പ്രവാചകത്വത്തിനു മുമ്പത്തെ ചലനങ്ങള്‍-പ്രതീക്ഷിക്കപ്പെടുന്ന പ്രവാചകന്‍

ഭാവിയില്‍ വരാന്‍ പോകുന്ന അന്ത്യ പ്രവാചകന്‍,പ്രവാചകന്‍റെ വിശേഷണങ്ങള്‍ ,രീതികള്‍,പ്രവാചക ജനന സമയം,പ്രവാചകന്‍ പലായനം ചെയ്തെത്തുന്ന നാട് തുടങ്ങി ധാരാളം സൂചനകള്‍ മുന്‍ കാല വേദങ്ങളായ തൌറാത്തിലും ഇന്ജീലിലും ഉണ്ടായിരുന്നു.അത് കൊണ്ട് തന്നെ ഇത് മനസ്സിലാക്കിയ വേദ പണ്ഡിതരും അവരില്‍ നിന്ന് കാര്യം മനസ്സിലാക്കിയവരും ആ പ്രവാചകന്‍റെ വരവിനെ കാത്തു നില്‍ക്കുകയായിരുന്നു.അബ്സീനിയന്‍ രാജാവായ സൈഫ് ബിന്‍ ദീ യസ്ന്‍ തന്നെ ആശീര്‍വദിക്കാന്‍ വന്ന അബ്ദുല്‍ മുത്വലിബിനോട്‌ താങ്കള്‍ ഭാവി പ്രവാചകന്‍റെ പിതാമഹന്‍ ആണ് എന്ന് പറഞ്ഞതും സിറിയയിലേക്കുള്ള ഒന്നാം യാത്ര മദ്ധ്യേ ബഹീറ മക്കക്കാരെ സല്കരിക്കരിച്ചതും അബൂത്വാലിബിനോട്‌ നബിയെ കുറിച്ച് പറഞ്ഞതും രണ്ടാം യാത്ര മദ്ധ്യേ നസ്തൂറ മൈസറത്തിനോട് പറഞ്ഞതും എല്ലാം വേദ ഗ്രന്ഥങ്ങളിലെ സൂചനയുടെ അടിസ്ഥാനത്തില്‍ ആയിരുന്നു.
നബിക്ക് മുല കൊടുക്കാന്‍ ഏറ്റെടുത്ത ഹലീമ നബിയേയും കൂട്ടി ഉക്കാള് ചന്തയില്‍ പോകാറുണ്ടായിരുന്നു.അപ്പോള്‍ ചില ജൂതന്മാര്‍ നബിയെ കാണാന്‍ ഇട വരുകയും നബിയെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്തു.ഇത് ആരുടെ കുട്ടിയാണ് എന്ന് ചോദിക്കപ്പെട്ടപ്പോള്‍ ഇത് എന്റെ കുട്ടി ആണ് എന്നും ഇവന്റെ പിതാവ് എന്റെ ഭര്‍ത്താവ് ആയ അബൂ കബ്ശയാണ് എന്നും ഹലീമ പറഞ്ഞു.അപ്പോള്‍ അവര്‍ പറഞ്ഞു:ഇത് നിന്റെ കുട്ടി ആയതു കൊണ്ട് ഞങ്ങള്‍ വെറുതെ വിടുന്നു.കാരണം വേദ ഗ്രന്ഥ പ്രകാരം വരാന്‍ പോകുന്ന നബിക്ക് പിതാവുണ്ടാവാന്‍ പാടില്ലായിരുന്നു.നബിക്ക് പറയപ്പെട്ട എല്ലാ ലക്ഷണങ്ങളും കണ്ടെങ്കിലും പിതാവുണ്ട് എന്ന് കേട്ടപ്പോള്‍ അവര്‍ പിന്‍ മാറുകയായിരുന്നു.
ജൂതന്മാരും അറബികളും തമ്മില്‍ പലപ്പോഴും യുദ്ധങ്ങള്‍ നടന്നിരുന്നു.അതില്‍ പരാജയം സംഭവിച്ചാല്‍ ജൂതന്മാര്‍ പറയും"അടുത്തു തന്നെ വാഗ്ദത്ത പ്രവാചകന്‍ വരാന്‍ പോകുന്നുണ്ട്,അദ്ദേഹം വന്നാല്‍ അദ്ദേഹത്തോട് കൂടെ ഞങ്ങള്‍ നിങ്ങളെ നേരിടുകയും നിങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യും".ഇതിലൂടെയാണ് വരാന്‍ പോകുന്ന പ്രവാചകനെ സംബന്ധിച്ച് അറബികള്‍ അറിയാന്‍ തന്നെ ഇടയായത്.സത്യ മാര്‍ഗം തേടി അലഞ്ഞ സല്‍മാനുല്‍ ഫാരിസി (റ) മദീനയില്‍ എത്തിച്ചേരാനുള്ള കാരണം തന്നെ പ്രവാചകന്‍ പലായനം ചെയ്തെത്തുന്ന സ്ഥലം മദീനയാണെന്ന് തന്‍റെ ഗുരു വായ പുരോഹിതന്‍ മരിക്കുന്നതിന്റെ മുമ്പ് പറഞ്ഞത് പ്രകാരം ആയിരുന്നു.
നബി (സ്വ) ഇസ്ലാമിക സന്ദേശവുമായി ദൂതന്മാരെ അയച്ചപ്പോള്‍ കിസ്ര ഒഴികെ മറ്റെല്ലാ രാജാക്കന്മാരും ദൂതന്മാര്‍ക്കു നല്ല സ്വീകരണം ആണ് നല്‍കിയത്.കിസ്രക്ക് വേദ ഗ്രന്ഥങ്ങളെ കുറിച്ച് അറിവില്ലാത്തത്‌ തന്നെ ആയിരുന്നു കാരണം.നജാഷിയെ പോലെ ചിലര്‍ ഇസ്ലാം ആശ്ലേഷിക്കുകയും മറ്റു ചിലര്‍ ദൂതന്മാരെ നല്ല രീതിയില്‍ മടക്കി അയക്കുകയുമായിരുന്നു.കാരണം അവരുടെ വേദങ്ങളിലെ അറിവ് പ്രകാരം ഉള്ള പ്രവാചകന്‍ ആയിരുന്നു ഇത്.
പക്ഷെ നബി പരസ്യമായി രംഗത്ത് വന്നതോടെ ,തങ്ങളുടെ എതിരാളികള്‍ ആയ അറബികളില്‍ നിന്നാണ് നബി വന്നത് എന്ന ഒരൊറ്റ കാരണത്താല്‍ നബിയെ അംഗീകരിക്കാന്‍ ജൂതന്മാര്‍ തയ്യാറായില്ല.നബിയെ നന്നായി മനസ്സിലാക്കിയിട്ടും അസൂയ അവരെ വിശ്വാസത്തില്‍ നിന്ന് പിന്തിരിപ്പിച്ചു.എന്നാല്‍ അവരില്‍ പെട്ട പലരും സത്യം ഉള്‍കൊള്ളാന്‍ തയ്യാറാവുകയും ചെയ്തു.പക്ഷെ ജൂതരില്‍ നിന്ന് നേരത്തെ മനസ്സിലാക്കിയത് പ്രകാരം നബി വന്ന ഉടന്‍ തന്നെ നബിയെ പിന്‍ പറ്റാന്‍ അറബികള്‍ തയ്യാറായി.