യുദ്ധം നിര്‍ബന്ധമാകുന്നു

ഹിജ്റ രണ്ട് ശഅ്ബാന്‍ മാസത്തിലെ അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ സംഭവത്തോടെ മുസ്ലിംകള്‍ക്ക് യുദ്ധം വിധിയായിക്കഴിഞ്ഞിരുന്നു. "നിങ്ങളോടു യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകതന്നെയില്ല. അവരെ കണ്ടുമുട്ടുന്നേടത്തുവെച്ച് നിങ്ങളവരെ കൊന്നുകളയുക. അവര്‍ നിങ്ങളെ പുറത്താക്കിയേടത്തുനിന്ന് നിങ്ങള്‍ അവരെ പുറത്താക്കുകയും ചെയ്യുക. (കാരണം അവര്‍ നടത്തുന്ന) മര്‍ദനം കൊലയേക്കാള്‍ നിഷ്ഠൂരമാകുന്നു. മസ്ജിദുല്‍ ഹറാമിന്നടുത്തുവെച്ച് നിങ്ങള്‍ അവരോട് യുദ്ധം ചെയ്യരുത്. അവര്‍ നിങ്ങളോട് അവിടെവെച്ച് യുദ്ധം ചെയ്യുന്നതുവരെ. ഇനി അവര്‍ നിങ്ങളോട് (അവിടെവെച്ച്) യുദ്ധത്തിലേര്‍പ്പെടുകയാണെങ്കില്‍ അവരെ കൊന്നുകളയുക. അപ്രകാരമാണ് സത്യനിഷേധിക്കുള്ള പ്രതിഫലം. ഇനി അവര്‍ (പശ്ചാത്തപിച്ച് എതിര്‍പ്പില്‍നിന്ന്) വിരമിക്കുകയാണെങ്കിലോ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണല്ലാഹു. മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നതുവരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല.
പിന്നീട് താമസിയാതെ തന്നെ യുദ്ധത്തിന് പ്രേരണയും മാര്‍ഗനിര്‍ദേശങ്ങളുമടങ്ങുന്ന സൂക്തങ്ങളുമവതരിച്ചു. "ആകയാല്‍ സത്യനിഷേധികളുമായി നിങ്ങള്‍ ഏറ്റുമുട്ടിയാല്‍ (നിങ്ങള്‍) പിരടികളില്‍ വെട്ടുക. അങ്ങനെ അവരെ നിങ്ങള്‍ അമര്‍ച്ചചെയ്തുകഴിഞ്ഞാല്‍ നിങ്ങള്‍ അവരെ ശക്തിയായി ബന്ധിപ്പിക്കുക. എന്നിട്ട് അതിനുശേഷം (അവരോട്) ദാക്ഷിണ്യം കാണിക്കുകയോ അല്ലെങ്കില്‍ മോചനമൂല്യം വാങ്ങി വിട്ടേക്കുകയോ ചെയ്യുക. യുദ്ധം അതിന്റെ ഭാരങ്ങള്‍ ഇറക്കിവെക്കുന്നതുവരെയത്രെ അത്. അതാണ് (യുദ്ധത്തിന്റെ) മുറ. അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അവരുടെ നേരെ അവന്‍ ശിക്ഷാനടപടി സ്വീകരിക്കുമായിരുന്നു. പക്ഷെ, നിങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പരീക്ഷിക്കേണ്ടതിനായിട്ടാകുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ കൊല്ലപ്പെട്ടവരാകട്ടെ അല്ലാഹു അവരുടെ കര്‍മങ്ങള്‍ പാഴാക്കുകയേ ഇല്ല. അവന്‍ അവരെ ലക്ഷ്യത്തിലേക്ക് നയിക്കുകയും അവരുടെ അവസ്ഥ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്നതാണ്. സ്വര്‍ഗത്തില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവര്‍ക്ക് അതിനെ അവന്‍ മുമ്പേ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ട്.
സാഹചര്യം തികച്ചും ഒരു യുദ്ധം ആവശ്യപ്പെടുന്നതായിരുന്നു. കാര്യങ്ങള്‍ സസൂക്ഷ്മം പരിശോധിക്കുകയും സൈന്യസജ്ജീകരണത്തിന് അനുയോജ്യമായ സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്യുന്ന സൈന്യാധിപന്‍ നിലവിലുള്ളപ്പോള്‍ അത്യുന്നതനായ നാഥന്‍ അതിന് അനുയോജ്യമായ നിലപാട് സ്വീകരിക്കുന്നു. ധര്‍മത്തിനും അധര്‍മത്തിനുമിടയില്‍ രക്തപങ്കിലമായ ഒരു സംഘട്ടനത്തിനുള്ള സാഹചര്യം സംജാതമായിരിക്കുന്നു. അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല സംഭവം ബഹുദൈവാരാധകരുടെ ധാര്‍ഷ്ഠ്യത്തിനേറ്റ ശക്തമായ പ്രഹരമായിരുന്നു. അതവര്‍ക്ക് തീക്കനലില്‍ ഇരിക്കുന്ന അവസ്ഥയുണ്ടാക്കുകയും ചെയ്തു.യുദ്ധസംബന്ധിയായി അവതരിച്ച സൂക്തങ്ങള്‍ രക്തരൂക്ഷിതമായ ഒരു സംഘട്ടനത്തിന്റെ സാധ്യത വിളിച്ചറിയിക്കുന്നതായിരുന്നു. യുദ്ധത്തെ സംബന്ധിച്ച നിയമനിര്‍ദേശങ്ങള്‍ അന്തിമവിജയം മുസ്ലിംകള്‍ക്ക് ലഭിക്കുമെന്ന സൂചനയും നല്കുന്നുണ്ട്. പക്ഷെ, അത് പരസ്യമാക്കാതിരുന്നത് ഓരോരുത്തര്‍ക്കും അവരുടേതായ ഭാഗം നന്നായി പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കാന്‍വേണ്ടിയായിരുന്നു.

ചെറിയ സൈനിക നടപടികളും സംഘട്ടനങ്ങളും

1. സൈഫുല്‍ ബഹ്ര്‍: ഹിജ്റാബ്ദം ഒന്ന് റമദാനില്‍ ഹംസബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ മുപ്പത് മുഹാജിറുകളെ ശാമില്‍നിന്ന് മടങ്ങുന്ന ഒരു വാണിജ്യസംഘത്തെ തടയുവാനായി നബി(സ) നിയോഗിച്ചു. ചെങ്കടലിന്റെ ഭാഗത്ത് യന്‍ബുഇന്റേയും മര്‍വയുടേയും ഇടയിലുള്ള അല്‍ ഈസ്വിന്റെ ഭാഗത്ത് എത്തിയപ്പോള്‍ അബൂജഹലിന്റെ നേതൃത്വത്തിലുള്ള മുന്നൂറുപേരുമായി ഇവര്‍ കണ്ടുമുട്ടി. ഇരുവിഭാഗവും യുദ്ധത്തിനായി അണിനിരന്നപ്പോള്‍ ഇരുവിഭാഗവുമായി സഖ്യത്തിലുണ്ടായിരുന്ന ജുഹ് ന ഗോത്രക്കാരന്‍ മജ്ദീബിന്‍ അംറ് ഇടപെട്ട് യുദ്ധം ഒഴിവാക്കി. ഇതാണ് നബി(സ) കെട്ടിക്കൊടുത്ത ആദ്യത്തെ ധ്വജം. ഇതിന്റെ നിറം വെള്ളയായിരുന്നു. ധ്വജവാഹകന്‍ അബൂ മര്‍ഥദ് കെന്നാസ് ബിന്‍ ഹുസ്വയ്ന്‍ അല്‍ഗനവീയായിരുന്നു.
2. റാബിഗ് നിയോഗം: ഹിജ്റ ഒന്നാംവര്‍ഷം ശവ്വാല്‍ മാസം ഉബയ്ദബ്നു അല്‍ഹാരിഥിന്റെ നേതൃത്വത്തില്‍ അറുപത് കുതിരപ്പടയാളികളായ മുഹാജിറുകളെ റസൂല്‍ (സ) നിയോഗിച്ചു. ഇവര്‍ റാബിഗ് താഴ്വരയില്‍ വെച്ച് ഇരുനൂറുപേരടങ്ങുന്ന അബൂസുഫ് യാന്‍റെ കച്ചവടസംഘവുമായി ഏറ്റുമുട്ടി. പരസ്പരം അമ്പെയ്ത്തു നടത്തിയെങ്കിലും ഒരു യുദ്ധം നടന്നില്ല. ഈ സംഭവത്തിലും മക്കാ സൈന്യത്തില്‍നിന്ന് മിഖ്ദാദ് ബിന്‍ അംറ് അല്‍ബഹ്റാനിയും ഉത്ബത്ബിന്‍ഗസുവാന്‍അല്‍മാസിനിയും മുസ്ലിം പക്ഷംചേര്‍ന്നു നേരത്തെ മുസ്ലിംകളായി മാറിയിരുന്ന ഇവര്‍ മദീനയില്‍ എത്താന്‍ ശത്രുക്കളുടെ കൂടെ പുറപ്പെട്ടതായിരുന്നു. പതാകയുടെ നിറം വെള്ളയും വാഹകന്‍ മിസ്തഹ് ബിന്‍ ഉസാസ യുമായിരുന്നു.
3. ഖര്‍റാസ് നിയോഗം:ഹിജ്റ ഒന്നാംവര്‍ഷം ദുല്‍ഖഅദയില്‍ -സഅദ്ബിന്‍ അബീവഖാസിന്റെ നേതൃത്വത്തില്‍ ഇരുപത് പേരെ നിയോഗിച്ചു. ഇവരോട് ഖര്‍റാസിനപ്പുറം പോകരുതെന്ന് നിര്‍ദേശിച്ചിരുന്നു. ഇവര്‍ പകലുകളില്‍ വിശ്രമിച്ചും രാത്രി യാത്ര ചെയ്തും കാല്‍നടയായി അവിടെയെത്തിയപ്പോഴേക്കും കച്ചവടസംഘം തലേന്നാള്‍ത്തന്നെ അവിടം കടന്നുപോയിരുന്നു. ധ്വജവാഹകന്‍ മിഖ്ദാദബിന്‍ അംറു ആയിരുന്നു. പതാക വെള്ളയും.
4. അബ്വാഅ് അല്ലെങ്കില്‍ വദ്ദാന്‍- ഹിജ്റാബ്ദം 2ന് സ്വഫര്‍ മാസം സഅദ്ബിന്‍ ഉബാദ ചുമതലയേല്പിച്ച് നബി(സ) തന്നെ മുഹാജിറുകളില്‍ നിന്ന് എഴുപതുപേരെയും കൊണ്ട് ക്വുറൈശികളുടെ വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. വദ്ദാനില്‍ എത്തിയെങ്കിലും യുദ്ധമൊന്നുമുണ്ടായില്ല. ഈ യാത്രയില്‍ ളംറ ഗോത്രത്തിന്റെ നേതാവ് അംറുബ്നു മഖ്ശിയുമായി സഖ്യമുണ്ടാക്കി. ഇങ്ങനെയായിരുന്നു കരാര്‍. "ഇത് അല്ലാഹുവിന്റെ ദൂതന്‍ മുഹമ്മദില്‍ നിന്ന് ളംറഗോത്രക്കാര്‍ക്കുള്ള ലിഖിതമാണ്. സമ്പത്തിന്റെയും ശരീരത്തിന്റെയും കാര്യത്തില്‍ അവര്‍ നിര്‍ഭയരായിരിക്കും. അല്ലാഹുവിന്റെ മതവുമായി യുദ്ധത്തിലേര്‍പ്പെടാത്ത കാലമത്രയും അവരോട് യുദ്ധം ചെയ്യുന്നവര്‍ക്കെതിരില്‍ അവര്‍ക്ക് സഹായം ലഭിക്കുന്നതാണ്. മറിച്ച് സഹായം ആവശ്യപ്പെടുമ്പോള്‍ അവരും സഹായിക്കേണ്ടതാണ്. ഇതാണ് നബി(സ) നേതൃത്വം കൊടുത്ത ആദ്യയുദ്ധം. പതിനഞ്ച് ദിവസം ഇതിനുവേണ്ടി ഉപയോഗിച്ചു. വെളുത്ത പതാക വഹിച്ചിരുന്നത് ഹംസബിന്‍ അബ്ദുല്‍ മുത്തലിബായിരുന്നു.5. ബുവാത്വ് സംഘട്ടനം: ഹി. രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ ഉമയ്യത്തുബിന്‍ ക്വലഫിന്റെ നേതൃത്വത്തിലുള്ള രണ്ടായിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും നൂറ് ക്വുറൈശികളുമടങ്ങുന്ന വാണിജ്യസംഘത്തെ തടയുവാന്‍ റസൂല്‍(സ) തന്റെ ഇരുനൂറ് സ്വഹാബികളുമായി പുറപ്പെട്ടു. റള്വാ പര്‍വതത്തിനുസമീപം എത്തിയെങ്കിലും ഏറ്റുമുട്ടലുകളൊന്നും ഉണ്ടായില്ല. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചിരുന്നത് സഅദ്ബിന്‍ മുആദ് ആയിരുന്നു. വെള്ള പതാക വഹിച്ചിരുന്നത് സഅദ്ബിന്‍ അബീവഖാസും.6. സഫ്വാന്‍ സംഘട്ടനം: ഹി. രണ്ടാംവര്‍ഷം റബീഉല്‍ അവ്വലില്‍ ഫിഹ് ര്‍ ഗോത്രക്കാരന്‍ കുര്‍സ്ബിന്‍ ജാബിര്‍ ഏതാനും ആളുകളോടുകൂടി മദീനയിലെ മേച്ചില്‍ സ്ഥലം അക്രമിച്ചു. ആടുകളെയും ഒട്ടകങ്ങളെയും തട്ടിയെടുത്തു. ഇതോടെ റസൂല്‍(സ) അവനെ തുരത്താന്‍വേണ്ടി എഴുപതു സ്വഹാബികളോടുകൂടി പുറപ്പെട്ടു. ബദ്റിന്റെ ഭാഗത്ത് സ്വഫ്വാന്‍ എന്നയിടംവരെ എത്തിയെങ്കിലും കുര്‍സിനേയോ അനുയായികളെയോ കണ്ടില്ല. ഏറ്റുമുട്ടലുകളൊന്നുമില്ലാതെ തിരിച്ചുപോന്നു. ഇതിനെ ഒന്നാം ബദ്ര്‍ യുദ്ധം എന്ന് വിളിക്കുന്നു. മദീനയില്‍ നബി(സ)യെ പ്രതിനിധീകരിച്ചത് സൈദ്ബിന്‍ ഹാരിഥയും വെളുത്ത പതാക വഹിച്ചിരുന്നത് അലിയുബ്നു അബീത്വാലിബുമായിരുന്നു.7. ദുല്‍ഉശൈറ സംഘട്ടനം: ഹിജ്റ 2ാം വര്‍ഷം ജുമാദല്‍ ഊലായിലോ ജുമാദല്‍ ആഖിറ- നൂറ്റമ്പതോ ഇരുന്നൂറോ മുഹാജിറുകളും മുപ്പത് ഒട്ടകങ്ങളുമുള്ള ഒരു സംഘത്തോടുകൂടി ശാമിലേക്ക് പുറപ്പെട്ട ക്വുറൈശി വാണിജ്യസംഘത്തെ തടയാനായി പുറപ്പെട്ടു. ക്വുറൈശികളുടെ വമ്പിച്ച സ്വത്തുമായി വാണിജ്യസംഘം പുറപ്പെട്ടവിവരം നബി(സ)ക്ക് മക്കയില്‍നിന്ന് ലഭിച്ചിരുന്നു. പക്ഷെ, ദുല്‍ഉശൈറയില്‍ എത്തിയപ്പോഴേക്കും സംഘം അവിടംവിട്ടിരുന്നു. ശാമില്‍നിന്ന് മടങ്ങുമ്പോഴും ഇവരെ അന്വേഷിച്ച് പുറപ്പെട്ടു. ഇത് പിന്നീട് ബദ്ര്‍ യുദ്ധത്തിന് കാരണമാവുകയുണ്ടായി. ഈ യാത്രയില്‍ മുദ്ലിജ് ഗോത്രക്കാരോടും അവരുടെ സഖ്യകക്ഷിയായ ളംറ ഗോത്രക്കാരോടും അനാക്രമണ സന്ധിയിലേര്‍പ്പെടുകയുണ്ടായി. അബൂസലമയായിരുന്നും മദീനയിലെ പ്രതിനിധി, ഹംസ(റ)യായിരുന്നു വെള്ളപ്പതാക വഹിച്ചിരുന്നത്.8. നഖ്ല നിയോഗം: ഹി: രണ്ടാം വര്‍ഷം റജബില്‍ നബി (സ) അബ്ദുല്ലാഹിബ്നു ജഹ്ശിന്റെ നേതൃത്വത്തില്‍ പന്ത്രണ്ട് മുഹാജിറുകളോടുകൂടി നഖ്ലയിലേക്ക് നിയോഗിച്ചു. ഈരണ്ടുപേര്‍ക്ക് ഓരോ ഒട്ടകംവീതമുണ്ടായിരുന്നു. അവരുടെ കൈയില്‍ ഒരു ലിഖിതം കൊടുത്ത് റസൂല്‍(സ) പറഞ്ഞു: രണ്ടുദിവസത്തെ യാത്ര കഴിഞ്ഞേ ഇതു തുറന്നുനോക്കാവൂ. രണ്ടുദിവസത്തിനുശേഷം തുറന്നുവായിച്ചപ്പോള്‍ അതില്‍ ഈ എഴുത്ത് വായിച്ച് മക്കക്കും ത്വഇഫിനുമിടക്കുള്ള നഖ്ലവരെ പോയി ക്വുറൈശികളുടെ വാണിജ്യസംഘത്തെ നിരീക്ഷിച്ച് വിവരമറിയിക്കുക എന്നായിരുന്നു. എഴുത്തിലെ വിവരം സഹയാത്രികരെ അറിയിച്ചു എല്ലാവരും ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. നഖ്ലയിലെത്തിയപ്പോള്‍ ക്വുറൈശി വ്യാപാരസംഘം ചരക്കുകളുമായി നീങ്ങുന്നത് കണ്ടു. അതില്‍ അംറ്, ഉഥ്മാന്‍, നൌഫല്‍, ഹംകം തുടങ്ങിയവരെല്ലാമുണ്ട്. യുദ്ധം നിഷിദ്ധമായ റജബ് മാസത്തിന്റെ അവസാനദിവസമായിരുന്ന അന്ന് മുസ്ലിംകള്‍ അവരെ അക്രമിക്കാന്‍ തീരുമാനിച്ചു. അല്ലാത്തപക്ഷം അവര്‍ കടന്നുകളയുമെന്ന് അവര്‍ മനസ്സിലാക്കി. അംറിനെ വധിക്കുകയും ഉഥ്മാനേയും ഹകമിനേയും ബന്ദികളാക്കുകയും ചെയ്തു. നൌഫല്‍ ഓടിരക്ഷപ്പെട്ടു. ഒട്ടകങ്ങളെ മദീനയിലേക്ക് തെളിച്ചുകൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമില്‍ ആദ്യത്തെ യുദ്ധാര്‍ജ്ജിതസ്വത്തും വധവും ബന്ദികളുമെല്ലാം ഇതായിരുന്നു തന്റെ കല്പനയില്ലാതെ നിഷിദ്ധ മാസത്തില്‍ യുദ്ധം ചെയ്തതിന് റസൂല്‍(സ) വിയോജിപ്പ് പ്രകടിപ്പിച്ചു. ബഹുദൈവാരാധകര്‍ ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ മുസ്ലിംകള്‍ക്കെതിരില്‍ കിട്ടിയ സുവര്‍ണാവസരമെന്ന നിലയ്ക്ക് പ്രചരണങ്ങള്‍ നടത്തുകയും ചെയ്തു. അവസാനം തീരുമാനവുമായി ക്വുര്‍ആന്‍ സൂക്തമവതരിച്ചു.
"വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുകയും മസ്ജിദുല്‍ ഹറാമില്‍നിന്ന് (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെനിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൌരവമുള്ളതാകുന്നു. കുഴപ്പം കൊലയേക്കാള്‍ ഗുരുതരമാകുന്നു
അബ്ദുല്ലാഹിബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ നടന്ന നഖ്ല പടനീക്കം കഴിഞ്ഞതോടെ, ബഹുദൈവാരാധകര്‍ കനത്ത ഭയത്തിനടിമപ്പെട്ടു. സംഭവിക്കാനിരിക്കുന്ന യഥാര്‍ഥ അപകടം അവരുടെ മനസ്സില്‍ തെളിഞ്ഞു. മദീന തികഞ്ഞ ജാഗ്രതയിലും ഉണര്‍വിലും തങ്ങളുടെ ഓരോ ചലനങ്ങളും നീക്കങ്ങളും സൂക്ഷ്മമായ നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ടെന്നും അവര്‍ മനസ്സിലാക്കി. മുന്നൂറ് നാഴികയോളം അകലത്തില്‍ മുസ്ലിംകള്‍ക്ക് സ്വൈര്യമായി കടന്നുവരാനും യുദ്ധം നയിക്കാനും തങ്ങളുടെ ആളും അര്‍ഥവും പിടിച്ചടക്കാനും സുരക്ഷിതരായി തിരിച്ചുപോകാനും കഴിയുന്ന അവസ്ഥ സംജാതമായിരിക്കുന്നതും തങ്ങളുടെ ശാമിലേക്കുള്ള വാണിജ്യയാത്ര സ്ഥിരമായി ഒരു അപകടസന്ധിയെ നേരിടുകയാണെന്നും അവര്‍ മനസ്സിലാക്കി. എന്നാല്‍, തങ്ങളുടെ ധിക്കാര-ധാര്‍ഷ്ട്യ മനഃസ്ഥിതിയില്‍നിന്ന് പിന്‍വാങ്ങി നന്മയുടെ വഴിയിലേക്ക് വരുന്നതിന് പകരം (ജുഹൈന, ളംറ ഗോത്രങ്ങള്‍ ചെയ്തതുപോലെ) കടുത്ത പകയും വിദ്വേഷവും പൂര്‍വോപരി വര്‍ധിപ്പിക്കുകയാണവര്‍ ചെയ്തത്

യുദ്ധാനുമതി​

ക്വുറൈശികളുടെ ധിക്കാരപരമായ നിലപാടില്‍നിന്ന് അവര്‍ വിരമിക്കാന്‍ തയ്യാറില്ലാതിരിക്കുകയും മുസ്ലിംകളുടെ നട്ടെല്ലൊടിക്കുന്ന അപകടകരമായ സാഹചര്യം നിലനില്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ വിശ്വാസികള്‍ക്ക് അല്ലാഹു പ്രത്യാക്രമണത്തിനുള്ള അനുമതി നല്കി."യുദ്ധത്തിനിരയാകുന്നവര്‍ക്ക് അവര്‍ മര്‍ദിതരായതിനാല്‍ (തിരിച്ചടിക്കാന്‍) അനുവാദം നല്കപ്പെട്ടിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു അവരെ സഹായിക്കാന്‍ കഴിവുള്ളവന്‍ തന്നെയാകുന്നു.'' (22:39).
യുദ്ധാനുമതി അതിന്റെ പ്രാരംഭദശയില്‍ ക്വുറൈശികള്‍ക്കെതിരെ മാത്രമായിരുന്നു. പക്ഷെ, സ്ഥിതിഗതികള്‍ മാറിവന്നതോടെ യുദ്ധത്തിനുള്ള കല്പന നിര്‍ബന്ധമാവുകയും ക്വുറൈശികളില്‍നിന്ന് ഇതരരിലേക്ക് കൂടി നീങ്ങുകയും ചെയ്തു.
1. ക്വുറൈശികളായ ബഹുദൈവാരാധകരോട്, മുസ്ലിംകളോട് യുദ്ധംചെയ്യുന്നവരെന്ന നിലയ്ക്ക് യുദ്ധം ചെയ്യുകയും അവരുടെ സമ്പത്ത് പിടിച്ചെടുക്കുകയും ചെയ്യുക. കാരണം ഇവരാണ് ഒന്നാമതായി ശത്രുത ആരംഭിച്ചത്. മറ്റുള്ള ബഹുദൈവാരാധകരോട് ഈ നിലപാട് പാടില്ല.2. ക്വുറൈശികളോട് ഐക്യപ്പെട്ടുകൊണ്ട് മുസ്ലിംകള്‍ക്കെതിരെ അക്രമത്തിന് മുതിരുന്ന മറ്റു ബഹുദൈവാരാധകര്‍ക്കെതിരെയുള്ള പോരാട്ടം.3. മുസ്ലിംകളോടുള്ള കരാര്‍ ലംഘിച്ച ജൂതന്മാരോടുള്ള യുദ്ധം.4. മുസ്ലിംകളോട് ശത്രുത കാണിക്കുന്ന വേദക്കാരില്‍ പെട്ട ക്രൈസ്തവരോടുള്ള യുദ്ധം. അല്ലാത്തപക്ഷം അവര്‍ ജിസ് യ നല്കി കീഴടങ്ങുക.5. ബഹുദൈവാരാധകരില്‍നിന്നോ ജൂതന്മാരില്‍നിന്നോ ക്രൈസ്തവരില്‍നിന്നോ മറ്റോ ഇസ്ലാം സ്വീകരിച്ചവരുടെ സംരക്ഷണാര്‍ഥമുള്ള യുദ്ധം അവരുടെ സമ്പത്തും ശരീരവും ഇസ്ലാമിക നിയമമനുസരിച്ചല്ലാതെ തൊട്ടുകൂടാത്തതാണ്.
യുദ്ധാനുമതി ലഭിച്ചതോടെ പ്രവാചകന്‍ മക്കയില്‍നിന്ന് സിറിയയിലേക്കുള്ള ക്വുറൈശികളുടെ പ്രധാനവ്യാപാരമാര്‍ഗത്തില്‍ തന്റെ ആധിപത്യം ഉറപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്നായി രണ്ട് മാര്‍ഗമാണ് അവിടുന്ന് തെരഞ്ഞെടുത്തത്.ഈ മാര്‍ഗത്തില്‍ താമസിക്കുന്ന ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കുകയോ അവരെ അക്രമിക്കാതിരിക്കുകയോ ചെയ്യുക. സൈനിക നടപടി തുടങ്ങുന്നതിന് മുമ്പുതന്നെ മദീനയില്‍നിന്ന് ഏകദേശം നൂറ്റിഇരുപത് കിലോമീറ്റര്‍ അകലെ താമസിക്കുന്ന ജുഹൈന ഗോത്രവുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ സൈനിക പര്യടനങ്ങള്‍ക്കിടയില്‍ പലരുമായും സഖ്യമുണ്ടാക്കുകയുണ്ടായി
ഈ മാര്‍ഗത്തില്‍ നിരന്തരം സൈന്യത്തെ നിയോഗിക്കുക
ഈ രണ്ട് പദ്ധതികളും നടപ്പിലാക്കാനായി ഏതാനും ചില സൈനിക മുന്നേറ്റങ്ങള്‍ മുസ്ലിംകള്‍ നടത്തുകയുണ്ടായി. ഇവയെല്ലാം സത്യത്തില്‍ ഓരോ അന്വേഷണസംഘങ്ങളായിരുന്നു. നാം നേരത്തെ സൂചിപ്പിച്ചതുപോലെ ഈ മേഖലയെപ്പറ്റി അറിയുകയും അവിടങ്ങളില്‍ ബന്ധം സ്ഥാപിക്കുകയും ചെയ്യുക എന്നതിന് പുറമെ മദീനയില്‍ വസിക്കുന്ന ജൂതരെയും ബഹുദൈവാരാധകരെയും ചുറ്റുഭാഗങ്ങളില്‍ അധിവസിക്കുന്ന ബദവികളെയും മക്കയിലെ ക്വുറൈശികളെയും തങ്ങള്‍ ശക്തരും പ്രബലരുമാണെന്ന് അറിയിക്കുക എന്ന ദൌത്യവുംകൂടിയുണ്ടായിരുന്നു. ഇതുവഴി ക്വുറൈശികള്‍ അവരുടെ പഴയ അബോധാവസ്ഥയില്‍ നിന്ന് ഉണരുകയും മുസ്ലിംകള്‍ക്ക് നേരെ അഴിച്ചുവിട്ടിരുന്ന മര്‍ദനപീഡനങ്ങളില്‍ നിന്ന് പിന്തിരിയുകയും ചെയ്യുന്നതിലൂടെ ഉപദ്വീപില്‍ മുസ്ലിംകള്‍ക്ക് പ്രബോധനപ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്താനുള്ള അവസരം ലഭ്യമാവുകയെന്ന ലക്ഷ്യം കൂടി സാധിതമാക്കുന്നതാണ്.

മക്ക മുശ് രിക്കുകള്‍ വീണ്ടും നബിക്കെതിരെ

സ്വത്തുക്കളെല്ലാം ഉപേക്ഷിച്ചു മത സംരക്ഷണാര്‍ത്ഥം സ്വന്തം നാട് വിട്ടു മറ്റൊരു നാട്ടില്‍ അഭയാര്‍ത്തികളായി എത്തിയ നബി(സ്വ) യെയും അനുയായികളെയും വീണ്ടും ദ്രോഹിക്കാന്‍ മക്കയിലെ മുശ് രിക്കുകള്‍ ശ്രമിച്ചു കൊണ്ടിരുന്നു.മദീനയില്‍ മുസ്ലിംകള്‍ സുരക്ഷിതരായി താമസിക്കുന്നു എന്ന കാര്യം മക്കക്കാരെ അലോസരപ്പെടുത്തി.എങ്ങിനെയെങ്കിലും അവരെ മദീനയില്‍ നിന്നും ഓടിക്കണം എന്ന നിലക്ക് അവര്‍ കുതന്ത്രങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി.ഇതിനു വേണ്ടി മദീനയിലെ ഔസ്-ഖസ്റജ് ഗോത്രങ്ങളുടെയും മറ്റു ബഹുദൈവാരാധകന്മാരുടെയും പൊതുനേതാവായിരുന്ന അബ്ദുല്ലാഹിബിന്‍ ഉബയ്യ്ബ്നു സുലൂലുമായി ബന്ധപ്പെട്ടു. പ്രവാചകന്റെ പലായനം നടന്നിട്ടില്ലായിരുന്നുവെങ്കില്‍ ഇദ്ദേഹത്തെ രാജാവായി വാഴിക്കാനുള്ള പദ്ധതിയിലായിരുന്നു അവര്‍. ക്വുറൈശികള്‍ അബ്ദുല്ലാഹിബ്നു ഉബയ്യുബിന്സുലൂലിന് എഴുതി: "ഞങ്ങളുടെ നാട്ടില്‍നിന്ന് അഭയംതേടിയെത്തിയ മുഹമ്മദിനെ നിങ്ങള്‍ അവിടെനിന്ന് ബഹിഷ്കരിക്കാത്തപക്ഷം ഒരു വന്‍ സൈന്യത്തോടെ നിങ്ങളുമായി ഞങ്ങള്‍ ഏറ്റുമുട്ടുന്നതാണ്. നിങ്ങളുടെ സ്ത്രീകളെ ഞങ്ങള്‍ ബന്ദികളാക്കി പിടിക്കുന്നതുമാണ്.''
നബി(സ്വ)യോട് മനസ്സില്‍ പക വെച്ച് നടക്കുന്ന ഉബയ്യ് ഇബ്നു സുലൂല്‍ ഈ അവസരം മുതലെടുക്കാന്‍ തീരുമാനിച്ചു.അദ്ദേഹവും സഹചാരികളായ ബഹുദൈവാരാധകരും നബി(സ)ക്കെതിരില്‍ യുദ്ധം നടത്താന്‍ ഒരുങ്ങി. വിവരമറിഞ്ഞ പ്രവാചകന്‍ അവരെ സമീപിച്ചു പറഞ്ഞു: ക്വുറൈശികളുടെ ഭീഷണി നിങ്ങളെ അങ്ങേയറ്റം സ്വാധീനിച്ചിരിക്കുന്നു. നിങ്ങളുദ്ദേശിക്കുന്നതിലും വലിയ കുതന്ത്രമാണ് അത്. നിങ്ങള്‍ നിങ്ങളുടെ മക്കളോടും സഹോദരങ്ങളോടുമാണോ യുദ്ധത്തിന്നൊരുങ്ങുന്നത്? ഈ ചോദ്യം കേട്ടതോടെ അവര്‍ പിരിഞ്ഞുപോയി. യുദ്ധോദ്യമത്തില്‍ നിന്ന് തല്ക്കാലം അബ്ദുല്ലാഹിബ്ന്‍ ഉബയ്യ് വിരമിച്ചെങ്കിലും ക്വുറൈശികളുടെ അഭിപ്രായത്തോട് അദ്ദേഹത്തിന് യോജിപ്പായിരുന്നു. ജുതരുടെ പക്ഷത്തുചേര്‍ന്ന് മുസ്ലിംകള്‍ക്കും ബഹുദൈവാരാധകര്‍ക്കുമിടയില്‍ കുഴപ്പമുണ്ടാക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം അദ്ദേഹം ഉപയോഗപ്പെടുത്തി.

പിന്നീടൊരിക്കല്‍ സഅദ്ബിന്‍ മുആദ് ഉംറ നിര്‍വഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു. മക്കയില്‍ ഉമയ്യബ്നു ക്വലഫിന്റെ സഹകരണത്തില്‍ ഉംറ നിര്‍വഹിക്കാനായി കഅബയുടെ സമീപത്തേക്ക് നീങ്ങുമ്പോള്‍ വഴിയില്‍വെച്ച് അബൂജഹലിനെ കണ്ടുമുട്ടി. അബൂജഹല്‍ പ്രഖ്യാപിച്ചു: "നിങ്ങള്‍ മതംമാറി വന്ന ആളുകളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുകയും ഇവിടെ വന്ന് നിര്‍ഭയരായി ഉംറ നിര്‍വഹിക്കുകയും ചെയ്യുന്നു അല്ലേ,' അല്ലാഹുവാണേ, അബുസ്വഫ്വാന്റെ കൂടെയല്ലായിരുന്നു നീ ഉണ്ടായിരുന്നതെങ്കില്‍ സുരക്ഷിതനായി നീ വീട്ടിലേക്ക് മടങ്ങുമായിരുന്നില്ല. ഉടനെ സഅദ് അത്യുച്ചത്തില്‍ മറുപടി പറഞ്ഞു: നീ എന്നെ ഇവിടെ തടഞ്ഞാല്‍ ഇതിലും പ്രധാനപ്പെട്ട നിന്റെ മദീനയാത്ര ഞാനും തടയും.''

ഇതോടെ ഖുറൈശികള്‍ നേരിട്ട് മുസ്ലിംകളെ ആക്രമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചു.അവര്‍ മുസ്ലിംകളോട് പറഞ്ഞു:'നിങ്ങള്‍ ഇവിടെനിന്ന് രക്ഷപ്പെട്ടു മദീനയില്‍ അഭയം തേടിയാലും നിങ്ങളെ ഞങ്ങള്‍ വെറുതെ വിടാന്‍ പോകുന്നില്ല.' ഇത് കേവലമൊരു ഭീഷണിയിലൊതുങ്ങിയില്ല. പ്രത്യുത, പ്രവാചകനും അനുയായികള്‍ക്കുമെതിരെ ക്വുറൈശികള്‍ പലവിധ കുതന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതുകാരണം അവിടുത്തേക്ക് ഉറങ്ങാന്‍ കഴിയാതായി. ഒരു ദിവസം മുഴുവനായി ഉറക്കം ഒഴിച്ച ദിവസം വരെയുണ്ടായി.ഒരു ദിവസം രാത്രി ആഇഷ (റ)ഇങ്ങനെ പറഞ്ഞു: ഒരു നല്ല മനുഷ്യനെ എന്റെ സഹചരന്മാരില്‍ എനിക്ക് കാവല്‍നില്ക്കാന്‍ ലഭിച്ചിരുന്നെങ്കില്‍!.ആഇഷ (റ)പറയുന്നു:ഞങ്ങള്‍ ഇത് സംസാരിക്കുന്നതിന്നിടയില്‍ ആയുധങ്ങള്‍ കിലുങ്ങുന്ന ശബ്ദം കേള്‍ക്കുകയുണ്ടായി. ഉടനെ അതാരാണെന്ന് അന്വേഷിച്ചപ്പോള്‍ സഅദ്ബിന്‍ അബീവഖ്ഖാസ് ആയിരുന്നു. എന്താണ് ഇപ്പോള്‍ വന്നത്? അല്ലാഹുവിന്റെ ദൂതരുടെ കാര്യത്തില്‍ എനിക്ക് ഭയം തോന്നിയപ്പോള്‍ അങ്ങേയ്ക്ക് കാവല്‍ നില്ക്കാന്‍ വേണ്ടി വന്നതാണ്. അദ്ദേഹം പറഞ്ഞു. റസൂല്‍(സ) അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കുകയും ശാന്തമായി ഉറങ്ങുകയും ചെയ്തു. ഈ പാറാവ് അനുസ്യൂതം തുടര്‍ന്നുകൊണ്ടേയിരുന്നു. അവസാനം, അല്ലാഹു: 'ജനങ്ങളില്‍നിന്ന് അല്ലാഹു താങ്കളെ സംരക്ഷിക്കുന്നതാണ്'' (5:67) എന്ന ക്വുര്‍ആന്‍ സൂക്തം അവതരിപ്പിച്ചു. ഉടനെ റസൂല്‍(സ) പ്രഖ്യാപിച്ചു. "ജനങ്ങളേ നിങ്ങള്‍ പിരിഞ്ഞുപോകൂ, അല്ലാഹു എന്നെ സംരക്ഷിക്കുന്നതാണ്.''
ഈ ഭീഷണി റസൂല്‍(സ)യില്‍ മാത്രം പരിമിതമായിരുന്നില്ല, ശിഷ്യന്മാരെല്ലാം രാത്രി കഴിച്ചുകൂട്ടിയിരുന്നത് ആയുധധാരികളായിട്ടായിരുന്നു.

ജൂതരുമായി ഉടമ്പടി

മദീനയില്‍, മുസ്ലിംകള്‍ക്കിടയില്‍ വിശ്വാസപരവും രാഷ്ട്രീയവും നിയമപരവുമായ ഐക്യം സ്ഥാപിച്ചുകൊണ്ട് നവ ഇസ്ലാമിക സമൂഹത്തിന്റെ അടിത്തറ പാകിയതോടെ മുസ്ലിംകളല്ലാത്തവരുമായും ബന്ധം സ്ഥാപിക്കാനാണ് നബി(സ) ചിന്തിച്ചത്. ഇതുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചിരുന്നത് ഈ ഭൂപ്രദേശമാകെ ഒരു ഏകരാഷ്ട്രമാക്കി, സമാധാനവും സൌഭാഗ്യവും ക്ഷേമവും മൊത്തം മാനവികതക്കാകെ ലഭ്യമാക്കുക എന്നതായിരുന്നു. വിഭാഗീയതയും മേല്‍ക്കോയ്മയും കൊടികുത്തിവാണിരുന്ന ഭൂമിയില്‍ വിട്ടുവീഴ്ചയുടേയും വിശാലമനസ്കതയുടെയും പുതിയ ചരിത്രം ഇതുവഴി രചിക്കുകയാണ് അവിടുന്ന് ചെയ്തത്.

മദീനയുടെ സമീപവാസികളായ അമുസ്ലിംകള്‍ ജൂതന്മാരായിരുന്നു. ഇവര്‍ ഇസ്ലാമിനോട് ആന്തരികമായി ശത്രുതപുലര്‍ത്തിയിരുന്നവരായിരുന്നുവെങ്കിലും പ്രത്യക്ഷമായി ഒന്നും പ്രകടിപ്പിച്ചിരുന്നില്ല. അതിനാല്‍ അവരുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഉന്മൂലനത്തിന്റെ മാര്‍ഗത്തിനുപകരം നിരുപാധിക മത സ്വാതന്ത്ര്യവും സാമ്പത്തിക അധികാരവും വകവെച്ചുകൊടുക്കുകയാണ് ഇതിലൂടെ ചെയ്തത്.

ഈ ഉടമ്പടിയിലെ മുഖ്യഖണ്ഡങ്ങള്‍ ഇവയായിരുന്നു
1. ബനൂഔഫിലെ ജൂതര്‍ മുസ്ലിംകളോടൊപ്പം ഒരൊറ്റ സമൂഹമാണ്. മുസ്ലിംകള്‍ക്ക് അവരുടെ മതവും ജൂതര്‍ക്ക് അവരുടെ മതവും ആചരിക്കാവുന്നതാണ്. ബനൂഔഫ് അല്ലാത്ത മറ്റു ജൂതഗോത്രങ്ങള്‍ക്കും ഇത് ബാധകമാണ്.
2. മുസ്ലിംകളുടെ ചെലവ് അവരും ജൂതരുടേത് അവരും വഹിക്കേണ്ടതാണ്.
3. ഈ പത്രിക അംഗീകരിച്ചവര്‍ക്കെതിരില്‍ ആരെങ്കിലും യുദ്ധം ചെയ്താല്‍ അവരെ ഒറ്റക്കെട്ടായി നേരിടേണ്ടതാണ്.
4. പുണ്യത്തില്‍ എല്ലാവരും പരസ്പരം ഗുണകാംക്ഷികളായി വര്‍ത്തിക്കേണ്ടതാണ്. പാപത്തില്‍ സഹകരണമില്ല.
5. തന്റെ സഖ്യത്തിലുള്ളവനെ അക്രമിച്ചു കൂടാത്തതാണ്.
6. മര്‍ദിതന്‍ സഹായത്തിനര്‍ഹനായിരിക്കും.
7. മുസ്ലിംകളുമായി ജൂതര്‍ യുദ്ധത്തില്‍ സഹകരിക്കേണ്ടതാണ്.
8. ഈ പത്രികയുടെ അടിസ്ഥാനത്തില്‍ യഥ്രിബ് വിശുദ്ധവും നിര്‍ഭയവുമായ മേഖലയായിരിക്കും.
9. ഈ പത്രിക അംഗീകരിച്ചവര്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്ന എന്തെങ്കിലും പ്രശ്നങ്ങള്‍ ഉത്ഭവിച്ചാല്‍ അതിന്റെ തീര്‍പ്പ് അല്ലാഹുവിനും അവന്റെ തിരുദൂതനുമായിരിക്കും.
10. ക്വുറൈശികള്‍ക്കോ അവരെ സഹായിക്കുന്നവര്‍ക്കോ അഭയം നല്കാവതല്ല.
11. മദീനയുടെ വിശുദ്ധ പ്രദേശത്തിന്നെതിരില്‍ പുറത്തുനിന്ന് അക്രമണമുണ്ടായാല്‍ ഓരോ വിഭാഗവും അവര്‍ക്കെതിരില്‍ പരസ്പരം സഹായിക്കേണ്ടതാണ്.
12. അക്രമിക്കോ കുറ്റവാളിക്കോ എതിരില്‍ ശിക്ഷാ നടപടിയെടുക്കുന്നതിന് ഈ പത്രിക ഒരു തടസ്സവും നില്ക്കുന്നതല്ല.

ഈ കരാറിന്റെ അടിസ്ഥാനത്തില്‍ മദീനയും പ്രാന്തപ്രദേശങ്ങളും ഒരു ഏകരാഷ്ട്രമായി. അതിന്റെ തലസ്ഥാനം മദീനയും. നേതാവ് (ഇങ്ങനെ പറയാമെങ്കില്‍) ദൈവദൂതനുമായി.

മദീനാ വിളംബരം

മദീനക്കാരായ അന്‍സാറുകളും മക്കയില്‍ നിന്ന് എത്തിയ മുഹാജിറുകളും ആയ സകല വിശ്വാസികള്‍ക്കിടയിലും നബി(സ്വ) ഒരു സന്ധിയുണ്ടാക്കി.ഇസ്ലാമിന് മുമ്പ് ഗോത്ര മഹിമ നില നിര്‍ത്താന്‍ വേണ്ടി നിസ്സാര കാരണങ്ങള്‍ക്ക് വരെ യുദ്ധം ചെയ്തവരെ വിശ്വാസത്തിന്റെ പേരില്‍ ഒറ്റ ശരീരം പോലെയാക്കി മാറ്റുകയാണ് ഇതിലൂടെ ലക്‌ഷ്യം വെച്ചത്.ഇതായിരുന്നു ആ ഉടമ്പടി:

ഇത് പ്രവാചകനായ മുഹമ്മദ്, ക്വുറൈശികളിലും യസ് രിബിലും പെട്ട വിശ്വാസികളോടും മുസ്ലിംകളോട് അനുഗമിക്കുകയും അവരോട് ചേരുകയും അവരോടുകൂടെ പോരാടുകയും ചെയ്ത എല്ലാവരോടും ചെയ്യുന്ന ഉടമ്പടിയാണ്.

1. ഇവര്‍ എല്ലാം ഒറ്റ ജനതയാണ്. മറ്റുള്ളവര്‍ ഇതില്‍ പെടുകയില്ല.

2. ക്വുറൈശികളിലെ മുഹാജിറുകള്‍ ഒന്നിച്ചുചേര്‍ന്ന് അവരിലെ ബന്ധനസ്ഥരെ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്. അന്‍സാറുകളിലെ എല്ലാ ഗോത്രങ്ങളും അവര്‍ നേരത്തെ ഉണ്ടായിരുന്നുതുപോലെ ഒന്നിച്ചുനിന്ന് ഓരോ വിഭാഗവും അവരിലെ ബന്ദികളെ മാന്യമായ മോചനദ്രവ്യം നല്കി മോചിപ്പിക്കേണ്ടതാണ്.

3. സത്യവിശ്വാസികള്‍ക്കിടയില്‍ ആരേയും മര്യാദപൂര്‍വം മോചനദ്രവ്യമോ പ്രായശ്ചിത്തമോ നല്കാതെ ദരിദ്രനായി വിടുന്നതല്ല.

4. വിശ്വാസികളില്‍ പെട്ട ആരെങ്കിലും അക്രമമോ അനീതിയോ പാപമോ ചെയ്യുകയോ, വിശ്വാസികള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയോ ചെയ്താല്‍ അയാള്‍ വിശ്വാസികളിലൊരാളുടെ സന്താനമാണെങ്കില്‍ പോലും വിശ്വാസികളും ദൈവഭക്തരും അയാള്‍ക്കെതിരെ ഒറ്റക്കെട്ടായിരിക്കും.

5. ഒരു അവിശ്വാസിക്ക് പകരമായി ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ വധിക്കാവതല്ല. ഒരു സത്യനിഷേധിയെ ഒരു വിശ്വാസിക്കെതിരില്‍ സഹായിക്കാവതുമല്ല.

6. അല്ലാഹുവിന്റെ ഈ സംരക്ഷണ ഉത്തരവാദിത്തം അഖണ്ഡമാണ്. വിശ്വാസികളിലെ ഏറ്റം നിസ്സാരനായ വ്യക്തിക്കുപോലും ഇതിന്റെ സംരക്ഷണം ലഭ്യമാണ്.

7. വിശ്വാസികള്‍ പരസ്പരം സംരക്ഷണബാധ്യതയുള്ളവരാണ്.

8. ജൂതന്മാരില്‍ ആരെങ്കിലും നമ്മെ അനുഗമിക്കുന്നപക്ഷം നിശ്ചയം അയാള്‍ക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതാണ്. അയാള്‍ അക്രമിക്കപ്പെടുകയോ അയാള്‍ക്കെതിരില്‍ ശത്രുവെ സഹായിക്കുകയോ ചെയ്യില്ല.

9. വിശ്വാസികള്‍ ചെയ്യുന്ന സന്ധി എല്ലാവര്‍ക്കും ബാധകമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിലേര്‍പ്പെടുമ്പോള്‍ പൊതുവായും നീതിനിഷ്ഠമായുമല്ലാതെ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയെ അവഗണിച്ച് സ്വന്തമായി സന്ധിചെയ്യാവതല്ല.

10. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പോരാടിമരിക്കുന്ന ഓരോ വിശ്വാസിക്കുവേണ്ടിയും പ്രതികാരം ചെയ്യാന്‍ മറ്റെല്ലാ വിശ്വാസികളും ബാധ്യസ്ഥരാണ്.

11. ഒരു ബഹുദൈവവിശ്വാസി, ക്വുറൈശിക്കോ അവന്റെ സമ്പത്തിനോ സംരക്ഷണം നല്കുകയോ സത്യവിശ്വാസികളില്‍നിന്ന് ഇത് മറച്ചുവെക്കുകയോ ചെയ്യാവതല്ല.

12. ന്യായമായ കാരണങ്ങളില്ലാതെ ഒരു വിശ്വാസിയെ ആരെങ്കിലും വധിക്കുന്നപക്ഷം അയാള്‍ വധിക്കപ്പെടുന്നവന്റെ ബന്ധുക്കളോടു കടപ്പെട്ടവനായിരിക്കും. ബന്ധുക്കള്‍ സംതൃപ്തരാകുവോളം ഘാതകനെതിരെ നടപടി സ്വീകരിക്കുവാന്‍ എല്ലാ സത്യവിശ്വാസികളും ബാധ്യസ്ഥരത്രെ. ഇതില്‍നിന്ന് ആര്‍ക്കും മാറിനില്ക്കാവതല്ല.

13. ഒരു സത്യവിശ്വാസിക്കും ഒരു കുറ്റവാളിയെ സഹായിക്കുവാനോ അയാള്‍ക്കഭയം നല്കുവാനോ പാടുള്ളതല്ല. അങ്ങനെ വല്ലവനും ചെയ്യുന്നപക്ഷം അവര്‍ക്ക് അന്ത്യനാളില്‍ അല്ലാഹുവിന്റെ ശാപകോപങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. അവരില്‍നിന്ന് പ്രായശ്ചിത്തം സ്വീകരിക്കപ്പെടുന്നതല്ല.

14. നിങ്ങള്‍ ഏതെങ്കിലും കാര്യത്തില്‍ ഭിന്നിക്കുന്ന പക്ഷം അത് അല്ലാഹുവിലേക്കും മുഹമ്മദ്(സ)യിലേക്കും മടക്കേണ്ടതാണ്.

സാഹോദര പ്രഖ്യാപനം

മക്കയില്‍ നിന്ന് ധാരാളം പേര്‍ പലായനം ചെയ്തു മദീനയില്‍ എത്തി.മത സംരക്ഷണത്തിനു വേണ്ടി തങ്ങളുടെ സ്വത്തുക്കള്‍ എല്ലാം ഉപേക്ഷിച്ചാണ് അവര്‍ പലായനം ചെയ്തത്.സ്വത്തുക്കള്‍ ഒന്നും കൊണ്ട് പോകാന്‍ മക്കയിലെ ശത്രുക്കള്‍ സമ്മതിച്ചില്ല എന്നതാണ് സത്യം.മക്കയിലെ വരുമാന മാര്‍ഗം കച്ചവടം ആയിരുന്നു.പലായനം ചെയ്തവരില്‍ പലരും കച്ചവടത്തില്‍ നിപുണരും ആയിരുന്നു.എന്നാല്‍ മദീനയിലെ വരുമാന മാര്‍ഗം കൃഷി ആയിരുന്നു.ഈത്തപ്പന ആയിരുന്നു പ്രധാന കൃഷി.മക്കയില്‍ എത്തുന്ന വിശ്വാസികളെ എല്ലാം അതിഥി ആയി സ്വീകരിക്കുന്നതില്‍ മദീനക്കാരായ അന്‍സാറുകള്‍ മത്സരമായിരുന്നു.അത് കാരണം നറുക്കെടുക്കുക പോലും ഉണ്ടായി.എന്നാല്‍ മക്കയില്‍ നിന്ന് എത്തിയവര്‍ക്ക് കച്ചവടം അറിയാമെങ്കിലും അത് തുടങ്ങാനുള്ള മൂല ധനം ഇല്ലായിരുന്നു.കൃഷിയെ കുറിച്ചുള്ള അറിവും അവര്‍ക്കില്ലായിരുന്നു.
ഈ അവസരത്തില്‍ ആണ് ചരിത്രമായിത്തീര്‍ന്ന മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയിലെ സഹോദര പ്രഖ്യാപനം. ഉണ്ടാകുന്നത്.റസൂല്‍(സ) അനസ്ബിന്‍ മാലികിന്റെ വീട്ടില്‍വെച്ച് മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കുമിടയില്‍ സാഹോദര്യം പ്രഖ്യാപിച്ചു. തൊണ്ണൂറ് പേരുണ്ടായിരുന്ന ഇവരില്‍ പകുതി മുഹാജിറുകളും പകുതി അന്‍സ്വാറുകളുമായിരുന്നു. എല്ലാ കാര്യങ്ങളും തുല്യമായി പങ്കിടുക എന്ന വ്യവസ്ഥയിലായിരുന്നു സൌഹൃദം. ഇതിന്റെ അടിസ്ഥാനത്തില്‍ അവര്‍ രക്തബന്ധമില്ലാതെ അനന്തിരസ്വത്തുവരെ ഓഹരിവെച്ചു. പിന്നീട് ബദ്റ് യുദ്ധത്തോടനുബന്ധിച്ച്, "രക്തബന്ധമുള്ളവര്‍ അല്ലാഹുവിന്റെ രേഖയില്‍ അന്യോന്യം കൂടുതല്‍ ബന്ധപ്പെട്ടവരാകുന്നു.'' (8:75) എന്ന ക്വുര്‍ആന്‍ സൂക്തമവതരിക്കുവോളം ഇതു തുടര്‍ന്നു. ഇതോടനുബന്ധിച്ച് അനന്തിരാവകാശം നിര്‍ത്തലാക്കുകയും മൈത്രീബന്ധം തുടരുകയും ചെയ്തു.
ഗോത്രത്തിന്റെ പേരില്‍ മല്ലടിച്ചിരുന്ന ഒരു സമൂഹത്തെ മറ്റൊരു നാട്ടുകാരുമായി ,മറ്റു ഗോത്രക്കാരുമായി,തന്നെക്കാള്‍ സമ്പത്തില്‍ താഴ്ന്നവരുമായി,ഗോത്ര മഹിമയില്‍ താഴ്ന്നവരുമായി സാഹോദര്യം സ്ഥാപിക്കുന്നതിലൂടെ ഉത്തമ സന്ദേശമാണ് നബി(സ്വ)സമൂഹത്തിനു നല്‍കിയത്.ഇതോടെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തന്റെ സ്വത്തിന്റെ പകുതി തന്‍റെ മുഹാജിറായ സഹോദരന് നല്‍കാന്‍ അന്‍സാറുകള്‍ തയ്യാറായി.തന്‍റെ സ്വത്തുക്കളില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാമെന്നും തന്‍റെ ഭാര്യമാരില്‍ ഇഷ്ടപ്പെടുന്നവരെ വിവാഹം ചെയ്യാമെന്നും അവര്‍ തന്‍റെ മുഹാജിര്‍ സഹോദരനോട് പറഞ്ഞു.ചില സംഭവങ്ങള്‍ നോക്കാം.
അബ്ദു റഹ്മാന്‍ ഇബ്നു ഔഫ്‌ കച്ചവടത്തില്‍ നിപുണന്‍ ആയിരുന്നു.അദ്ദേഹത്തെ സഅദ് ഇബ്ന്‍ അബീ റബീഅയുമായാണ്‌ സാഹോദര്യം ഉണ്ടാക്കിയത്.സഅദ് ഇബ്ന്‍ അബീ റബീഅ അബ്ദു റഹ് മാനോട് പറഞ്ഞു:"ഞാന്‍ അന്‍സ്വാറുകളിലെ സമ്പന്നനാണ്. എന്റെ പകുതി സ്വത്ത് നീയെടുക്കുക, എനിക്ക് രണ്ടു ഭാര്യമാരുണ്ട്. നീ ഇഷ്ടപ്പെടുന്നവളെ പറഞ്ഞാല്‍ അവളെ വിവാഹമുക്തയാക്കി ദീക്ഷാകാലം(ഇദ്ധ) കഴിഞ്ഞ് നിനക്ക് അവളെ വിവാഹം കഴിക്കാം.'' അബ്ദുര്‍റഹ്മാന്‍ പറഞ്ഞു: 'താങ്കളുടെ സ്വത്തിലും ഭാര്യമാരിലും അല്ലാഹു താങ്കള്‍ക്ക് അനുഗ്രഹം ചൊരിയട്ടെ. എവിടെയാണ് നിങ്ങളുടെ ചന്ത?' സഅദ് ഖൈനുഖാഅ് അങ്ങാടി അദ്ദേഹത്തിന് കാണിച്ചുകൊടുത്തു.അബ്ദു റഹ്മാന്‍ അവിടെ പാല്‍ക്കട്ടിയും വെണ്ണയുമായി കച്ചവടം തുടങ്ങി.കച്ചവടം മെച്ചപ്പെട്ടു.ഒരു ദിവസം മഞ്ഞയണിഞ്ഞു വരുന്നതുകണ്ട് നബി(സ) അദ്ദേഹത്തോട് ചോദിച്ചു:നീ വിവാഹം ചെയ്തോ?അദ്ദേഹം പറഞ്ഞു:അതെ.നബി(സ്വ):എത്ര മഹ്ര്‍ കൊടുത്തു?അദ്ദേഹം പറഞ്ഞു:'അഞ്ച് ദിര്‍ഹം വിലയുള്ള സ്വര്‍ണം'അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഒരു ആടിനെ അറുത്തെങ്കിലും വിവാഹ സദ്യ നല്‍കുക.
ഈ അഭയാര്‍ഥികളുടെ കാര്യത്തിലുള്ള അതീവതാല്പര്യം കാരണം അന്‍സ്വാറുകള്‍, മുഹാജിറുകളേയുംകൊണ്ട് തിരുസന്നിധിയില്‍ ചെന്ന് പറഞ്ഞു. ഈത്തപ്പനത്തോട്ടം ഞങ്ങള്‍ക്കും ഞങ്ങളുടെ ഈ സഹോദരങ്ങള്‍ക്കുമിടയില്‍ അങ്ങ് വിഭജിക്കണം. അവിടുന്ന് പറഞ്ഞു: അതുവേണ്ട(കൃഷി അറിയാത്തവരെ അത് എല്പിക്കുന്നതിലെ അനൌചിത്യം കാരണം) . അപ്പോള്‍ അവര്‍ പറയുന്നു! 'എന്നാല്‍ നിങ്ങള്‍ ഞങ്ങളെ ജോലിയില്‍ സഹായിക്കുക, ഈത്തപ്പഴം നമുക്ക് തുല്യമായി പങ്കുവെക്കാം.' അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു.'' അങ്ങിനെ മുഹാജിറുകള്‍ അവരോട് കൂടെ പണിയില്‍ സഹായിക്കാന്‍ തുടങ്ങി.
സല്‍മാന്‍ (റ) ന്‍റെയും അബു ദര്‍ദാഇന്റെയും ((റ) ഇടയില്‍ ആണ് സാഹോദര്യം ഉണ്ടാക്കിയത്.വീട്ടില്‍ ചെന്നപ്പോള്‍ അബു ദര്‍ദാഇന്റെ ഭാര്യയെ വല്ലാതെ നിരാശയായിട്ടാണ് കണ്ടത്.സല്‍മാന്‍ (റ)കാര്യമന്വേഷിച്ചപ്പോള്‍ അവള്‍ പറഞ്ഞു:തന്‍റെ ഭര്‍ത്താവിനു തന്‍റെ കാര്യത്തില്‍ യാതൊരു ചിന്തയും ഇല്ല. ആരാധന മാത്രമായി കൂടുകയാണ്.അങ്ങിനെ അബൂ ദര്‍ദാ ഭക്ഷണം തയ്യാറാക്കി സല്‍മാനോട് പറഞ്ഞു:നീ ഭക്ഷണം കഴിക്കുക,ഞാന്‍ നോമ്പുകാരനാണ് .സല്‍മാന്‍ (റ)പറഞ്ഞു:നീ കഴിക്കാതെ ഞാന്‍ കഴിക്കില്ല.അന്ന് രാത്രിയായപ്പോള്‍ അബൂ ദര്‍ദാ നിസ്കാരിക്കാന്‍ നിന്നപ്പോള്‍ സല്‍മാന്‍(റ)പറഞ്ഞു:നീ ഉറങ്ങുക.അപ്പോള്‍ അദ്ദേഹം ഉറങ്ങി.അല്പം ഉറങ്ങി വീണ്ടും എഴുനേല്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ സല്‍മാന്‍ അത് തടഞ്ഞു വീണ്ടും ഉറങ്ങാന്‍ പറഞ്ഞു.അങ്ങിനെ രാത്രിയുടെ അവസാനമായപ്പോള്‍ രണ്ടു പേരും കൂടെ എഴുന്നേറ്റു നിസ്കരിച്ചു,ശേഷം സല്‍മാന്‍ അബു ദര്‍ദാഇ നോട് പറഞ്ഞു:നിന്റെ രക്ഷിതാവിനോട്‌ നിനക്ക് കടമയുണ്ട്,നിന്റെ ശരീരത്തോട് നിനക്ക് കടമയുണ്ട്,നിന്റെ ഭാര്യയോടു നിനക്ക് കടമയുണ്ട്.ഓരോരുത്തരുടെ കടമാകളെയും നീ വീട്ടേണ്ടതുണ്ട് .നബി(സ്വ)യുടെ അടുത്തെത്തിയപ്പോള്‍ അബൂ ദര്‍ദാ ഇത് നബിയോട് പറഞ്ഞു:അപ്പോള്‍ നബി(സ്വ) പറഞ്ഞു:സല്‍മാന്‍ പറഞ്ഞത് സത്യമാണ്.

ബാങ്കിന്റെ തുടക്കം

മസ്ജിദുന്നബവിയുടെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ നിസ്കാര സമയം ജനങ്ങളെ അറിയിക്കുന്നതിനു എന്താണ് മാര്‍ഗം എന്നതിനെ കുറിച്ച് നബി(സ്വ)സ്വഹാബികളുമായി ചര്‍ച്ച ചെയ്തു.അവരില്‍ നിന്ന് പല പല അഭിപ്രായങ്ങള്‍ വന്നു.ചിലര്‍ പറഞ്ഞു:നമുക്ക് നിസ്കാര സമയം ആകുമ്പോള്‍ ഒരു പതാക നാട്ടാം.എന്നാല്‍ ഉറങ്ങുന്നവരെയോ അശ്രദ്ധയില്‍ ഉള്ളവരെയോ അറിയിക്കാന്‍ അത് മതിയാകില്ല എന്നതിനാല്‍ അത് സ്വീകാര്യമായില്ല.ചിലര്‍ പറഞ്ഞു:നമുക്ക് തീ കത്തിക്കാം.അതും സ്വീകാര്യമായില്ല.ചിലര്‍ അഭിപ്രായപ്പെട്ടു:നമുക്ക് കാഹളം മുഴക്കം.കാഹളം ജൂതര്‍ ഉപയോഗിക്കുന്ന ഉപകരണം ആയതിനാല്‍ അത് നിരസിക്കപ്പെട്ടു.ചിലര്‍ പറഞ്ഞു:നമുക്ക് മണിയടിക്കാം.മണി ക്രിസ്ത്യാനികള്‍ ഉപയോഗിക്കുന്നതായതിനാല്‍ അതും നിരസിക്കപ്പെട്ടു.ജൂതരുടെയോ ക്രിസ്തീയരുടെയോ രീതി സ്വീകരിക്കുന്നത് നബി(സ്വ)ക്ക് തീരെ ഇഷ്ടമല്ലായിരുന്നു.അവസാനം വന്ന അഭിപ്രായം"നിസ്കാര സമയം ആകുമ്പോള്‍ വിളിച്ചു പറയുക" എന്നതായിരുന്നു.അത് എല്ലാവര്‍ക്കും സ്വീകാര്യമാവുകയും ചര്‍ച്ച പിരിയുകയും ചെയ്തു.
അന്ന് രാത്രി അന്‍സാരിയായ അബ്ദുല്ലാഹി ബിന്‍ സൈദ്‌ ഒരു സ്വപ്നം കണ്ടു:ഒരു വ്യക്തി അദ്ദേഹത്തിന്റെ അടുക്കല്‍ പ്രത്യക്ഷപ്പെട്ടു ഇപ്രകാരം പറഞ്ഞു:നിസ്കാരത്തിനു വിളിച്ചു പറയാന്‍ പറ്റുന്ന ചില വാചകങ്ങള്‍ നിനക്ക് ഞാന്‍ പഠിപ്പിച്ചു തരട്ടെയോ?അദ്ദേഹം പറഞ്ഞു:അതെ.അപ്പോള്‍ ആ വ്യക്തി ഇന്ന് ബാങ്കില്‍ ഉള്ള എല്ലാ വാചകങ്ങളും അദ്ദേഹത്തിനു ചൊല്ലി കൊടുത്തു.അബ്ദുല്ലാഹി ബിന്‍ സൈദ്‌ ഉണര്‍ന്നു നേരെ നബി(സ്വ)സമീപിച്ചു സ്വപ്ന വിവരം അറിയിച്ചു:അപ്പോള്‍ നബി(സ്വ)പറഞ്ഞു:ഇത് സത്യസന്ധമായ സ്വപ്നമാണ്.ഈ വാചകങ്ങള്‍ ബിലാലിന് ചൊല്ലി കൊടുക്കുക.അദ്ദേഹമാണ് നിന്നെക്കാള്‍ ശബ്ദമുള്ളവന്‍.ശേഷം ബിലാല്‍ ബാങ്ക് വിളിച്ചു.ഇത് കേട്ട ഉമര്‍ (റ) നബി(സ്വ)യുടെ അടുത്തേക്ക്‌ ഓടി വന്നു കൊണ്ട് പറഞ്ഞു:അല്ലാഹുവാണേ,ഇത് ഇന്നലെ ഞാന്‍ സ്വപ്നത്തില്‍ ദര്‍ശിച്ച വാചകങ്ങളാണ്.
മദീനയിലെ ബാങ്ക് വിളിച്ചിരുന്ന ഒരാള്‍ ബിലാല്‍ (റ) ഉം മറ്റൊരാള്‍ അബ്ദുല്ലാബിനു ഉമ്മി മക്തൂം(റ) ഉം ആയിരുന്നു.സബ് ഹിയുടെ ബാങ്കില്‍ ബിലാല്‍ ألصلاة خير من النوم എന്നത് വര്‍ധിപ്പിക്കുകയും നബി(സ്വ)അത് അംഗീകരിക്കുകയും ചെയ്തു.റമദാന്റെ പ്രഭാതത്തില്‍ രണ്ടു ബാങ്ക് കൊടുക്കാന്‍ നബി(സ്വ)കല്പിച്ചിരുന്നു.ഒന്ന് ഉറങ്ങുന്നവരെ അത്തായം കഴിക്കാന്‍ ഉണര്‍ത്താന്‍ വേണ്ടിയും മറ്റൊന്ന് നിസ്കാരത്തിനു വേണ്ടിയും ആയിരുന്നു.
ജുമുഅക്കു ഇമാം മിമ്പറില്‍ ഇരുന്ന ശേഷം ഉള്ള ബാങ്ക് മാത്രമാണ് നബി(സ്വ)യുടെ കാലത്ത് ഉണ്ടായിരുന്നത്.ആദ്യ രണ്ടു ഖലീഫമാരുടെ കാലത്തും അത് തുടര്‍ന്ന് വന്നു.ഉസ്മാന്‍ (റ)ന്‍റെ കാലത്ത് ജനങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ആദ്യം ഒരു ബാങ്ക് കൂടെ നടപ്പാക്കി.അത് പിന്നീട് അത് സ്ഥിരപ്പെടുകയും ചെയ്തു.

മസ്ജിദുന്നബവിയുടെ നിര്‍മ്മാണം

നബിയുടെ ഒട്ടകം മുട്ട് കുത്തിയ സ്ഥലം ബനൂ നാജ്ജാറിലെ സഹ്ല്‍ ,സുഹൈല്‍ എന്നീ രണ്ടു അനാഥകളുടെതായിരുന്നു.പള്ളിയുണ്ടാക്കാന്‍ വേണ്ടി ആ സ്ഥലം വില്‍ക്കുന്നതിനെ കുറിച്ച് നബി(സ്വ)അവരോട് ചോദിച്ചു:അപ്പോള്‍ അവര്‍ പറഞ്ഞു:ഞങ്ങള്‍ അത് ദാനമായി തരാം.എന്നാല്‍ നബി(സ്വ)അത് സമ്മതിച്ചില്ല.പത്തു ദീനാര്‍ സ്വര്‍ണത്തിന് പകരമായി അത് വാങ്ങി.പത്തു ദീനാര്‍ അബൂ ബകര്‍ (റ)ആണ് കൊടുത്തത്.അങ്ങിനെ ആ സ്ഥലത്ത് പള്ളി നിര്‍മാണം ആരംഭിച്ചു.നബി(സ്വ)യും പള്ളിക്കാവശ്യമായ ഇഷ്ടികയും കല്ലും ചുമന്നുകൊണ്ട് വ്യക്തിപരമായി നിര്‍മാണത്തില്‍ പങ്കുചേര്‍ന്നു. ആ സമയത്ത് അവിടുന്ന് ഇങ്ങനെ ഒരു പാട്ട് പാടി:
"അല്ലാഹുവേ! പാരത്രികജീവിതമല്ലാതൊരു ജീവിതവുമില്ല, അന്‍സ്വാറുകള്‍ക്കും മുഹാജിറുകള്‍ക്കും നീ പൊറുത്തുകൊടുക്കേണേ.''
'മുന്തിരിയും ഈത്തപ്പഴവും പോലെ ക്വൈബറിലെ ചുമടല്ലിത് വിശുദ്ധവും പുണ്യകരവുമായ ഇഷ്ടികച്ചുമടത്രെ.''
ഇത് കേട്ട് സ്വഹാബികള്‍ ആവേശഭരിതരായി.അവരില്‍ ഒരാള്‍ ഇങ്ങനെ പാടി:
"പ്രവാചകന്‍ ജോലിചെയ്യുമ്പോള്‍ ഞങ്ങള്‍ വിശ്രമിച്ചാല്‍ ഞങ്ങളുടെ പ്രവര്‍ത്തനം പിഴച്ചതുതന്നെ.''
ആ സ്ഥലത്ത് ബഹുദൈവാരാധകരുടെ ചില ചുടലകളും കുഴിമാടങ്ങളും ഈത്തപ്പനകളുമുണ്ടായിരുന്നു. ചുടലകള്‍ മാന്തുവാനും കുഴിമാടങ്ങള്‍ നശിപ്പിക്കുവാനും ഈത്തപ്പനകള്‍ മുറിച്ചൊഴിക്കുവാനും അവിടുന്ന് കല്പിച്ചു. ബൈത്തുല്‍ മുഖദ്ദസ് കിബ് ല (അഭിമുഖകേന്ദ്രം)യായി നിശ്ചയിച്ചു. വാതിലിന്റെ കട്ടിലക്കാലുകള്‍ ഈത്തപ്പനത്തടികള്‍ക്കൊണ്ടും മേല്‍പ്പുര ഈത്തപ്പനയോലകൊണ്ടും നിര്‍മിച്ചശേഷം താഴെ മണലും കല്ലുകളും വിതറി മൂന്നു വാതിലുകള്‍വെച്ചു. ക്വിബ്ലയുടെ ഭാഗത്തുനിന്ന് ഇരുപാര്‍ശ്വങ്ങളിലേക്കും പിന്നോട്ടും നൂറ് മുഴം വീതം നീളമുണ്ടായിരുന്നു. അടിത്തറ ഏകദേശം മൂന്ന് മുഴവും. പള്ളിയുടെ ഒരു ഭാഗത്ത് ഭാര്യമാര്‍ക്കുള്ള മുറികളുണ്ടാക്കി. ഇത് നിര്‍മ്മിച്ചത് കല്ലും ഇഷ്ടികയും ഉപയോഗിച്ചും മേല്‍പ്പുര ഈത്തപ്പനത്തടിയിലും ഓലയുമുപയോഗിച്ചുമായിരുന്നു. ഇതിന്റെ നിര്‍മാണം പൂര്‍ത്തിയായതോടെ അബൂഅയ്യുബിന്റെ വീട്ടില്‍നിന്ന് നബി(സ) ഇങ്ങോട്ടു താമസം മാറ്റി. പള്ളിയോട് ചേര്‍ന്ന് ഭാര്യമാരായ സൌദ .ആഇഷ എന്നിവര്‍ക്കുള്ള വീടും(കേവലം ചെറിയ റൂമുകള്‍) ഉണ്ടാക്കി.അപ്പോള്‍ ആ രണ്ടു ഭാര്യമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്.
പള്ളി, നമസ്കാരം നിര്‍വഹിക്കാനുള്ള സ്ഥലം എന്നതിനോടൊപ്പം വിജ്ഞാനം നുകരാനുള്ള സര്‍വകലാശാലയും പ്രശ്നപരിഹാരത്തിനുള്ള കേന്ദ്രവും ചര്‍ച്ചകളും സമ്മേളനങ്ങളും തീരുമാനങ്ങളും രൂപീകരിക്കുന്ന പാര്‍ലമെന്റുമായിരുന്നു പുറമെ അഭയാര്‍ഥികളായ വിവിധ സ്ഥലങ്ങളില്‍ നിന്നെത്തിയ ദരിദ്രര്‍ക്കുള്ള വാസസ്ഥലവുംകൂടിയായിരുന്നു.

പലായനകാലത്തെ മദീന

മക്കയില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായ അവസ്ഥയാണ് മദീനയുടെത്.അവിടെ മൂന്നു വിഭാഗം ആളുകളെയാണ് നബി(സ്വ)ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്.
  1. ഇസ്ലാം സ്വീകരിച്ച തന്‍റെ അനുയായികള്‍(അന്‍സാറുകള്‍)
  2. അതുവരേയും വിശ്വാസികളായിട്ടില്ലാത്ത മദീനയിലെ പൂര്‍വികരായ ബഹുദൈവാരാധകര്‍
  3. ജൂതന്മാര്‍

മദീനയിലെ സാഹചര്യം മക്കാജീവിതത്തില്‍നിന്നും തീര്‍ത്തും ഭിന്നമായിരുന്നു. മക്കയില്‍, ഒരേ ലക്ഷ്യത്തിലേക്ക് ഐക്യത്തോടെ നീങ്ങുന്നവരായിരുന്നുവെങ്കിലും പല ഗേഹങ്ങളിലും ചിതറപ്പെട്ടവരായിരുന്നു മുസ്ലിംകള്‍. നിന്ദിതരും ആട്ടിയോടിക്കപ്പെട്ടവരും സ്വയം നിര്‍ണയാവകാശമില്ലാതെ ശത്രുക്കളുടെ നിയന്ത്രണത്തിന്‍ കീഴിലുമായിരുന്നു. ഒരു സമൂഹസൃഷ്ടിക്കനിവാര്യമായ മൌലികഘടകങ്ങളൊന്നുമില്ലാതെ ഒരു നവ സമൂഹത്തെ സൃഷ്ടിക്കുക സാധ്യമായിരുന്നില്ല. അതിനാല്‍, മക്കയില്‍, അവതരിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍ ഇസ്ലാമിന്റെ പ്രാഥമികവും അടിസ്ഥാനപരവുമായ കാര്യങ്ങളും വ്യക്തിബാധ്യതയായി നിര്‍വഹിക്കേണ്ട നിയമകാര്യങ്ങളും വിശദീകരിക്കുന്നു. പൊതുവായ പുണ്യകര്‍മങ്ങളും സല്‍സ്വഭാവങ്ങളും പ്രോത്സാഹിപ്പിക്കുകയും നികൃഷ്ടവും നിന്ദ്യവുമായ കാര്യങ്ങള്‍ കൈയൊഴിക്കാന്‍ നിര്‍ദേശിക്കുകയുമാണ് ചെയ്തത്.

മദീനയില്‍, കാര്യങ്ങള്‍ അതിന്റെ ആദ്യനാള്‍ മുതല്‍ത്തന്നെ പൂര്‍ണമായും മുസ്ലിം കരങ്ങളിലായിരുന്നതിനാല്‍ സ്വാഭാവികമായും നാഗരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ഭരണപരവും യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ടതുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കാന്‍ അവസരമുണ്ടായി. വിധിവിലക്കുകള്‍, ആരാധനാകാര്യങ്ങള്‍, സ്വഭാവസംസ്കരണ വിഷയങ്ങള്‍ തുടങ്ങി ജീവിതപ്രശ്നങ്ങള്‍വരെ പൂര്‍ണമായി ശരിപ്പെടുത്തത്തക്കവിധത്തില്‍ വിശദീകരണങ്ങളുടെ ആവശ്യവുമുണ്ടായി. ജാഹിലിയ്യാ സമൂഹത്തില്‍നിന്ന് പൂര്‍ണമായും ഭിന്നവും ഇതരലോക സമൂഹങ്ങളില്‍നിന്ന് വ്യതിരിക്തവുമായ ഒരു നവസമൂഹമായി മാറാന്‍ ഇതോടെ അവര്‍ക്കവസരം ലഭിച്ചു. നീണ്ട പത്തുവര്‍ഷത്തിന്നിടയില്‍ പീഡനമര്‍ദനങ്ങളിലൂടെ പ്രബോധനംചെയ്ത ഇസ്ലാമിക സന്ദേശത്തിന്റെ നിദര്‍ശനമായ സമൂഹം.

ഈ മാതൃകയിലുള്ള ഒരു സമൂഹസൃഷ്ടി ഒരു ദിവസംകൊണ്ടോ മാസംകൊണ്ടോ വര്‍ഷംകൊണ്ടോ നിലവില്‍വരിക സാധ്യമല്ലെന്നകാര്യം വ്യക്തമാണ്. പ്രത്യുത, ദീര്‍ഘനാളത്തെ ക്രമപ്രവൃദ്ധമായ സംസ്കരണ, ശിക്ഷണ നിയമനിര്‍മാണനിര്‍വഹണ പദ്ധതികള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഈ നിയമാവിഷ്കരണത്തിന്റെ കര്‍ത്താവ് അല്ലാഹുവും പ്രബോധകനും പ്രയോക്താവും ശിക്ഷകനും ദൈവദൂതനുമാണ്.

മുസ്ലിം സമൂഹം രണ്ടുവിഭാഗമായിരുന്നു. ഒന്ന്, സ്വന്തം നാട്ടിലും വീട്ടിലും സ്വത്തിലും സുരക്ഷിതബോധത്തോടെ ജീവിക്കുന്ന അന്‍സ്വാറുകള്‍. ഇവര്‍ക്കിടയില്‍ അതിവിദൂരമായ കാലം മുതലെ നേതൃസമരവും ശത്രുതയും നിലനിന്നിരുന്നു. മറ്റൊന്ന്, സകലതും നഷ്ടപ്പെട്ട് ജീവരക്ഷാര്‍ഥം മദീനയില്‍ അഭയംതേടിയ മുഹാജിറുകള്‍ ഇവര്‍ക്ക് ഒരഭയകേന്ദ്രമോ ഉപജീവനമോ സാമ്പത്തികാടിത്തറയോ ഇല്ലായിരുന്നു. എണ്ണത്തില്‍ കുറവല്ലാതിരുന്ന ഇവര്‍, വിശ്വാസികള്‍ക്കെല്ലാം ഹിജ്റക്ക് അനുമതി ലഭിച്ചതോടെ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരുന്നു. ഏറെ സമ്പന്നമല്ലാതിരുന്ന മദീനയുടെ സാമ്പത്തിക സന്തുലിതാവസ്ഥയെ ഇത് തകിടംമറിക്കുകയുണ്ടായി. ഈ സന്നിഗ്ദഘട്ടത്തില്‍ത്തന്നെ ഇസ്ലാമിന്റെ ശത്രുക്കള്‍ മദീനയുടെമേല്‍ ഭാഗികമായ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുകയും അങ്ങനെ ഇറക്കുമതി ഗണ്യമായി കുറയുകയും പ്രശ്നങ്ങള്‍ മേല്‍ക്കുമേല്‍ വര്‍ധിക്കുകയും ചെയ്തു.

രണ്ടാമത്തെ വിഭാഗം മദീനയിലെ ബഹുദൈവാരാധകരായിരുന്നു. ഇവര്‍ക്ക് മുസ്ലിംകളുടെ മേല്‍ ഒരാധിപത്യവുമില്ലായിരുന്നു. ഇവര്‍ പൂര്‍വപിതാക്കളുടെ ബഹുദൈവത്വമതം കയ്യൊഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചുതുടങ്ങിയവരായിരുന്നു. എന്നാല്‍ ഇസ്ലാമിനും മുസ്ലിംകള്‍ക്കും നേരെ ശത്രുതയും കുതന്ത്രങ്ങളും ഒളിപ്പിച്ചുവെക്കുന്നവരായിരുന്നില്ല. ഏറെക്കാലം പിന്നിടുന്നതിന് മുമ്പുതന്നെ ഇവരെല്ലാം ഇസ്ലാം ആശ്ളേഷിക്കുകയുണ്ടായി.

ഇസ്ലാമിനും അതിന്റെ പ്രവാചകനും നേരെ കടുത്ത ശത്രുതയും വിദ്വേഷവും വെച്ചുപുലര്‍ത്തിയിരുന്നവരും ഇവരില്‍ ഉണ്ടായിരുന്നു. ഇതുപക്ഷെ, പ്രത്യക്ഷമാക്കാതെ മനസ്സിലൊളിപ്പിക്കുകയും സാഹചര്യത്തിന്റെ സമ്മര്‍ദത്തിന് വിധേയമായി സ്നേഹവും സൌഹൃദവും പ്രകടിപ്പിക്കുകയുമായിരുന്നു അവര്‍ ചെയ്തിരുന്നത്. ഇവരുടെ നേതാവായിരുന്നു അബ്ദുല്ലഹിബ്നു ഉബയ്യ്, ബുഗാസ് യുദ്ധാനന്തരം, മുമ്പാരുടേയും പൊതുനേതൃത്വമംഗീകരിച്ചിട്ടില്ലാത്ത ഔസ്, ഖസ്റജ് ഗോത്രങ്ങള്‍ ഇദ്ദേഹത്തിന്റെ പൊതുനേതൃത്വം അംഗീകരിച്ചിരുന്നു. അദ്ദേഹത്തെ അവരുടെ രാജാവായി വാഴിക്കാനുള്ള പദ്ധതികളൊരുങ്ങുന്നേടത്താണ് റസൂല്‍(സ)യുടെ മദീനാ ആഗമനമുണ്ടാകുന്നതും തന്റെ അനുയായികള്‍ റസൂല്‍(സ)യുടെ അടുക്കലേക്ക് നീങ്ങുന്നതും, തന്റെ അധികാരം റസൂല്‍(സ) തട്ടിയെടുത്തുവെന്ന് വിശ്വസിച്ചിരുന്ന അദ്ദേഹം നബി(സ)ക്ക് എതിരില്‍ കഠിനമായ ശത്രുത വെച്ചുപുലര്‍ത്തുകയാണുണ്ടായത്. സാഹചര്യം ബഹുദൈവാരാധനയ്ക്ക് അനുകൂലമല്ലായെന്ന് കണ്ടപ്പോള്‍ ബദ്ര്‍ യുദ്ധാനന്തരം അദ്ദേഹം ഇസ്ലാം സ്വീകരിച്ചതായി പ്രകടിപ്പിച്ചു. എന്നാല്‍ നിഷേധം മനസ്സിലൊളിപ്പിച്ച്, ഇസ്ലാമിന്നെതിരില്‍ തനിക്ക് ലഭിച്ച എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തുകയും അതിനുവേണ്ടി തന്റെ രാജത്വം പ്രതീക്ഷിച്ചിരുന്ന അനുയായികളേയും മുസ്ലിംകളിലെ ബുദ്ധിപരമായി കഴിവുകുറഞ്ഞവരേയും ഉപയോഗപ്പെടുത്തുകയുമാണ് ചെയ്തത്.

മൂന്നാം വിഭാഗം ജൂതന്മാരാണ്. യഥാര്‍ഥത്തില്‍ അബ്റാനികളായിരുന്ന ഇവര്‍ റോമിന്റേയും അശൂറികളുടെയും മര്‍ദനങ്ങള്‍ കാരണം ഹിജാസിലേക്ക് ഓടിപ്പോന്നവരാണ്. പക്ഷെ, പിന്നീട് വേഷത്തിലും ഭാഷയിലും നാഗരികതയിലും അറബ് വത്കരിച്ച ഇവര്‍ വ്യക്തിനാമങ്ങളും ഗോത്രങ്ങളുംവരെ അറബീകരിക്കുകയുണ്ടായി. അങ്ങനെ അവര്‍ക്കും അറബികള്‍ക്കുമിടയില്‍ വൈവാഹികബന്ധങ്ങളും കുടുംബബന്ധങ്ങളും നിലവില്‍വന്നു. എന്നാല്‍ ഇതോടൊപ്പം തന്നെ തങ്ങളുടെ വംശീയതയും ദേശീയതയും കയ്യൊഴിക്കാതെ ഇവര്‍ പരിരക്ഷിക്കുകയും ചെയ്തിരുന്നു. അറബികളെ വളരെ നിസ്സാരരും നിന്ദ്യരുമായി കണ്ടിരുന്ന ഇവര്‍ അവരുടെ സമ്പത്ത് തങ്ങള്‍ക്ക് അനുവദനീയമായി ഗണിച്ചിരുന്നു.തങ്ങളുടെ മതം പ്രബോധനം ചെയ്യുന്നതില്‍ ഒരു വ്യഗ്രതയൊന്നും അവര്‍ക്കുണ്ടായിരുന്നില്ല. അവരുടെ മതമെന്നതുതന്നെ മാരണവും മന്ത്രവും ഉറുക്കും ശകുനം നോക്കലുമായിരുന്നു. ഇതെല്ലാംകാരണം അവര്‍ സ്വയം യോഗ്യരും മതനേതാക്കളുമായി ധരിക്കുകയും ചെയ്തിരുന്നു.

ജീവിതായോധന മാര്‍ഗങ്ങളില്‍ നിപുണരായിരുന്ന ഇവര്‍ വാണിജ്യരംഗം കയ്യടക്കിവെച്ചിരുന്നു. വസ്ത്രങ്ങളും ധാന്യങ്ങളും മദ്യവും മദീനയില്‍ ഇറക്കുമതിചെയ്യുകയും ഈത്തപ്പഴം കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിന് പുറമെ മറ്റു ജോലികളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നു. സാധാരണ അറബികളില്‍നിന്നു കൊള്ളലാഭമെടുത്തിരുന്ന ഇവര്‍ പലിശ ഭുജിക്കുന്നവരായിരുന്നു. അറബി നേതാക്കളില്‍നിന്ന് ഭൂമിയും കൃഷിസ്ഥലങ്ങളും പണയംവാങ്ങി പണം കടംകൊടുക്കുകയും പിന്നീട് അവര്‍ സ്വന്തമാക്കുകയും ചെയ്തിരുന്നു.

ചതിയും ഗൂഢതന്ത്രങ്ങളും സ്വഭാവമാക്കിയിരുന്ന ഇവര്‍ സഹകരിച്ചുകഴിയുന്ന ഗോത്രങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും കടത്തിവിട്ട് പരസ്പരം ശത്രുക്കളാക്കി മാറ്റുകയും അതു പലപ്പോഴും രക്തപങ്കിലമായ യുദ്ധത്തിലേക്ക് വഴിതെളിക്കുകയും ചെയ്യും. ഇത്തരം യുദ്ധങ്ങള്‍ കെട്ടടങ്ങാറായാല്‍ ജൂതകരങ്ങള്‍ അവ കുത്തിപ്പൊക്കുകയും എന്നിട്ട് ഒന്നുമറിയാത്തതുപോലെ അവര്‍ മാറിനില്ക്കുകയും ചെയ്യും. അല്ല, അവര്‍ പണം പലിശയ്ക്ക് കടം കൊടുത്ത് യുദ്ധരംഗത്ത് അവരെ പിടിച്ചുനിര്‍ത്തുകതന്നെ ചെയ്യുമായിരുന്നു. ഇതുവഴി രണ്ടു വന്‍ നേട്ടങ്ങളാണവര്‍ക്ക്, ജൂത ഐക്യം നിലനിര്‍ത്തുകയും പലിശക്കമ്പോളത്തില്‍ കൊള്ളലാഭമടിക്കുകയും ചെയ്യുക.

