംബര്‍ 23 ന് മദീനക്കടുത്തുള്ള ഖുബാ എന്ന ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു.