ബദ്ര്‍ യുദ്ധം

ഖുറൈശി കച്ചവട സംഘം ശാമിലേക്ക് പോകും വഴി അവരെ തടയാന്‍ നബി(സ്വ)യും സ്വഹാബികളും പുറപ്പെട്ടതും അവരെത്തുംമുമ്പെ ക്വുറൈശികള്‍ കടന്നുകളഞ്ഞതും നാം പ്രതിപാദിച്ചിരുന്നു. എന്നാല്‍ ഈ സംഘം ശാമില്‍നിന്ന് മക്കയിലേക്കുതന്നെ തിരിക്കാന്‍ സമയമായപ്പോള്‍ റസൂല്‍(സ) ത്വല്‍ഹതുബ്നു ഉബൈദില്ലയെയും സഈദ് ബ്നു സൈദിനെയും ഇവരുടെ വിവരങ്ങളന്വേഷിച്ച് അറിയിക്കാനായി വടക്കുഭാഗത്തേക്ക് നിയോഗിച്ചു. ഇവര്‍ ഹൌറാഇലെത്തിയപ്പോള്‍ അബൂസുഫ്യാന്റെ നേതൃത്വത്തില്‍ സംഘം അതുവഴി കടന്നുപോയി. ഉടനെ ഇവര്‍ മദീനയിലെത്തി വിവരം നബി(സ)യെ അറിയിച്ചു.ഈ വ്യാപാരസംഘം മക്കക്കാരുടെ വമ്പിച്ച സ്വത്തുമായി പുറപ്പെട്ടതായിരുന്നു. അമ്പതിനായിരം സ്വര്‍ണദിനാറില്‍ ഒട്ടും കുറയാതെ വിലമതിക്കുന്ന നിറയെ ചരക്ക് വഹിക്കുന്ന ആയിരം ഒട്ടകങ്ങളുള്ള ഈ സംഘത്തോടൊപ്പം ഏകദേശം നാല്പത് പേരുമാത്രമാണ് പാറാവുകാരായുണ്ടായിരുന്നത്. ഇതൊരു സുവര്‍ണാവസരമായിരുന്നു. ഈ വമ്പിച്ച സ്വത്ത് കയ്യടക്കാന്‍ കഴിഞ്ഞാല്‍ ബഹുദൈവാരാധകര്‍ക്കെതിരെ സൈനികവും രാഷ്ട്രീയവും സാമ്പത്തികവുമായ ഒരു കനത്ത പ്രഹരമായത് മാറുകതന്നെ ചെയ്യും. ഇതുകൊണ്ട് റസൂല്‍(സ) പ്രഖ്യാപിച്ചു: 'ഇതാ ക്വുറൈശികളുടെ വാണിജ്യസംഘം! അതിന്റെ നേരെ നീങ്ങുക. ആ സമ്പത്ത് അല്ലാഹു നിങ്ങള്‍ക്ക് നല്കിയേക്കാം. പക്ഷെ, റസൂല്‍(സ) ഇതിന് ആരെയും നിര്‍ബന്ധിച്ചില്ല, സൌകര്യമുള്ളവര്‍ക്ക് പുറപ്പെടാന്‍ അനുവാദം നല്കുകയാണ് ചെയ്തത്. കാരണം, മുമ്പുനടന്നതുപോലുള്ള ഒരു സൈന്യനിയോഗമെന്നല്ലാതെ ഒരു വന്‍യുദ്ധത്തിലേക്ക് ഇതെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിനാല്‍ പലരും മദീനയില്‍ തന്നെ തങ്ങി.

മുസ്ലിം സൈന്യത്തില്‍ 313 അംഗങ്ങളാണുണ്ടായിരുന്നത്. ഇതില്‍ 82-86വരെ മുഹാജിറുകളും ബാക്കി അന്‍സാറുകളും ആയിരുന്നു. . കാര്യമായ സജ്ജീകരണങ്ങളൊന്നുമില്ലാതെ സുബൈര്‍ബിന്‍ അവ്വാമിന്റെയും മിഖ്ദാദ് ബിന്‍ അസ്വദിന്റെയും ഓരോ കുതിരകളും രണ്ടോ മൂന്നോ പേര്‍ക്ക് ഓരോ ഒട്ടകംവീതം എന്ന നിലയ്ക്ക് എഴുപത് ഒട്ടകങ്ങളും മാത്രമേ സൈന്യത്തിനുണ്ടായിരുന്നുള്ളൂ. നബി(സ)യും അലി(റ)വും മര്‍ഥദ്ബിന്‍ അബീ മര്‍ഥദുല്‍ ഗനവിയും ഒരു ഒട്ടകത്തില്‍ ഊഴമിട്ട് കയറുകയായിരുന്നു ചെയ്തിരുന്നത്. മദീനയുടെ കാര്യങ്ങള്‍ നോക്കാനും നമസ്കാരത്തിന് നേതൃത്വം നല്കാനും ഉമ്മുമക്തുമിന്റെ പുത്രന്‍ അബ്ദുല്ലയെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ യാത്രാമധ്യേ റൌഹാഇല്‍ എത്തിയപ്പോള്‍ അബൂലുബാബബിന്‍ അബ്ദുല്‍ മുന്‍ദിറിനെ മദീനയുടെ ചുമതല ഏല്പിച്ച് തിരിച്ചയച്ചു. സൈന്യത്തിന്റെ പൊതുനേതൃത്വം മുസ്അബ്ബ്നു ഉമൈറിനെ ഏല്പിച്ചു. പതാകയുടെ നിറം വെള്ളയായിരുന്നു. ഈ ചെറു സൈന്യം രണ്ട് ബറ്റാലിയനായി വിഭജിച്ചു. ഒന്ന് മുഹാജിറുകളുടെ വ്യൂഹം ഇതിന്റെ പതാക വാഹകന്‍ അലിയും, മറ്റൊന്ന് അന്‍സാറുകളുടെ വ്യൂഹം ഇതിന്റെ പതാകവാഹകന്‍ സഅദ് ബിന്‍ മുആദുമായിരുന്നു സൈന്യത്തില്‍ ആകെയുണ്ടായിരുന്ന രണ്ട് അശ്വഭടന്മാരില്‍ ഒരാളായ സുബൈര്‍ബിന്‍ അവ്വാമിനെ വലതുപക്ഷത്തിന്റെ നിയന്ത്രണവും മറ്റൊരാളായ മിഖ്ദാദ് ബിന്‍ അംറിനെ ഇടതുപക്ഷത്തിന്റെ നിയന്ത്രണവും ഏല്പിച്ചു. പിന്‍നിരയുടെ നേതൃത്വം ഖൈസ്ബിന്‍ ഉബയ്യ് സ്വഅ്സ്വഅതിന്റെ ചുമതലയിലും ചീഫ് കമാന്‍ഡര്‍ എന്ന നിലയ്ക്ക് നബി(സ)യും
നബി(സ)യുടെ നേതൃത്വത്തില്‍ ഈ സൈന്യം മക്കയിലേക്കുള്ള പ്രധാന വീഥിയിലൂടെ മുന്നോട്ട് നീങ്ങി. തുടര്‍ന്ന് ബദറിന്റെ നേരെ തിരിയുകയും അസ്വഫ്റാഅ് എന്നയിടത്തെത്തിയപ്പോള്‍ ബസ്ബസ് ബിന്‍ അംറ് അല്‍ജൂഹനിയേയും അദിയ്ബിന്‍ അബിര്‍റഗ്ബാഅ് ജുഹനിയേയും വ്യാപരസംഘത്തിന്റെ വിവരങ്ങളറിയാന്‍ ബദ്റിലേക്ക് നിയോഗിച്ചു.

ഇതേസമയം, തന്റെ സഞ്ചാരപഥം ഒട്ടും സുരക്ഷിതമല്ലെന്ന് മനസ്സിലാക്കിയ അബൂസുഫ്യാന്‍ വഴിയില്‍ കണ്ടുമുട്ടുന്നവരോടെല്ലാം വിവരങ്ങളന്വേഷിച്ചറിഞ്ഞു. വാണിജ്യസംഘത്തെ പിടികൂടാന്‍ മുഹമ്മദും അനുയായികളും സജ്ജരായിട്ടുണ്ടെന്ന വിവരം ലഭിക്കേണ്ട താമസം അദ്ദേഹം ളംളംബിന്‍ അംറ് അല്‍ ഗഫ്ഫാരി എന്ന വ്യക്തിയെ വാടകയ്ക്കെടുത്ത് മക്കയിലേക്ക് വിവരം അറിയിച്ചു. ദ്രുതഗതിയില്‍ മക്കയിലെത്തിയ ളംളം തന്റെ ഒട്ടകത്തിന്റെ മൂക്ക് ഛേദിച്ച് ജീനിതിരിച്ചിട്ട് കുപ്പായം മുന്നില്‍നിന്നും പിന്നില്‍നിന്നും കീറി അട്ടഹസിച്ചു. 'ക്വുറൈശികളേ! അബൂസുഫ്യാന്റെ കൂടെയുള്ള നിങ്ങളുടെ കച്ചവടസംഘം ഇതാ മുഹമ്മദും കൂട്ടുകാരും തടഞ്ഞുവെച്ചിരിക്കുന്നു! നിങ്ങള്‍ക്കത് തിരിച്ചുകിട്ടുമെന്ന് തോന്നുന്നില്ല. സഹായം! സഹായം!.
ഈ അട്ടഹാസം കേട്ട ഖുറൈശികള്‍ കച്ചവട സംഘത്തെ രക്ഷപ്പെടുത്താന്‍ ഉടന്‍ തന്നെ പുറപ്പെടാന്‍ തീരുമാനിച്ചു.അബൂ ലഹബ് ഒഴികെയുള്ള പ്രമുഖരെല്ലാം അതില്‍ ഉണ്ടായിരുന്നു.അബൂ ലഹബ് തനിക്ക് പകരം ആസ് ബിന്‍ ഹിഷാം ബിന്‍ മുഗീറയെ അയച്ചു.താന്‍ കൊല്ലപ്പെടുമെന്ന് മുഹമ്മദ്‌ പ്രവചിച്ചിട്ടുണ്ട് എന്നറിഞ്ഞ ഉമയ്യത് ബിന്‍ ഖലഫ് പിന്‍ മാറാന്‍ ശ്രമിച്ചെങ്കിലും അബൂ ജഹല്‍ അദ്ദേഹത്തെ കളിയാക്കിയപ്പോള്‍ വേഗം മടങ്ങി പോരാം എന്ന് കരുതി പുറപ്പെട്ടു.അറബ് ഗോത്രങ്ങളെയെല്ലാം അവര്‍ ഇതിലേക്ക് കൂട്ടി ,അദിയ്യ് അല്ലാത്ത എല്ലാം ഖുറൈശി ഗോത്രത്തിലെ ശാഖകളും ഇതില്‍ ചേര്‍ന്നു.നൂറു കുതിരപടയാളികളും അറുനൂറ് അങ്കികളും ധാരാളം ഒട്ടകങ്ങളുമുണ്ടായിരുന്ന ഈ സൈന്യത്തിന് മൊത്തം 1300 അംഗങ്ങളുടെ ശക്തിയുണ്ടായിരുന്നു. സൈന്യാധിപന്‍ അബൂജഹല്‍ ബിന്‍ ഹിശാം. ഭക്ഷണകാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് പ്രമുഖരായ ഒമ്പത് ക്വുറൈശികള്‍. ഓരോ ദിവസവും ഒമ്പതും പത്തും വീതം ഒട്ടകങ്ങളെ അവര്‍ ഭക്ഷണത്തിനായി അറുത്തുകൊണ്ടിരുന്നു.

സൈന്യം മുന്നോട്ട് നീങ്ങിയപ്പോള്‍ തങ്ങളുമായി ശത്രുതയിലുള്ള കിനാന ഗോത്രത്തിലെ ബക്ര്‍ വംശം പിന്നില്‍ നിന്നാക്രമിക്കുമോ എന്ന ഭയം അവരെ പിടികൂടി. ഈ സന്നിഗ്ദഘട്ടത്തില്‍ പിശാച് കിനാനവംശ നായകന്‍ സുറാഖബിന്‍ മാലിക്ബിന്‍ ജൂഅ്ശും അല്‍ മുദ്ലജിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു. "കിനാനവംശം പിന്നില്‍നിന്ന് ആക്രമിക്കുകയില്ലെന്ന് ഞാന്‍ ഉറപ്പുതരുന്നു.''അങ്ങിനെ സംഗം വലിയ ആഘോഷ പൂര്‍വ്വം ആണ് പുറപ്പെട്ടത്‌.
അബൂസുഫ്യാന്‍ മക്കയിലേക്കുള്ള പ്രധാനവഴിക്ക് തന്നെയായിരുന്നു തന്റെ സാര്‍ഥവാഹകസംഘത്തെ നയിച്ചിരുന്നത്. പക്ഷെ, ഏറെ സൂക്ഷ്മതയും ജാഗ്രതയും അദ്ദേഹം പുലര്‍ത്തിയിരുന്നു. മുസ്ലിംകളുടെ നീക്കങ്ങളെക്കുറിച്ചു പഠിച്ചശേഷം തന്റെ സംഘത്തെ അദ്ദേഹം ബദ്റിന്റെ അടുത്തെത്താറായപ്പോള്‍ ചെങ്കടലിന്റെ തീരത്തേക്കുള്ള വഴിയിലേക്ക് തിരിച്ചു മുസ്ലിംകളുടെ പിടുത്തത്തില്‍നിന്ന് രക്ഷപ്പെടുകയാണുണ്ടായത്.ഉടന്‍ തന്നെ ജുഹ്ഫയില്‍ എത്തിയ മക്കാ സൈന്യത്തോട് നിങ്ങളുടെ സമ്പത്തിനേയും ആളുകളേയും കച്ചവടത്തേയും രക്ഷപ്പെടുത്താനാണല്ലോ പുറപ്പെട്ടത്. അല്ലാഹു അത് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ മടങ്ങാവുന്നതാണ് എന്നാ സന്ദേശം അദ്ദേഹം നല്‍കി.

അബൂസുഫ്യാന്റെ സന്ദേശം കൈപറ്റിയ മക്കാ സൈന്യം മടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ ധിക്കാരത്തിന്റെ കൊടുമുടിയിലേറി അബൂജഹല്‍ പ്രഖ്യാപിച്ചു. 'അല്ലാഹുവാണെ! ബദറിലെത്തി മൂന്നു നാള്‍ അവിടെ കുടിച്ചും ഒട്ടകമാംസം കഴിച്ചും നര്‍ത്തനമാടിയും നമ്മുടെ ശക്തി തെളിയിച്ച ശേഷമല്ലാതെ മടങ്ങുന്ന പ്രശ്നമില്ല.' പക്ഷെ, അബൂജഹലിന്റെ ആജ്ഞ ധിക്കരിച്ചുകൊണ്ട് അഖ്നസ് ബിന്‍ ശരീക്കും അനുയായികളായ സുഹ്റ ഗോത്രവും മടങ്ങാന്‍തന്നെ തീരുമാനിച്ചു. ഇവര്‍ മുന്നൂറ് പേരുണ്ടായിരുന്നു. അഖ്നസിന്റെ തീരുമാനത്തില്‍ പിന്നീട് സന്തുഷ്ടരായ അനുയായികള്‍ അദ്ദേഹത്തെ അനിഷേധ്യ നേതാവായി അംഗീകരിക്കുകയാണുണ്ടായത്. ബനൂഹാശിമും മടങ്ങാന്‍ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും അബൂജഹലിന്റെ താക്കീതിനെ മറികടക്കാന്‍ അവര്‍ക്കായില്ല. അവശേഷിക്കുന്ന ആയിരംപേരെയും കൊണ്ട് സൈന്യം മുന്നോട്ട് നീങ്ങി. ബദ്റിന് സമീപം 'അല്‍ ഉദ്വത്തുല്‍ ക്വുസ്വ്വാ' എന്ന താഴ്വരയില്‍ അവര്‍ താവളമടിച്ചു.

