മസ്ജിദുന്നബവിയുടെ നിര്‍മ്മാണം

നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.അങ്ങിനെ ആ സ്ഥലത്ത് പള്ളി നിര്‍മാണം ആരംഭിച്ചു.നബി(സ്വ)യും പള്ളിക്കാവശ്യമായ ഇഷ്ടികയും കല്ലും ചുമന്നുകൊണ്ട് വ്യക്തിപരമായി നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു. ആ സമയത്ത് അവിടുന്ന് ഇങ്ങനെ ഒരു പാട്ട് പാടി:
"അല്ലാഹുവേ! പാരത്രികജീവിതമല്ലാതൊരു ജീവിതവുമില്ല, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തുകൊടുക്കേണേ.''
'മുന്തിരിയും ഈത്തപ്പഴവും പോലെ ക്വൈബറിലെ ചുമടല്ലിത് വിശുദ്ധവും പുണ്യകരവുമായ ഇഷ്ടികച്ചുമടത്രെ.''
ഇത് കേട്ട് സ്വഹാബികള്‍ ആവേശഭരിതരായി.അവരില്‍ ഒരാള്‍ ഇങ്ങനെ പാടി:
"പ്രവാചകന്‍ ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ വിശ്രമിച്ചാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം പിഴച്ചതുതന്നെ.''
ആ സ്ഥലത്ത് ബഹുദൈവാരാധകരുടെ ചില ചുടലകളും കുഴിമാടങ്ങളും ഈത്തപ്പനകളുമുണ്ടായിരുന്നു. ചുടലകള്‍ മാന്തുവാനും കുഴിമാടങ്ങള്‍ നശിപ്പിക്കുവാനും ഈത്തപ്പനകള്‍ മുറിച്ചൊഴിക്കുവാനും അവിടുന്ന് കല്പിച്ചു. ബൈത്തുല്‍ മുഖദ്ദസ് കിബ് ല (അഭിമുഖകേന്ദ്രം)യായി നിശ്ചയിച്ചു. വാതിലിന്റെ കട്ടിലക്കാലുകള്‍ ഈത്തപ്പനത്തടികള്‍ക്കൊണ്ടും മേല്‍പ്പുര ഈത്തപ്പനയോലകൊണ്ടും നിര്‍മിച്ചശേഷം താഴെ മണലും കല്ലുകളും വിതറി മൂന്നു വാതിലുകള്‍വെച്ചു. ക്വിബ്ലയുടെ ഭാഗത്തുനിന്ന് ഇരുപാര്‍ശ്വങ്ങളിലേക്കും പിന്നോട്ടും നൂറ് മുഴം വീതം നീളമുണ്ടായിരുന്നു. അടിത്തറ ഏകദേശം മൂന്ന് മുഴവും. പള്ളിയുടെ ഒരു ഭാഗത്ത് ഭാര്യമാര്‍ക്കുള്ള മുറികളുണ്ടാക്കി. ഇത് നിര്‍മ്മിച്ചത് കല്ലും ഇഷ്ടികയും ഉപയോഗിച്ചും മേല്‍പ്പുര ഈത്തപ്പനത്തടിയിലും ഓലയുമുപയോഗിച്ചുമായിരുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ അബൂഅയ്യുബിന്റെ വീട്ടില്‍നിന്ന് നബി(സ) ഇങ്ങോട്ടു താമസം മാറ്റി. പള്ളിയോട് ചേര്‍ന്ന് ഭാര്യമാരായ സൌദ .ആഇഷ എന്നിവര്‍ക്കുള്ള വീടും(കേവലം ചെറിയ റൂമുകള്‍) ഉണ്ടാക്കി.അപ്പോള്‍ ആ രണ്ടു ഭാര്യമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പള്ളി, നമസ്കാരം നിര്‍വഹിക്കാനുള്ള സ്ഥലം എന്നതിനോടൊപ്പം വിജ്ഞാനം നുകരാനുള്ള സര്‍വകലാശാലയും പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രവും ചര്‍ച്ചകളും സമ്മേളനങ്ങളും തീരുമാനങ്ങളും രൂപീകരിക്കുന്ന പാര്‍ലമെന്റുമായിരുന്നു പുറമെ അഭയാര്‍ഥികളായ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ദരിദ്രര്‍ക്കുള്ള വാസസ്ഥലവുംകൂടിയായിരുന്നു.