അബ്ദുള്ളയുടെ വിവാഹവും നബിയുടെ ജനനവും

അബ്ദുള്ള തന്റെ പതിനെട്ടാം വയസ്സില്‍ വഹാബിന്റെ മകള്‍ ആമിനയെ വിവാഹം ചെയ്തു,അന്നത്തെ സ്ത്രീകളുടെ കൂട്ടത്തില്‍ കുലീനതയിലും ശ്രേഷ്ടതയിലും വളരെ മികച്ചവള്‍ ആയിരുന്നു ആമിന.വിവാഹം കഴിഞ്ഞു ഉടന്‍ തന്നെ ആമിന ഗര്‍ഭിണിയായി,പക്ഷെ തന്റെ ഗര്‍ഭം രണ്ടു മാസം ആയപ്പോഴേക്കും ഭര്‍ത്താവ് അബ്ദുള്ള മരണപ്പെട്ടു.ശാമിലേക്ക് കച്ചവട സംഘത്തില്‍ പോയി മടങ്ങി വരുമ്പോള്‍ മദീനയില്‍ വെച്ചാണ് അബ്ദുള്ള മരണപ്പെട്ടത്.മദീനയിലെ തന്റെ അമ്മാവന്മാരുടെ അടുത്താണ് അദ്ദേഹത്തെ മറവു ചെയ്തത്.
ഗര്‍ഭം പൂര്‍ണ്ണതയില്‍ എത്തിയപ്പോള്‍ ആമിന പ്രസവിച്ചു,എ ഡി 571 ഏപ്രില്‍ മാസത്തില്‍ ആയിരുന്നു അത്,റബീ ഉല്‍ അവ്വല്‍ 9 ആണ് എന്നും 12 ആണ് എന്നും അഭിപ്രായ വ്യത്യാസമുണ്ട്.ഷിഉബു ബനീ ഹാഷിമിലെ അബൂ താലിബിന്റെ വീട്ടില്‍ ആയിരുന്നു പ്രസവംوഅബ്ദു റഹ്മാന്‍ ഇബ്നു ഔഫിന്റെ മാതാവ് ശിഫാ ആയിരുന്നു പേറ്റിച്ചി.തന്റെ പ്രസവം കഴിഞ്ഞപ്പോള്‍ ഈ വിവരം അറിയിക്കാന്‍ ആമിന അബ്ദുല്‍ മുത്തലിബിന്റെ അടുക്കലേക്കു ആളെ വിട്ടു,വിവരം അറിഞ്ഞ അബ്ദുല്‍ മുത്തലിബ് സന്തോഷത്തോടെ വരുകയും തന്റെ പേരകുട്ടിക്കു മുഹമ്മദ്‌ എന്ന് പേരിടുകയും ചെയ്തു(ഈ പേര് അറബികള്‍ക്കിടയില്‍ വ്യാപകം ആയിരുന്നില്ല),പിന്നീട് ഏഴാം ദിവസം കുട്ടിക്ക് വേണ്ടി അറുത്തു കൊടുക്കുകയും സദ്ധ്യയിലേക്ക് ആളുകളെ ക്ഷണിക്കുകയും ചെയ്തു,ആദ്യമായി കുട്ടിക്ക് മുല കൊടുത്തത് അബൂ ലഹബിന്റെ അടിമ സ്ത്രീ ആയിരുന്ന സുവൈബ ആയിരുന്നു.