ഇതില്‍ പ്രശസ്തമായ മൂന്നു ഗോത്രങ്ങളുണ്ടായിരുന്നു. മദീനയില്‍, (1) ബനൂഖൈനുഖാഅ്, ഇവര്‍ ഖസ്റജിന്റെ സഖ്യകക്ഷിയാണ്, മദീനക്കുള്ളിലായിരുന്നു ഇവരുടെ താമസം. (2) ബനൂനളിര്‍: ഖസ്റജിന്റെ സഖ്യകക്ഷി. താമസം മദീനയുടെ പ്രാന്തപ്രദേശങ്ങളില്‍. (3) ബനൂഖുറൈള; ഔസിന്റെ സഖ്യകക്ഷി. മദീനയുടെ പ്രാന്തപ്രദേശങ്ങളിലായിരുന്നു ഇവരുടെ താമസം. ഈ ജൂതഗോത്രങ്ങളായിരുന്നു പൂര്‍വകാലം മുതലേ ഔസ്, ഖസ്വ്റജ് ഗോത്രങ്ങള്‍ക്കിടയില്‍ യുദ്ധം ഇളക്കിവിട്ടിരുന്നത്. ഇവരില്‍ ഓരോരുത്തരും തങ്ങളുടെ സഖ്യകക്ഷിയുമായിച്ചേര്‍ന്ന് ബുഗാസ് യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

ഇസ്ലാമിനുനേരെ ഇവര്‍ പകയുടെയും വിദ്വേഷത്തിന്റെയും നേത്രങ്ങള്‍കൊണ്ടാണ് നോക്കിയിരുന്നത് എന്നത് സ്വാഭാവികമാണ്. കാരണം, ജൂതമനസ്സുകളെയും ബുദ്ധിയെയും കീഴടക്കിയിരുന്ന വംശീയവും വിഭാഗീയവുമായ അസ്വസ്ഥത ശമിപ്പിക്കാന്‍ മറ്റൊരു വംശജനായ പ്രവാചകന് കഴിയുമായിരുന്നില്ല. പുറമെ ഇസ്ലാമിക പ്രബോധനം. ശത്രുതയുടെയും വിദ്വേഷത്തിന്റെയും തീനാളങ്ങള്‍ അണച്ചുകളഞ്ഞ് മനസ്സുകള്‍ക്കിടയില്‍ രഞ്ജിപ്പും സ്നേഹവും വളരുന്നതും, ജീവിതഇടപാടുകളില്‍ വിധിവിലക്കുകള്‍ പരിഗണിച്ചും വിശ്വസ്തത പാലിക്കണമെന്ന് ശഠിക്കുന്നതുമായതിനാല്‍ ഗോത്രങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുകയും അതുവഴി പലിശക്കമ്പോളം വളര്‍ത്തിയും സമ്പന്നരായിരുന്ന ജൂതന്മാര്‍ക്ക് തങ്ങളുടെ ദംഷ്ട്രങ്ങള്‍ ഉള്‍വലിക്കേണ്ടിവന്നു. ഇതുവഴി തങ്ങളുടെ സമ്പത്തിന്റെ നട്ടെല്ലൊടിയുകയും ചെയ്തു. ചിലപ്പോള്‍ ഈ ഗോത്രങ്ങളെല്ലാം ഉണര്‍ന്നുചിന്തിച്ചു പലിശയിടപാട് വഴി തങ്ങള്‍ കയ്യടക്കിവെച്ച ഭൂസ്വത്തും തോട്ടങ്ങളുമെല്ലാം തിരിച്ചുപിടിക്കാന്‍ സന്നദ്ധരായെന്നും വന്നേക്കാം. ഇതെല്ലാം ജൂതന്മാരുടെ ഇസ്ലാം വിരോധത്തിന് ഹേതുവായി വര്‍ത്തിച്ചു.ഇസ്ലാം മദീനയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് മനസ്സിലായ അന്നുമുതലേ ജൂതര്‍ ശത്രുതയുമായി വന്നിട്ടുണ്ട്. ഇതുപക്ഷെ, അവര്‍ അല്പകാലത്തിനുശേഷമേ പ്രകടിപ്പിച്ചുള്ളൂവെന്ന് മാത്രം.

ഇതിന് മറ്റൊരു ഉദാഹരണമാണ് അബ്ദുല്ലാഹിബിന്‍ സലാമിന്റെ ഇസ്ലാം ആശ്ളേഷ സംഭവം. ഇദ്ദേഹം ഒരു ഉയര്‍ന്ന ജൂതപണ്ഡിതനായിരുന്നു. മദീനയില്‍ പ്രവാചകന്‍ എത്തിയ വിവരമറിഞ്ഞ ഉടനെ അദ്ദേഹം നബി(സ)യെ സന്ദര്‍ശിച്ചു. ഒരു പ്രവാചകനല്ലാതെ ഉത്തരം പറയാന്‍ കഴിയാത്ത ഏതാനും ചോദ്യങ്ങള്‍ ഉന്നയിച്ചു. അതിനുള്ള മറുപടി ശ്രവിച്ചപ്പോള്‍ തത്സ്ഥാനത്ത് വെച്ച് തന്നെ ഇസ്ലാം സ്വീകരിച്ചു. തുടര്‍ന്ന് നബി(സ)യോടു പറഞ്ഞു: 'ജൂതര്‍ കളവാരോപിക്കുന്ന ഒരു ജനതയാണ്. താങ്കള്‍ അവരോട് എന്നെക്കുറിച്ച് ചോദിക്കുന്നതിനുമുമ്പ് ഞാന്‍ ഇസ്ലാം സ്വീകരിച്ചതായി അവര്‍ അറിഞ്ഞാല്‍ അവര്‍ എന്റെ പേരില്‍ കളവാരോപിക്കും.' അപ്പോള്‍ റസൂല്‍(സ) ജൂതരെ വിളിപ്പിച്ചു. അബ്ദുല്ലഹിബ്നു സലാം വീടിന്നകത്ത് പ്രവേശിക്കുകയും ചെയ്തു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ലാഹിബ്നു സലാം നിങ്ങളുടെയിടയില്‍ എങ്ങനെയാണ്?' 'ഞങ്ങളില്‍ ഏറ്റം അറിവുള്ളവന്‍, ഏറ്റം ശ്രേഷ്ഠന്‍, നേതാവ്, നേതാവിന്റെ പുത്രന്‍, ഉന്നതകുലന്‍.' അവര്‍ പറഞ്ഞു. റസൂല്‍(സ) ചോദിച്ചു: 'അബ്ദുല്ല ഇസ്ലാം ആശ്ളേഷിച്ചാലോ?' അവര്‍ പറഞ്ഞു: 'അല്ലാഹു അതില്‍നിന്ന് അദ്ദേഹത്തെ രക്ഷിക്കട്ടെ.' ഇത് രണ്ടോ മൂന്നോ തവണ ആവര്‍ത്തിച്ചു. അപ്പോള്‍ അബ്ദുല്ല അവിടെ പ്രത്യക്ഷപ്പെട്ടുകൊണ്ട് പറഞ്ഞു. 'അശ്ഹദുഅന്‍ലാ ഇലാഹ ഇല്ലല്ലാഹ്, വഅശ്ഹദു അന്നമുഹമ്മദന്‍ റസൂലുല്ലാഹ്' അവരെല്ലാവരും കൂടി ഒച്ചവെച്ചു. ദുഷ്ടന്‍! ദുഷ്ടന്‍! ദുഷ്ടപുത്രന്‍!' എന്നിട്ടദ്ദേഹത്തിന്റെ നേരെ ചാടിവീഴുകയും ചെയ്തു. മറ്റൊരു നിവേദനമനുസരിച്ച്, അബ്ദുല്ല അവരോട് പറഞ്ഞു: ജൂതരേ! നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവല്ലാതെ മറ്റൊരാരാധ്യനില്ലാത്ത അവന്‍ തന്നെ സത്യം! നിങ്ങള്‍ക്കറിയാമല്ലൊ അദ്ദേഹം ദൈവദൂതനാണെന്നും സത്യവുമായാണ് അദ്ദേഹം ആഗതനായിട്ടുള്ളതെന്നും.' അവര്‍ പറഞ്ഞു: 'നീ കളവാണ് പറഞ്ഞത്.
മദീനയില്‍ പ്രവേശിച്ച ആദ്യനാളുകളില്‍ത്തന്നെ റസൂല്‍(സ)ക്ക് ജൂതരില്‍നിന്ന് കിട്ടിയ അനുഭവമാണിത്.

ഇതത്രയും ആഭ്യന്തര പ്രശ്നങ്ങളായിരുന്നു. എന്നാല്‍ വൈദേശിക പ്രശ്നമെന്ന നിലയ്ക്ക് ഇസ്ലാമിന്റെ ബദ്ധവൈരികളും ശത്രുക്കളുമായിരുന്ന ക്വുറൈശികളുടെ ശത്രുതയായിരുന്നു. ഇത് കഴിഞ്ഞ പത്തുവര്‍ഷം മുസ്ലിംകള്‍ അവരുടെ കൈക്കീഴിലായിരുന്ന സമയത്ത് അനുഭവിച്ചതാണ്. തുല്യതയില്ലാത്ത പീഡനങ്ങളും മര്‍ദനങ്ങളും അഴിച്ചുവിടുകയും എല്ലാം ഭയന്ന് നാടുവിട്ടോടിയ മുസ്ലിംകളുടെ സ്വത്ത് കയ്യടക്കിവെക്കുകയും ദമ്പതികളെ വേര്‍പിരിക്കുകയും പ്രവാചകന് നേരെ വധശ്രമം നടത്തുകയും എല്ലാം കഴിഞ്ഞ് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയുള്ള മദീനയില്‍ അഭയം തേടിയെത്തിയപ്പോള്‍, തങ്ങളുടെ മത-രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഉപദ്വീപിലെ ഇതര ഗോത്രങ്ങളെയും ബഹുദൈവാരാധകരെയും മദീനയ്ക്ക് നേരെ തിരിച്ചുവിട്ട് മദീനയെ ഒരു ഉപരോധമേഖലയാക്കി മാറ്റുകയും ചെയ്തു. ദിനംപ്രതി അഭയാര്‍ഥികള്‍ കടന്നുവന്നിരുന്ന മദീനയിലേക്ക് പുറംനാടുകളില്‍നിന്ന് വിഭവങ്ങള്‍ ഇറക്കുമതി ചെയ്യപ്പെടാതായി. അറേബ്യയില്‍ ഈ അതിക്രമകാരികള്‍ക്കും ഈ അഭയാര്‍ഥികള്‍ക്കുമിടയില്‍ ഒരു യുദ്ധസാഹചര്യം നിലവില്‍വന്നു. ഈ അതിക്രമകാരികള്‍ തങ്ങളുടെ സ്വത്ത് കയ്യടക്കിയതുപോലെയും പ്രതികാരനടപടികള്‍ എടുത്തതുപോലെയും തിരിച്ചും പ്രതികാരം സ്വീകരിക്കാനും സ്വത്ത് വസൂലാക്കാനും തികച്ചും അര്‍ഹതയുള്ളവരാണ് മുസ്ലിംകള്‍. അല്ലാത്തപക്ഷം, ഇനിയുമിവര്‍ നാടുകടത്തപ്പെടുകയും പിഴുതെറിയപ്പെടുകയും ചെയ്യും.

ഒരു മാര്‍ഗദര്‍ശിയും നേതാവുമെന്ന നിലയില്‍ ഇതെല്ലാമായിരുന്നു മദീനയിലെ ആഗമനഘട്ടത്തില്‍ പ്രവാചകന്‍ അഭിമുഖീകരിച്ചിരുന്ന പ്രശ്നം.


റസൂല്‍(സ) തന്റെ സന്ദേശപ്രബോധനത്തിന്റെയും നേതൃത്വത്തിന്റെയും സാധ്യത പൂര്‍ണമായും ഈ രംഗത്ത് നിര്‍വഹിച്ചു. ഇവയില്‍ ഓരോ വിഭാഗത്തിനും അര്‍ഹമായ കാരുണ്യവും കാര്‍ക്കശ്യവും ഒരുപോലെ നല്കി. പക്ഷെ, കാരുണ്യമായിരുന്നു മികച്ചുനിന്നിരുന്നത്. അങ്ങനെ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നിയന്ത്രണാധികാരം പൂര്‍ണമായി ഇസ്ലാമിന്റെ കരങ്ങളില്‍ അര്‍പ്പിതമായി.