ഖിബ് ല മാറ്റം

നബി(സ്വ)മക്കയില്‍ ആയിരുന്നപ്പോഴും മദീനയില്‍ ആദ്യ കാലത്തും നിസ്കാരത്തിലെ ഖിബ് ല ബയ്തുല്‍ മുഖദ്ദസ് ആയിരുന്നു.എന്നാല്‍ ഭൂമിയിലെ ആദ്യ ഭവനം ആയ കഅബ ഖിബ് ല ആവുക എന്നത് ആദ്യം മുതലേ നബി(സ്വ)യുടെ ആഗ്രഹം ആയിരുന്നു.മക്കയില്‍ ആയിരുന്നപ്പോള്‍ മുശ്രിക്കുകള്‍ നബി(സ്വ)യെ ഇപ്രകാരം കളിയാക്കിയിരുന്നു."മുഹമ്മദ്‌ ഇബ്രാഹീമിന്‍റെ മാര്‍ഗത്തില്‍ ആണ് എന്ന് പറയുന്നു,എന്നാല്‍ ഇബ്രാഹീമിന്‍റെ ഖിബ് ലയോട് എതിരാവുകയും ചെയ്യുന്നു."മദീനയില്‍ എത്തിയപ്പോഴും ബയ്തുല്‍ മുഖദ്ദസില്‍ തന്നെയാണ് തിരിഞ്ഞത്.ഈ സമയത്ത് ജൂതന്മാരെ മുസ്ലിംകളെ ഇങ്ങനെ പരിഹസിച്ചു:"മുഹമ്മദ്‌ മതത്തില്‍ ഞങ്ങളോട് എതിരാവുന്നു,എന്നാല്‍ ഞങ്ങളുടെ ഖിബ് ല പിന്‍ പറ്റുകയും ചെയ്യുന്നു".ജൂതന്മാരോട് എല്ലാ നിലക്കും എതിരാവാന്‍ ആണ് നബി(സ്വ) ആഗ്രഹിച്ചിരുന്നത്.അതിനു പുറമേ മദീനയില്‍ നിന്ന് ബയ്തുല്‍ മുഖദ്ദസിലേക്ക് മുന്നിടുമ്പോള്‍ കഅബ പിന്‍ ഭാഗത്ത് ആണ് വന്നിരുന്നത് എന്നത് നബി(സ്വ)ക്ക് കൂടുതല്‍ വിഷമമുണ്ടാക്കി.നബി(സ്വ) ഈ വിഷയം ജിബ് രീല്‍ (അ) നെ അറിയിച്ചു.അപ്പോള്‍ തനിക്ക് അല്ലാഹുവിനോട് നേരിട്ട് പറയാനാവില്ല എന്നും അല്ലാഹുവിനോട് താങ്കള്‍ തന്നെ പ്രാര്‍ഥിക്കുക എന്നും ജിബ്രീല്‍ അറിയിച്ചു.ഇത് അനുസരിച്ച് ഖിബ്‌ല ക അബ ആയി കിട്ടാന്‍ നബി(സ്വ)അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ആകാശത്തേക്ക് അല്ലാഹുവിന്റെ കല്പന പ്രതീക്ഷിച്ചു നോക്കിയിരിക്കുകയും ചെയ്തിരുന്നു.

ഒരു ദിവസം ബനൂ സലമയിലെ ബിശ്ര്‍ ഇബ്നു ബറാ ഇന്റെ ഉമ്മയെ നബി(സ്വ)സന്ദര്‍ശിച്ചു,അവിടെ നിന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോള്‍ ളുഹര്‍ നിസ്കാരത്തിന്റെ സമയം ആയി.അപ്പോള്‍ അവിടെയുള്ള ഒരു പള്ളിയില്‍ നിന്ന് നബി(സ്വ)നിസ്കരിച്ചു.നിസ്കാരം പകുതി ആയപ്പോള്‍ ഖിബ് ല കഅബയിലേക്ക് മാറ്റിയ അല്ലാഹുവിന്റെ കല്പനയുമായി ജിബ്രീല്‍ (അ) വന്നു.ഉടന്‍ നിസ്കാരത്തില്‍ നിന്ന് വിരമിക്കാതെ നബി(സ്വ)യും കൂടെയുണ്ടായിരുന്നവരും കഅബയുടെ ഭാഗത്തേക്ക് തിരിഞ്ഞു നിസ്കാരം പൂര്‍ത്തിയാക്കി.ഇത് ഹിജ് റ രണ്ടാം വര്‍ഷം റജബില്‍ ആയിരുന്നു. ഈ നിസ്കാരത്തില്‍ പങ്കെടുത്ത ഉബാദ് ബിന്‍ ബിശ്ര്‍ ഈ വാര്‍ത്തയുമായി അന്‍സാറുകളുടെ അടുത്ത് ചെന്നു.അപ്പോള്‍ അവര്‍ അസര്‍ നിസ്കാരത്തില്‍ ആയിരുന്നു.വിവരം അറിഞ്ഞ അവര്‍ എല്ലാവരും കഅബയിലേക്ക് തിരിഞ്ഞു.ഈ വിവരം ഖുബാഇല്‍ എത്തിയപ്പോള്‍ അടുത്ത ദിവസം സുബ്ഹ് നിസ്കാരം ആയിരുന്നു.വിവരം അറിഞ്ഞതോടെ അവരും കഅബയിലേക്ക് തിരിഞ്ഞു.

ഇതോടെ ജൂതന്മാര്‍ നബിയോട് ചോദിച്ചു:"നീ പൂര്‍വ്വ പ്രവാചകന്മാരുടെ പാതയിലാണ് എന്ന് പറയുന്നു,എന്നാല്‍ അവരുടെ ഖിബ് ലയില്‍ നിന്ന് തെറ്റുകയും ചെയ്തിരിക്കുന്നു".അപ്പോള്‍ അവരുടെ വാദത്തിനു എതിരായി അല്ലാഹു ആയതു ഇറക്കി.അതോടെ നീ ഞങ്ങളുടെ ഖിബ് ലയിലേക്ക്‌ തന്നെ തിരിയുകയാണെങ്കില്‍ നിന്നെ ഞങ്ങള്‍ പിന്‍ പറ്റാം എന്ന വാദവുമായി ജൂതന്മാര്‍ രംഗത്ത് വന്നു.മുസ്ലിംകളെ ആശയക്കുഴപ്പത്തിലാക്കല്‍ ആയിരുന്നു അവരുടെ ലക്‌ഷ്യം.എന്നാല്‍ അവരുടെ ആവശ്യം നബി(സ്വ) തള്ളി കളഞ്ഞു.
ജൂതര്‍ ദുര്‍ബലരായ പല വിശ്വാസികളെ ഈ വിഷയം പറഞ്ഞു ആശയ കുഴപ്പത്തിലാക്കിയിരുന്നു,ചിലര്‍ ഇസ്ലാമില്‍ നിന്ന് പുറത്തു പോവുകയും ചെയ്തു.മുസ്ലിം അണികളില്‍ കയറിക്കൂടിയ ദുര്‍ബലരും കപടന്മാരുമായ ജൂതരുടെ തനിമ വ്യക്തമാക്കുവാന്‍ ഇത് അവസരമൊരുക്കി. അവരെല്ലാം അവരുടെ പൂര്‍വസ്ഥിതിയിലേക്ക് തന്നെ തിരിച്ചുപോയതുകാരണം മുസ്ലിം അണികള്‍ കൂടുതല്‍ ഭദ്രവും സുസജ്ജവുമായി.